ചരിത്രപുരുഷന് ലോകത്തിന്റെ കണ്ണീർപ്രണാമം; മറഞ്ഞത് വികസന നായകൻ
Mail This Article
ദുബായ് ∙ വികസനത്തിന്റെ വിസ്മയ സൗന്ദര്യം യുഎഇക്കു സമ്മാനിച്ച അറേബ്യൻ യുഗപുരുഷൻ ചരിത്രത്തിലേക്കു മറയുമ്പോൾ ലോകത്തിന്റെ കണ്ണീർപ്രണാമം. എല്ലാം സാധ്യമാണെന്നും സ്വപ്നങ്ങളെ സൗഭാഗ്യങ്ങളാക്കി മാറ്റങ്ങളിലൂടെ മുന്നേറണണമെന്നും പഠിപ്പിച്ച പിതാവും യുഎഇ രാഷ്ട്രപിതാവുമായ ഷെയ്ഖ് സായിദിന്റെ പാത പിന്തുടർന്ന ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ യുഎഇയെ കുടിയിരുത്തിയത് ലോകരാജ്യങ്ങളുടെ ഹൃദയത്തിൽ.
ഓരോ നേട്ടത്തിലും ഇന്ത്യക്കാരടക്കമുള്ള താമസക്കാരെ തുല്യപരിഗണനയോടെ ചേർത്തു നിർത്തുന്ന രാജ്യമാണ് യുഎഇ. ബഹിരാകാശം വരെ കീഴടക്കിയ നേട്ടങ്ങളുമായി രാജ്യം ഉയരങ്ങളിലേക്ക് ഉയരുമ്പോഴും ലാളിത്യമായിരുന്നു ഷെയ്ഖ് ഖലീഫയുടെ ഔന്നത്യം.
ഹരിത പദ്ധതികൾ, വ്യവസായ വിപ്ലവം, വനിതാ ശാക്തീകരണ നടപടികൾ, സ്മാർട് സംരംഭങ്ങൾ, സമത്വവും സ്വാതന്ത്ര്യവുമുള്ള സാമൂഹിക വ്യവസ്ഥ എന്നിങ്ങനെ അദ്ദേഹം നൽകിയ സംഭാവനകൾ നീളുന്നു. യുഎഇയിൽ എല്ലാ വിഭാഗങ്ങൾക്കും മതസ്വാതന്ത്ര്യം നൽകിയും മാതൃകയായി. അബുദാബി ഷെയ്ഖ് സായിദ് ഗ്രാൻഡ് മസ്ജിദ്, ജാതിമത ഭേദമന്യേ സഞ്ചാരികൾക്കെല്ലാം തുറന്നുകൊടുത്തു.
പ്രതിസന്ധികളിൽ തളരാതെ
ഏതു പ്രതിസന്ധിയെയും ആത്മവിശ്വാസത്തോടെ തരണം ചെയ്യാൻ കഴിഞ്ഞ അദ്ദേഹം ഗൾഫ് മേഖലയിലെ ഓരോ പ്രതിസന്ധിയിലും നിലപാടുകൾ കൊണ്ട് ശ്രദ്ധേയനായി. വിദേശനയം, സാമ്പത്തിക പരിഷ്കരണം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കു മുഖ്യ പരിഗണന നൽകി. ഇതര രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാതിരിക്കുകയെന്നതും ഭരണാധികാരിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനു തിളക്കമേകി. ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളുടെ നേതാക്കളുമായി ഊഷ്മള ബന്ധം പുലർത്താനും ശ്രദ്ധിച്ചു.
പിഴയ്ക്കാത്ത കണക്കുകൾ
നേട്ടങ്ങൾ സ്വന്തമാക്കുമ്പോഴും സാമ്പത്തിക അച്ചടക്കം പാലിക്കുകയെന്ന പക്വതയും പ്രായോഗികതയും അദ്ദേഹത്തെ വ്യത്യസ്തനാക്കി. ലോകരാജ്യങ്ങൾ സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നു പോയപ്പോഴൊക്കെ അചഞ്ചലമായി നേരിടാൻ യുഎഇക്കു കഴിഞ്ഞു. ഇതോടൊപ്പം ജനങ്ങളുടെ ബാധ്യതകൾ ഏറ്റെടുക്കാനും വായ്പാ പലിശനിരക്ക് കുറയ്ക്കാനും ഇതിനായി പ്രത്യേക സമിതി രൂപീകരിക്കാനും അദ്ദേഹം മുൻകൈയെടുത്തു.
ചുമതലയേറ്റ് ആറുമാസത്തിനകം, സർക്കാർ ജീവനക്കാരുടെയെല്ലാം ശമ്പളം ഇരട്ടിയാക്കാൻ ഉത്തരവിട്ടു. രാജ്യം സാമ്പത്തികമായി മുന്നേറുമ്പോഴും ആഡംബരങ്ങളിൽ നിന്ന് അദ്ദേഹം അകന്നു നിന്നു. വ്യാവസായിക വളർച്ച, കൃഷി, വിദ്യാഭ്യാസ-ശാസ്ത്ര-സാങ്കേതിക മുന്നേറ്റം, ആരോഗ്യമേഖലയുടെ വികസനം, തുടങ്ങിയവയുടെ പ്രാധാന്യം തിരിച്ചറിഞ്ഞു. ലോകമെങ്ങുമുള്ള നിക്ഷേപകരെ രാജ്യത്തേക്കു ക്ഷണിക്കുകയും ഇളവുകളോടെ ഒട്ടേറെ അവസരങ്ങളൊരുക്കുകയും ചെയ്തു.
ലോകത്തിലെ ഏറ്റവും മികച്ച തുറമുഖം, ചരക്കു സംഭരണ കേന്ദ്രങ്ങൾ, വിമാനത്താവളം തുടങ്ങിയവ യാഥാർഥ്യമാക്കുന്നതിൽ വലിയ പങ്കുവഹിച്ചു. ഏഷ്യൻ, യൂറോപ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് എളുപ്പം ചരക്കെത്തിക്കാൻ കഴിയുന്ന ഭൂമിശാസ്ത്രപരമായ പ്രത്യേകതയുള്ള യുഎഇയടെ സാധ്യതകൾ കണ്ടറിഞ്ഞ ഭരണാധികാരിയായിരുന്നു അദ്ദേഹം.
ലോകമറിഞ്ഞ കാരുണ്യം
ലോകത്തിന്റെ ഏതു മേഖലയിലായാലും ജീവകാരുണ്യ പദ്ധതികൾക്കു സഹായം നൽകുന്നതായിരുന്നു ഷെയ്ഖ് ഖലീഫയുടെ രീതി. പിന്നാക്ക രാജ്യങ്ങളിൽ ഒട്ടേറെ വിദ്യാഭ്യാസ, ആരോഗ്യ പദ്ധതികൾക്ക് യുഎഇ തുടക്കം കുറിച്ചു. മധ്യപൂർവദേശത്തും ആഫ്രിക്കൻ മേഖലകളിലും അടിസ്ഥാനസൗകര്യമൊരുക്കാൻ ഏറ്റവും മുൻനിരയിലുള്ള രാജ്യവും യുഎഇ തന്നെ.