ഷാർജയിൽ സ്വകാര്യ സ്കൂളുകൾ ബസ് ചാർജ് വർധിപ്പിച്ചതായി പരാതി
Mail This Article
ഷാർജ∙ എമിറേറ്റിലെ സ്വകാര്യ സ്കൂളുകൾ ബസ് ചാർജ് 20% വരെ വർധിപ്പിച്ചെന്നു രക്ഷിതാക്കളുടെ പരാതി. പുതുതായി സ്കൂളിൽ ചേരുന്നവരോട് ഇക്കാര്യം സൂചിപ്പിക്കാതെ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയായ ശേഷം മൊബൈൽ സന്ദേശം അയയ്ക്കുന്നു.
ഫീസ് ഉയർത്താൻ തക്കതായ കാരണങ്ങൾ കാണിച്ച് ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റിക്ക് അപേക്ഷ നൽകണമെന്ന നിയമം പാലിക്കാതെയാണ് നടപടിയെന്നും പരാതിയുണ്ട്. പ്രതിവാര അധ്യയന ദിനങ്ങൾ അഞ്ചിൽ നിന്നു നാലായി കുറഞ്ഞിട്ടും ബസ് ഫീസ് കൂട്ടുകയായിരുന്നത്രേ. 3,300 ദിർഹം ബസ് ഫീസിനത്തിൽ അടച്ചിരുന്ന രക്ഷിതാവിനോട് ഈ വർഷം 3,960 ദിർഹം ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു.
അതേസമയം, വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ പ്രതിവർഷ നിരക്കിൽ 400-500 ദിർഹം മാത്രമാണ് വർധനയെന്നു സ്കൂൾ അധികൃതർ വിശദീകരിച്ചു. 40 കുട്ടികൾ യാത്ര ചെയ്തിരുന്ന സ്കൂൾ ബസുകളിൽ കോവിഡ് കാലത്ത് 20 കുട്ടികൾക്കായി പ്രവേശനം പരിമിതപ്പെടുത്തി. ഇൻഷുറൻസ് നിരക്കിലും 20% വർധനയുണ്ടായി. 2016 മുതൽ ബസ് ഫീസ് കൂട്ടിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.