യുക്രെയ്ൻ അഭയാർഥികൾക്കു ചികിത്സാ സഹായം നൽകും
Mail This Article
ദുബായ്∙ വിപിഎസ് ഹെൽത്ത്കെയർ ചെയർമാൻ ഡോ. ഷംഷീർ വയലിൽ യുക്രെയ്ൻ അഭയാർഥികൾക്കായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. 50 കുട്ടികളുടെ മൂലകോശ മാറ്റിവയ്ക്കലിനാണു സഹായം. യുദ്ധമേഖലയിലെ അർബുദ ബാധിതരായ കുട്ടികൾക്ക് ചികിത്സ ലഭിക്കാത്തതു സംബന്ധിച്ച ഒട്ടേറെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മൂലകോശ ദാനത്തിന് ആൾക്കാരെ കിട്ടാത്തത് കുട്ടികൾക്കും കുടുംബങ്ങൾക്കും പ്രതിസന്ധിയായി.
'യുക്രെയ്ൻ യുദ്ധബാധിതരെ സഹായിക്കുക എന്നത് ധാർമിക ഉത്തരവാദിത്തമായി ഏറ്റെടുക്കുകയാണ്. യുദ്ധബാധിത മേഖലയിൽ സുശക്തരായ തലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. കാൻസർ ചികിൽസ ഉൾപ്പെടെ നടത്തുന്ന കുട്ടികളെയാണ് യുദ്ധം ഏറ്റവും നിർഭാഗ്യകരമായി ബാധിച്ചത്. നൂറുകണക്കിനാളുകളെ ചികിൽസയ്ക്കായി മാറ്റിക്കഴിഞ്ഞു. ബുർജീൽ ഹോൾഡിങ്‌സ് അവർക്ക് ആവശ്യമുള്ള ചികിൽസ നൽകുമെന്ന് ഡോ. ഷംഷീർ പറഞ്ഞു.
ദാവോസിൽ ലോക സാമ്പത്തിക ഫോറം വാർഷിക യോഗത്തിനിടെയായിരുന്നു നിർണായക പ്രഖ്യാപനം.ഒരു മൂലകോശ മാറ്റിവയ്ക്കൽ ചികിത്സയ്ക്ക് യുഎഇയിൽ 2.20 ലക്ഷം ദിർഹമാണ് (46 ലക്ഷം രൂപ) ചെലവ്. യുദ്ധക്കെടുതികളെ തുടർന്ന് ചികിത്സ മുടങ്ങിയ കുട്ടികൾക്കു പ്രഖ്യാപനം ആശ്വാസമാകും.
കഴിഞ്ഞ 15 വർഷത്തിനിടെ ഡോ. ഷംഷീർ വയലിലും വിപിഎസ് ഹെൽത്ത്കെയറും നിരവധി സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായിട്ടുണ്ട്. യുഎഇ സർക്കാരിന്റെ സഹായത്തോടെ യെമൻ യുദ്ധത്തിൽ പരുക്കേറ്റവർക്ക് 2018ൽ ഇന്ത്യയിൽ ചികിൽസ നൽകിയിരുന്നു. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനോടുള്ള ആദരവായി 100 സൗജന്യ ഹൃദയ ശസ്ത്രക്രിയകളും പ്രഖ്യാപിച്ചു.