ADVERTISEMENT

അജ്മാൻ∙ നുണകൾ പറയാത്ത ദമ്പതികൾ ലോകത്തു തന്നെ അപൂർവമായിരിക്കും. ഇതാ, ഗൾഫിലെ ദാമ്പത്യബന്ധങ്ങളിലെ നുണക്കഥകൾ പറയുന്ന സിനിമ ആയിരത്തൊന്നു നുണകൾ യുഎഇയിൽ ഒരുങ്ങുന്നു. ദുബായിൽ പരസ്യനിർമാണ രംഗത്ത് ഏറെ കാലമായി തിളങ്ങിനിൽക്കുന്ന മലപ്പുറം ചങ്ങരംകുളം സ്വദേശി താമർ ആണു ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്. സംവിധായകൻ സലീം അഹമ്മദിന്റെ മേൽനോട്ടത്തിൽ യുഎഇയിൽ ചിത്രീകരണം പൂർത്തിയായ ആയിരത്തൊന്നു നുണകൾ വൈകാതെ പ്രദർശനത്തിനെത്തും.

aayirathonnu-nunakal-2

ഗൾഫില്‍ നിന്നുള്ള 13 പുതുമുഖ നടീനടന്മാരെ കൂടാതെ, കാനഡയിൽ നിന്നുള്ള യുവാവും ചിത്രത്തിൽ പ്രധാനവേഷങ്ങളവതരിപ്പിക്കുന്നു. മലയാളത്തിലെ അറിയപ്പെടുന്ന അഭിനേതാക്കളും അപ്രധാനമല്ലാത്ത കഥാപാത്രങ്ങളാണ്.

ക്ലീഷേ പ്രവാസി കഥയല്ലിത്..

പതിവു ഗൾഫ് പ്രവാസി കഥകളിൽ നിന്നു വ്യത്യസ്തമായി ഇതുവരെ പറയാത്ത കുടുംബ കഥയാണ് ആയിരത്തൊന്നു നുണകളിലൂടെ പറയുന്നതെന്നു താമർ പറഞ്ഞു. ഇത് ഒരു പ്രവാസി കഥയല്ല, പക്ഷേ, പ്രവാസ ലോകത്തു നടക്കുന്നു എന്നു മാത്രം. കുടുംബബന്ധങ്ങൾക്കുള്ളിലെ കൊച്ചുകൊച്ചു നുണകളും അതു വരുത്തിവയ്ക്കുന്ന വിനകളുമാണു ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. ആറു ഭാര്യാ ഭർത്താകന്മാരാണു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. 500 പേരിൽ നിന്ന് ഒാഡീഷനിലൂടെ തിരഞ്ഞെടുത്ത എട്ടു പേരും കാനഡയിൽ നിന്നൊരാളും ബാക്കി നാട്ടിൽ നിന്നുള്ള താരങ്ങളുമാണ് അഭിനയിക്കുന്നത്. 12 പേരും നായികാനായകന്മാരാണ്. ഇവരെല്ലാം ചിത്രത്തിൽ ആദിമദ്യാന്തം ഉണ്ട്. കരിക്ക് പോലുള്ള ശ്രദ്ധേയ സീരീസുകളിലെ വിഷ്ണു അഗസ്ത്യ, വിദ്യ വിജയകുമാർ, ഷിൻസ് തുടങ്ങിയ അഭിനേതാക്കളാണ് നാട്ടിൽ നിന്നെത്തിയവർ. 

aayirathonnu-nunakal-4

ഇതെന്റെ സ്വപ്നസാക്ഷാത്കാരം

ചെറുപ്പം തൊട്ടേ സിനിമ സ്വപ്നം കണ്ടിരുന്നയാളായിരുന്നു താമർ. ഒടുവിൽ ഇവിടെ നിന്നുകൊണ്ടു തന്നെ യാഥാർഥ്യമാക്കാൻ സാധിച്ചു. എട്ടോളം വർഷമായി പരസ്യരംഗത്തു പ്രവർത്തിക്കുന്നു. ആക്ഷൻ–കട്ട് പറയുന്നതിലുപരി ഒരു സിനിമ ചെയ്യുന്നു എന്ന സന്തോഷമാണിപ്പോൾ. മനസിൽ കണ്ട കഥാപാത്രങ്ങൾ ക്യാമറയ്ക്ക് മുൻപിൽ വന്നു ജീവിക്കുന്നതു കാണുന്നതിലും സലീം അഹമ്മദിനെ പോലുള്ള സംവിധായകനും അദ്ദേഹത്തിന്റെ കമ്പനിയും കൂടെ നിൽക്കുന്നതുകൊണ്ടും ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെ 24 ദിവസം കൊണ്ട് ചിത്രം പൂർത്തിയാക്കാനായി. പുതുമുഖ അഭിനേതാക്കളാണെങ്കിലും സിങ്ക് സൗണ്ടായിരുന്നു. 

