ADVERTISEMENT

ദുബായ് ∙ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പിൽ അബുദാബിയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം വഴുതക്കാട് സ്വദേശി  റിയാസ് കമാലുദ്ദീൻ (50) എടുത്ത ടിക്കറ്റിന് ഏഴരക്കോടിയിലേറെ രൂപ (10 ലക്ഷം ഡോളർ) സമ്മാനം. സുഹൃത്തുക്കളും ബന്ധുക്കളുമടക്കം ഒൻപത് പേർ ചേർന്ന് മേയ് 27ന് ഓൺലൈനിൽ വാങ്ങിയ 4330 നമ്പർ ടിക്കറ്റാണ് മില്യനയർ സീരീസ് 391 ലെ ഭാഗ്യം കൊണ്ടുവന്നത്. സമ്മാനത്തുക തുല്യമായി പങ്കിടും.

30 വർഷമായി യുഎഇയിലുള്ള റിയാസ് കഴിഞ്ഞ 13 വർഷമായി അബുദാബിയിലെ ഏവിയേഷൻ കമ്പനിയിൽ ജോലി ചെയ്യുന്നു. നേരത്തെ തനിച്ച് ഭാഗ്യ പരീക്ഷണം നടത്താറുണ്ടായിരുന്നെങ്കിലും കഴിഞ്ഞ നാലു വർഷമായി സുഹൃത്തുക്കളെയും ബന്ധുക്കളെയും കൂട്ടി ദുബായ് ഡ്യൂട്ടി ഫ്രീ, അബുദാബി ബിഗ് ടിക്കറ്റ് എടുത്തു വരുന്നു. ഇതാദ്യമായാണ് സമ്മാനം ലഭിച്ചത്. 

Riyas-kamaludheen-dubai-family
റിയാസ് കമാലുദ്ദീൻ കുടുംബത്തോടൊപ്പം.

അബുദാബിയിൽ എൻ‍ജിനീയറായ ജിപ് സീനയാണ് റിയാസിന്റെ ഭാര്യ. മൂത്തമകൾ അഫ്റ റിയാസ് ജോർജിയയിൽ മെഡിക്കൽ വിദ്യാർഥിനിയാണ്. രണ്ടാമത്തെ മകൾ ഫർഹ റിയാസ് അബുദാബി സൺറൈസ് ഇംഗ്ലീഷ് സ്കൂളിൽ പ്ലസ് ടു വിദ്യാർഥിനിയും. മക്കളുടെ വിദ്യാഭ്യാസത്തിനാണ് ജീവിതത്തിൽ ഏറ്റവുമധികം പ്രാധാന്യം നൽകുന്നതെന്നും അതിനായും സമ്മാനത്തുക ചെലവഴിക്കുമെന്ന് റിയാസ് മനോരമ ഒാൺലൈനിനോട് പറഞ്ഞു.

1999-ൽ മില്ലേനിയം മില്യനയർ പ്രമോഷൻ ആരംഭിച്ചതിന് ശേഷം 10 ലക്ഷം ഡോളർ നേടിയ 191-ാമത്തെ ഇന്ത്യക്കാരനാണ് റിയാസ്. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ ടിക്കറ്റ് വാങ്ങുന്നവരിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണ്. ദുബായ് ഡ്യൂട്ടി ഫ്രീയുടെ എക്‌സിക്യൂട്ടീവ് വൈസ് ചെയർമാനും സിഇഒയുമായ കോം മക്‌ലോഗ്ലിൻ ആണ് നറുക്കെടുത്തത്.

Riyas-kamaludheen-dubai-family1
റിയാസ് കമാലുദ്ദീൻ കുടുംബത്തോടൊപ്പം.

ഇതോടനുബന്ധിച്ച് ഇന്നു നടന്ന മറ്റു നറുക്കെടുപ്പുകളിൽ ദുബായിൽ താമസിക്കുന്ന അൾജീരിയൻ പൗരനായ മുഹമ്മദ് അസ്‌കൗരിക്ക് ബെന്റ്‌ലി ഫ്ലൈയിങ് സ്പർ വി8 കാർ നേടി. പാകിസ്ഥാൻകാരനായ എഹ്‌സാൻ നസീറിന് ബിഎംഡബ്ല്യു എഫ് 900 എക്‌സ്ആർ മോട്ടോർബൈക്കും ദുബായ് ആസ്ഥാനമായുള്ള പലസ്തീൻ പൗരനായ മഹ്മൂദ് അൽ ഖെദ്രയ്ക്ക് ബിഎംഡബ്ല്യു എഫ് 850 ജിഎസ് മോട്ടോർബൈക്കും സമ്മാനം ലഭിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com