നാട്ടുകാരനെ കൊന്ന് കഷ്ണങ്ങളാക്കി മാലിന്യത്തിൽ തള്ളി; പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ
Mail This Article
ഷാർജ∙ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞ് 12 മണിക്കൂറിനുള്ളിൽ പ്രതിയെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യക്കാരനായ പ്രതി തന്റെ നാട്ടുകാരനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കിയ ശേഷം മാലിന്യത്തിൽ തള്ളുകയായിരുന്നു.
മാലിന്യപ്പെട്ടിയിൽ മനുഷ്യ ശരീരഭാഗങ്ങൾ കണ്ടതായി മാലിന്യ സംസ്‌കരണ കമ്പനിയാണ് പൊലീസിനെ വിവരമറിയിച്ചത്. ഉടൻ സ്ഥലത്തെത്തിയ പൊലീസ് 1500 ടൺ മാലിന്യം തരംതിരിച്ച് ശരീരഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു.
40 വയസുള്ള ഏഷ്യക്കാരനാണ് കൊല്ലപ്പെട്ടയാളെന്നു പൊലീസ് തിരിച്ചറിഞ്ഞു. ഇയാൾ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞ് 12 മണിക്കൂറിനുള്ളിൽ പൊലീസ് പ്രതിയെ പിടികൂടി. കൊല്ലപ്പെട്ടയാളുമായുള്ള വ്യക്തിപരമായ തർക്കങ്ങളാണു കൊലയിലവസാനിച്ചത്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സരി അൽ ഷംസി, സിഐഡി ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയെയും സമൂഹ സുരക്ഷ നിലനിർത്തുന്നതിനുള്ള അവരുടെ നിരന്തര ശ്രമത്തെയും പ്രശംസിച്ചു.