aayirathonnu-nunakal-3

പിന്നിൽ അണിനിരന്നതു പരിചയസമ്പന്നർ

ഹാഷിം സുലൈമാനാണു രചനയിൽ കൂട്ടുനിന്നത്. അദ്ദേഹം സഹസംവിധായകനുമാണ്. സലീം അഹമ്മദിന്റെ അലൻസ് മീഡിയയാണു നിർമാണം. പത്തേമാരി നിർമിച്ച അഡ്വ.ഹാഷിക് തൈക്കണ്ടിയും ടി.പി.സുധീഷും സഹ നിർമാതാക്കളാണ്. ക്യാമറയ്ക്ക് മുന്നിൽ കൂടുതലും പുതുമുഖങ്ങളാണെങ്കിലും പിന്നിൽ അണിനിരന്നത് പരിചയസമ്പന്നരായ സാങ്കേതിക വിദഗ്ധർ. ജൂൺ, മധുരം തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറാമാൻ ജിബിനാണ് ആയിരത്തൊന്നു നുണകളുടെ ഛായാഗ്രാഹകൻ. ഇയ്യോബിന്‍റെ പുസ്തകത്തിനു സംഗീതം നൽകിയ നേഹ ഇൗ ചിത്രത്തിനു പാട്ടൊരുക്കുന്നു. ഒാപ്പറേഷൻ ജാവ, ഉണ്ട, തല്ലുമാല തുടങ്ങിയ ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത നിഷാദ്, കെട്ട്യോളാണ് മാലാഖയുടെ ആർട് ഡയറക്ടർ ആഷിഖ്, സിയു സൂൺ പോലുള്ള ചിത്രങ്ങൾക്ക് സിങ്ക് സൗണ്ട് നിർവഹിച്ച വൈശാഖ് എന്നിവരും അണിനിരന്നു.

കഥയാണ് താരം

നല്ലൊരു കഥ പറയാനുണ്ടെങ്കിൽ അഭിനേതാക്കൾ ആരായിരുന്നാലും ചിത്രം വിജയിക്കും എന്നു വിശ്വസിക്കുന്നയാളാണ് താമർ. തിങ്കളാഴ്ച നിശ്ചയം പോലുള്ള ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതു  മനസിലുണ്ടായിരുന്നു. അതുകൊണ്ടു തന്നെ പുതുമുഖങ്ങളായിരിക്കണം അഭിനേതാക്കൾ എന്ന് ആദ്യമേ തീരുമാനിച്ചു. ക്യാമറക്കു മുന്നിൽ ആദ്യമാണെങ്കിലും മികച്ച പ്രകടനമാണ് എല്ലാവരുടേതും.

അജ്മാനിലെ ഒരു വില്ലയിലായിരുന്നു സിനിമയുടെ 80 ശതമാനവും ചിത്രീകരണം. ബാക്കി ഭാഗങ്ങൾ മാത്രമാണ് പുറത്ത് ചിത്രീകരിച്ചത്. ഏഴു ദിവസം നീണ്ട ആക്ടിങ് ക്യാംപിനു ശേഷമായിരുന്നു ഷൂട്ട് തുടങ്ങിയത്. അറിയപ്പെടുന്ന ജിജോയ് പുളിക്കലാണ് ആക്ടിങ് പരീശീലനത്തിനു നേതൃത്വം നൽകിയത്. 

aayirathonnu-nunakal-1

ചലച്ചിത്രോത്സവങ്ങൾ ലക്ഷ്യം

ഒടിടിയോ തിയറ്ററോ എന്നതിലേക്കു ചർച്ച പോയിട്ടില്ല. രണ്ടു മാസത്തിനുള്ളിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായിട്ടു മാത്രമേ അത്തരം കാര്യങ്ങൾ ആലോചിക്കുകയുള്ളൂ. ചലച്ചിത്രോത്സവങ്ങളിലൊക്കെ ചിത്രം സബ്മിറ്റ് ചെയ്യണമെന്നും ആഗ്രഹമുണ്ട്. അതുകഴിഞ്ഞു മാത്രമേ റിലീസ് തീരുമാനിക്കുകയുള്ളൂ. പരസ്യമേഖലയിൽ നേരത്തെ ഏറ്റ കുറേ ജോലികൾ ബാക്കിയുണ്ട്. അതു പൂർത്തിയാക്കണം. വേറെയും ചില കഥകൾ മനസിലുണ്ട്. അവകൂടി പകർത്തി സിനിമയാക്കാൻ ശ്രമിക്കണമെന്നുമാണ് ആഗ്രഹങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com