എക്സ്പോ: നിക്ഷേപകർക്കായി വാതിൽ തുറന്ന് കേരളം
Mail This Article
ദുബായ് ∙ ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് ഏറ്റവും യോജിച്ച സംസ്ഥാനമായി കേരളത്തെ ഉയർത്തിക്കാട്ടിയും പരമാവധി നിക്ഷേപ സാധ്യതകളിലേക്കു വാതിൽ തുറന്നും എക്സ്പോയിൽ കേരള പവിലിയൻ തുറക്കും. ഫെബ്രുവരി നാലു മുതൽ പത്തുവരെ കേരള പവിലിയൻ പ്രവർത്തിക്കും.
നാലിന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന പവിലിയനിൽ കേരളത്തിലെ വിവിധ വകുപ്പുകളിലെ പദ്ധതികളുടെ ഹ്രസ്വ വിഡിയോ പ്രദർശനം ഉണ്ടാകും. രാജ്യാന്തര വ്യവസായികളെ ഉൾപ്പെടുത്തി രണ്ടു നിക്ഷേപക സംഗമങ്ങളും ദുബായിൽ നടത്തും. അറബ്, രാജ്യാന്തര വ്യവസായികളെ ഉൾപ്പെടുത്തി ഒരു നിക്ഷേപക സംഗമവും മലയാളി വ്യവസായികളെ ഉൾപ്പെടുത്തി മറ്റൊരു സംഗമവുമാണ് അഞ്ച്, ആറ് തീയതികളിൽ നടത്തുക. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് കെഎസ്ഐഡിസി എംഡി രാജമാണിക്യം, കെബിപ് സിഇഒ സൂരജ് നായർ എന്നിവർ കഴിഞ്ഞദിവസം ദുബായിലെത്തി മടങ്ങി. അബുദാബിയിൽ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ, ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ.അമൻപുരി, ഐബിപിസി പ്രതിനിധികൾ തുടങ്ങിയവരുമായി ചർച്ചകൾ നടത്തി.
കേരളത്തിലേക്ക് വിദേശ നിക്ഷേപകരെ ഉൾപ്പെടെ എത്തിക്കാനുള്ള എല്ലാ നടപടികൾക്കും ഇന്ത്യൻ അധികൃതരും ബിസിനസ് സമൂഹവും പൂർണ പിന്തുണ ഉറപ്പു നൽകിയെന്നും ചർച്ചകൾ പൂർണ വിജയമായിരുന്നെന്നും രാജമാണിക്യം പറഞ്ഞു. മുഖ്യമന്ത്രിയെ കൂടാതെ വ്യവസായ, വിനോദസഞ്ചാര വകുപ്പ് മന്ത്രിമാരും ദുബായിലെത്തും. ഇതിനു പുറമേ കലാ സാംസ്കാരിക പരിപാടികളും എക്സ്പോയിലെ ഇന്ത്യൻ പവിലിയനിൽ ദിവസവും അരങ്ങേറും. ടൂറിസം സംബന്ധിച്ച വിഡിയോകൾക്കാണ് കൂടുതൽ ഡിജിറ്റൽ സ്ക്രീനുകൾ ഉപയോഗിക്കുക.