ADVERTISEMENT

തിരുവനന്തപുരം ∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. യുഎഇയുടെ ആധുനികവൽക്കരണത്തിന് നേതൃത്വം നൽകിയ അദ്ദേഹം കേരളവുമായി എന്നും അടുത്ത ബന്ധം സൂക്ഷിച്ച ഭരണാധികാരിയായിരുന്നു. നമ്മുടെ രാജ്യവുമായുള്ള ബന്ധം സുദൃഢമാക്കുന്നതില്‍ വലിയ പങ്കാണ് ഖലീഫ ബിൻ സായിദ് വഹിച്ചിരുന്നത്.

യുഎഇയിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹത്തിന്‍റെ ക്ഷേമം ഉറപ്പാക്കുന്ന കാര്യത്തില്‍ ആദ്ദേഹം പുലര്‍ത്തിയ കരുതല്‍ എക്കാലവും ഓർമിക്കപ്പെടും. പ്രളയസമയത്തുൾപ്പെടെ കേരളത്തിനായി സഹായഹസ്തം നീട്ടിയ അദ്ദേഹം എന്നും കേരളത്തിന്റെ സുഹൃത്തായി നിലകൊണ്ടു. വലിയ നഷ്ടമാണ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ വേർപാട് സൃഷ്ടിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടെ ദു:ഖത്തിൽ പങ്കു ചേരുന്നതായി മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ അനുശോചിച്ചു

ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ അനുശോചിച്ചു. കാലത്തിനനുസരിച്ച് രാജ്യത്തെ വികസനത്തിലേക്കും പുരോഗമന ചിന്താധാരയിലേക്കും നയിച്ച ഭരണാധികാരിയായിരുന്നു അല്‍ നഹ്യാന്‍. ഭരണത്തില്‍ വനിതകള്‍ക്ക് തുല്യ പരിഗണന നടപ്പാക്കിയ ഭരണാധികാരിയായിരുന്നു അദ്ദേഹം. യുഎഇയുടെ ചരിത്രത്തില്‍ ആദ്യമായി വനിതാ മന്ത്രിയെയും വനിതാ ജഡ്ജിയെയും നിയമിക്കുകയും സര്‍ക്കാരിലെ ഉന്നത പദവികളില്‍ സ്ത്രീകള്‍ക്ക് 30% പ്രതിനിധ്യം നല്‍കിയതും അദ്ദേഹം പുലര്‍ത്തിയിരുന്ന പുരോഗമന കാഴ്ചപ്പാടുകളുടെ അടയാളമായാണ് വിലയിരുത്തപ്പെടുന്നത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളോടും കരുതലോടെയുള്ള സമീപനമായിരുന്നു ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്. 

 

 പ്രവാസി മലയാളികളുടെ പ്രിയങ്കരനായ ഭരണാധികാരി: പി.ശ്രീരാമകൃഷ്ണന്‍ 

യുഎഇ പ്രസിഡന്റ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്റെ വേർപാടിൽ നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ ദുഃഖം രേഖപ്പെടുത്തി. ആധുനിക യുഎഇ കെട്ടിപ്പടുക്കുന്നതില്‍ നിസ്തുലമായ പങ്ക് വഹിച്ച അദ്ദേഹം പ്രവാസി മലയാളി സമൂഹത്തിന്റെ പ്രിയങ്കരനായ ഭരണാധികാരിയായിരുന്നു. ഇന്ത്യയോട് പ്രത്യേകിച്ച് കേരളത്തോടും മലയാളികളോടും പ്രത്യേക അടുപ്പമാണ് അദ്ദേഹം പുലര്‍ത്തിയിരുന്നത്. യുഎഇ എന്ന രാജ്യം ഓരോ മലയാളിയുടെയും ഹൃദയത്തില്‍ ഇടം നേടിയതില്‍ അദ്ദേഹത്തിന്റെ പങ്ക് അവിസ്മരണീയമാണ്. ലോകത്തിലെമ്പാടു നിന്നും എത്തിയ പ്രവാസി ജനതയെ സ്വീകരിച്ച മഹാനായ ഭരണാധികാരി എന്ന നിലയില്‍ വിശ്വമാനവികതയുടെ പ്രതീകമായി അദ്ദേഹത്തിന്റെ സ്മരണ എന്നെന്നും നിലനില്‍ക്കുമെന്നും പി.ശ്രീരാമകൃഷ്ണന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com