ലോകത്തിന്റെ കാരുണ്യനാഥൻ; പ്രളയകാലത്ത് കേരളത്തിനും സഹായമെത്തി
Mail This Article
അബുദാബി∙ ജീവകാരുണ്യ രംഗത്ത് പകരം വയ്ക്കാനില്ലാത്ത നാമമാണ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ. വിദ്യാഭ്യാസം, ആരോഗ്യം, അടിയന്തര സേവനം, ഭവന പദ്ധതി, പുനരധിവാസം തുടങ്ങിയ മേഖലകളിലായി കോടികളുടെ സഹായമാണ് ഷെയ്ഖ് ഖലീഫ വിവിധ രാജ്യങ്ങൾക്ക് നൽകിയത്.
ലോകരാജ്യങ്ങളിൽ ഭൂകമ്പം, സുനാമി, പ്രളയം, ചുഴലിക്കാറ്റ് തുടങ്ങി പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോൾ ആദ്യം എത്തുന്ന സഹായം എത്തുന്നത് യുഎഇയുടേതായിരിക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. മെഡിക്കൽ ഉപകരണങ്ങളും ദുരിതാശ്വാസ വസ്തുക്കളും എത്തിക്കുന്നതിനാണ് പ്രഥമ പരിഗണന നൽകി. പിന്നീട് ജനങ്ങളുടെ പുനരധിവാസത്തിനും രാഷ്ട്രത്തിന്റെ പുനർ നിർമാണത്തിനും സഹായം എത്തിക്കണമെന്നത് ഷെയ്ഖ് ഖലീഫയ്ക്ക് നിർബന്ധമുണ്ടായിരുന്നു.
ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷൻ രൂപീകരിച്ചാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ രാജ്യാന്തര തലത്തിൽ വ്യാപിപ്പിച്ചത്. സൊമാലിയ, സുഡാൻ, കെനിയ, ഇത്യോപ്യ, റുവാണ്ട തുടങ്ങിയ രാജ്യങ്ങളുടെ പട്ടിണിയകറ്റാനും ഷെയ്ഖ് ഖലീഫയുടെ സഹായമെത്തി. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, സിറിയ, ഫ്രാൻസ്, സ്പെയിൻ, ഇന്തൊനീഷ്യ, ബാങ്കോക്ക്, ഓസ്ട്രേലിയ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, മെക്സിക്കോ, ഓസ്ട്രേലിയ, ആഫ്രിക്ക, അയർലൻഡ്, യൂറോപ്പ്, സുഡാൻ, പലസ്തീൻ, ജോർദാൻ, ലബനൻ, ഗിനിയ, സെർബിയ തുടങ്ങി കാരുണ്യപ്രവാഹമെത്തിയ രാജ്യങ്ങളുടെ പട്ടിക നീളും.
റമസാനിൽ ഇഫ്താറിനും പെരുന്നാൾ പുടവ എത്തിക്കുന്നതിനും ഫൗണ്ടേഷൻ മുന്നിലുണ്ട്. വിവിധ രാജ്യങ്ങളിൽ മസ്ജിദ്, ആശുപത്രി, സ്കൂൾ തുടങ്ങിയവയുടെ നിർമാണത്തിനും സഹായമെത്തിച്ചു കോവിഡ് രൂക്ഷമായിരുന്ന ചൈനയെ ആദ്യം ചേർത്തുപിടിച്ചത് യുഎഇ ആയിരുന്നു. ഒരു വിമാനം നിറയെ കോവിഡ് രോഗികളെ ചൈനയിൽനിന്ന് യുഎഇയിലെ ഹ്യുമാനിറ്റേറിയൻ സിറ്റിയിൽ എത്തിച്ച് ചികിത്സിച്ച് രോഗം ഭേദമാക്കി തിരിച്ചയച്ചത് ഈ ഭരണാധികാരിയുടെ നിർദേശപ്രകാരമായിരുന്നു. കോവിഡിൽ ലോകം വീടുകളിൽ ഒതുങ്ങിയപ്പോഴായിരുന്നു ലോക ശ്രദ്ധ നേടിയ ഈ പ്രവർത്തനം.
പ്രളയത്തിന്റെ കുത്തൊഴുക്കിൽപെട്ട കേരളത്തിനും യുഎഇ കൈത്താങ്ങായി.
ദുരിത ബാധിതരുടെ കണ്ണീരൊപ്പാനും ലോകസമാധാനം കാത്തുസൂക്ഷിക്കാനും വിവിധ പദ്ധതികളിലൂടെ ഷെയ്ഖ് ഖലീഫ കോടിക്കണക്കിന് ഡോളറാണ് ചെലവഴിച്ചത്. പലസ്തീനിൽ കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിന് ഷെയ്ഖ് ഖലീഫ സിറ്റി എന്ന പേരിൽ ഭവന പദ്ധതി തന്നെ നടപ്പാക്കി.
അഭയാർഥി കുട്ടികളുടെ വിദ്യാഭ്യാസത്തിനും പുനരധിവാസത്തിനും മുൻഗണന നൽകുന്നു. വിവിധ രാജ്യങ്ങളിൽ അനാഥാലയങ്ങൾക്കും ധനസഹായം നൽകുന്നു. അതുകൊണ്ടുതന്നെ ഷെയ്ഖ് ഖലീഫയുടെ നിര്യാണം യുഎഇക്കു മാത്രമല്ല ലോക രാജ്യങ്ങൾക്കും തീരാ നഷ്ടമാണ്.