വരുമാനം 2000 ദിർഹത്തിൽ താഴെയെങ്കിൽ തൊഴിലാളിക്ക് കാറ്റും വെളിച്ചവും ലഭിക്കുന്ന മുറി ഉറപ്പാക്കണം
Mail This Article
ഷാർജ ∙ തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്താൻ യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി കർമപദ്ധതിക്കു രൂപം നൽകി. ലേബർ ക്യാംപുകളിൽ എല്ലാ സൗകര്യവും സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിലാളി സൗഹൃദ സാഹചര്യവും ഉറപ്പുവരുത്തും.
ഷാർജ ലേബർ സ്റ്റാൻഡേർഡ്സ് ഡവലപ്മെന്റ് അതോറിറ്റിക്കാണ് മേൽനോട്ടം. പ്രതിമാസം 2,000 ദിർഹത്തിൽ താഴെ വരുമാനമുള്ള 50ൽ ഏറെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ ഓരോരുത്തർക്കും 3 ചതുരശ്ര മീറ്റർ വലുപ്പമുള്ള, ശീതീകരണ സംവിധാനമുള്ളതും കാറ്റും വെളിച്ചവും കിട്ടുന്നതുമായ താമസ സൗകര്യമൊരുക്കണമെന്നാണു നിയമം. ക്യാംപുകളോടനുബന്ധിച്ച് കായിക വിനോദങ്ങൾക്ക് സൗകര്യമൊരുക്കുന്ന പദ്ധതി നേരത്തേ തുടങ്ങിയിരുന്നു.
കഴിഞ്ഞവർഷം അൽ സജ വ്യവസായ മേഖലയിൽ ഒരു ലക്ഷം പേർക്കായി എല്ലാ സൗകര്യങ്ങളോടും കൂടിയ പാർക്ക് തുറന്നു. 15,000 ചതുരശ്ര മീറ്റർ പാർക്കിൽ നടപ്പാതകൾ, ഹരിതമേഖലകൾ, ഭക്ഷണശാലകൾ, കളിക്കളങ്ങൾ തുടങ്ങിയവയുണ്ട്. കഴിഞ്ഞവർഷം ക്യാംപുകളിൽ വിവിധ ഭാഷകളിലുള്ള പുസ്തകങ്ങൾ ലഭ്യമാകുന്ന 35 ലൈബ്രറികളും തുറന്നു. എല്ലാം ക്യാപുകളിലും മികച്ച ലൈബ്രറികൾ തുറക്കാനാണു പദ്ധതി.