ADVERTISEMENT

ദുബായ് ∙ എക്സ്പോയിൽ അവതരിപ്പിച്ച നൂതന സാങ്കേതിക വിദ്യകളെ അടിസ്ഥാനമാക്കി യുഎഇയിലും ഇതര രാജ്യങ്ങളിലും കാർഷിക മേഖലയിലടക്കം വിപുല പദ്ധതികൾ. ഏതു കാലാവസ്ഥയിലും വീടിനകത്തോ വലിയ കെട്ടിടങ്ങളിലോ മഴപെയ്യിക്കാനും തട്ടുകൃഷി ചെയ്യാനും കഴിയുന്ന നെതർലൻഡ്സ് സാങ്കേതിക വിദ്യയും മറ്റു കാർഷിക പദ്ധതികളുമാണ് യുഎഇ തുടങ്ങുന്നതെങ്കിൽ സ്മാർട് സംരംഭങ്ങളിലൂടെ വൻമാറ്റത്തിനാണ് ആഫ്രിക്കൻ രാജ്യങ്ങൾ തയാറെടുക്കുന്നത്. എക്സ്പോയിൽ ഹിറ്റായ ആഫ്രിക്കൻ രുചിക്കൂട്ടുകളുമായി യുഎഇയിൽ ഭക്ഷണശാലകൾ തുടങ്ങാനും പദ്ധതിയുണ്ട്.

കുറഞ്ഞ സ്ഥലത്ത് 19 മീറ്റർ ഉയരത്തിൽ ഗോപുരമാതൃകയിൽ തട്ടുകൃഷി നടത്തി വിജയിച്ച നെതർലൻഡ്സ് മാതൃക എക്സ്പോയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

സോളർ സംവിധാനം ഉപയോഗിച്ച് അന്തരീക്ഷ ഈർപ്പത്തിൽ നിന്നാണു മഴ പെയ്യിക്കുക. നൂൽമഴയിൽ തട്ടുകൃഷിത്തോട്ടം നനഞ്ഞുകൊണ്ടിരിക്കും. ദിവസവും നൂറുകണക്കിനു ലീറ്റർ വെള്ളം മഴയിലൂടെ ലഭ്യമാകും. നിർമിതബുദ്ധി, ഗതാഗതം, റോബട്ടിക്സ്, പാരമ്പര്യേതര ഊർജം തുടങ്ങിയ മേഖലകളിലും പുതിയ സംരംഭങ്ങൾക്ക് തുടക്കമാകും.

ഒട്ടേറെ രാജ്യങ്ങളിലെ കഴിവുള്ളവരെ കണ്ടെത്തി സാമ്പത്തിക സഹായവും യുഎഇ നൽകുന്നുണ്ട്. 184 രാജ്യങ്ങളിലെ 11,000 അപേക്ഷകരിൽ നിന്ന് 140 പദ്ധതികളാണു തിരഞ്ഞെടുക്കപ്പെട്ടത്. 58 ലക്ഷത്തിലേറെ പേർക്ക് 5 ലക്ഷം ഡോളർ വരെയാണ് സഹായം. 76 രാജ്യങ്ങളിലെ 6.11 ലക്ഷം പേരെ വിദ്യാഭ്യാസത്തിനും 7.6 ലക്ഷം പേരെ കാർഷിക രംഗത്തും സഹായിക്കുന്നു.

കാർഷികരംഗത്ത്

സമഗ്രമാറ്റം

 ജൈവ പച്ചക്കറികളും പഴങ്ങളും ഉൽപാദിപ്പിക്കാൻ തട്ടുകൃഷിയടക്കമുള്ള സ്മാർട് രീതികൾ വ്യാപകമാക്കുക.  'ന്യൂജെൻ പോഷകാഹാരങ്ങൾ' ഉൽപാദിപ്പിക്കുക. അതായത് പുതിയ വിളകൾ, ഭക്ഷ്യോൽപന്നങ്ങൾ എന്നിവ അവതരിപ്പിച്ച് പരമ്പരാഗത കൃഷിരീതികളുടെയും ഭക്ഷ്യോൽപന്ന ഇറക്കുമതിയുടെയും ചെലവുകൾ കുറയ്ക്കും.

 വിതരണ ശൃംഖലകളിലെ അപര്യാപ്തത മൂലം ഭക്ഷ്യോൽപന്നങ്ങൾ ഉപയോഗശൂന്യമാകുന്ന സാഹചര്യം ഇല്ലാതാക്കുക.

 കാലാവസ്ഥാ മാറ്റങ്ങളടക്കമുള്ള വെല്ലുവിളികൾ ഭാവിയിൽ ഭക്ഷ്യമേഖലയെ ഗുരുതരമായി ബാധിക്കുമെന്നതിനാൽ നൂതന സാങ്കേതിക വിദ്യകൾ അടിയന്തരമായി ഉപയോഗപ്പെടുത്തുക.

ആഫ്രിക്കയിൽ

വസന്തോദയം

ഘാന, നൈജീരിയ, പാപുവ ന്യൂഗിനി, ടാൻസനിയ, തുവാലു തുടങ്ങിയ രാജ്യങ്ങളിലെ കാർഷിക മേഖലയിൽ വൻ പദ്ധതികൾക്കാണ് എക്സ്പോ വഴിയൊരുക്കിയത്. പേമാരി, കൊടുങ്കാറ്റ് തുടങ്ങിയ വെല്ലുവിളികളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന സ്മാർട് സംവിധാനമാണ് ഇതിൽ പ്രധാനം. 

ഇതിനുള്ള ആപ്പിലൂടെ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെക്കുറിച്ചും കർഷകർക്കു മാർഗനിർദേശം ലഭിക്കും. സ്വീഡനിലെ കാർഷിക ശാസ്ത്രജ്ഞരാണ് ഇതു വികസിപ്പിച്ചത്.

പൂക്കൃഷിയുടെ വൻ സാധ്യതകളും സ്മാർട് പണമിടപാടും കെനിയ പരിചയപ്പെടുത്തിയിരുന്നു. ഇടനിലക്കാരെ ആശ്രയിക്കാതെ കർഷകർക്ക് ഉൽപന്നങ്ങൾ വിറ്റഴിക്കാൻ സഹായകമായ 'ട്വിഗ' സംവിധാനമാണ് കെനിയൻ കാർഷിക മേഖലയുടെ വളർച്ച വേഗത്തിലാക്കിയത്. 

ഭക്ഷണത്തോടൊപ്പം

പാത്രവും കഴിക്കാം

പ്ലാസ്റ്റിക് വെല്ലുവിളി നേരിടാൻ ദക്ഷിണാഫ്രിക്കൻ ഗ്രാഫിക് ഡിസൈനറായ ജോർജീന ഡി കോക്ക് എക്സ്പോയിൽ അവതരിപ്പിച്ച പാത്രങ്ങൾ ഭക്ഷണത്തോടൊപ്പം കഴിക്കാം. ബിസ്കറ്റിന്റെ രുചിയോട് കൂടിയ, ഭക്ഷ്യയോഗ്യമായ പാത്രത്തിൽ ചോറും കറികളും വിളമ്പാനാകും. ഒടുവിൽ പാത്രമുൾപ്പെടെ ഒന്നും ബാക്കി വയ്ക്കാതെ കഴിച്ചുതീർക്കുന്നതിലൂടെ പാരിസ്ഥിതിക വെല്ലുവിളികൾ ഒഴിവാക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com