ADVERTISEMENT

അബുദാബി∙ ബറാക ആണവോർജ പ്ലാന്റിന്റെ മൂന്നാമത്തെ യൂണിറ്റിന് ലൈസൻസ് ലഭിച്ചു. സുരക്ഷ, നിലവാരം, വിശ്വാസ്യത തുടങ്ങിയവ ഉറപ്പുവരുത്തിയ ശേഷമാണ് ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻസ് ലൈസൻസ് നൽകിയത്. എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷന്റെ സഹോദരസ്ഥാപനമായ നവാഹ് എൻജി കമ്പനിക്കാണ് നടത്തിപ്പു ചുമതല.

 

നേരത്തെ ഒന്ന്, രണ്ട് യൂണിറ്റുകൾ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. സമാധാന ആവശ്യങ്ങൾക്കായി അറബ് ലോകത്ത് ആണവോർജം ഉൽപാദിപ്പിക്കുന്ന ആദ്യ രാജ്യമാണ് യുഎഇ. അബുദാബി അൽദഫ്രയിലാണ് ആണവോർജ പ്ലാന്റ്. 60 വർഷത്തേക്ക് ആണവോർജം ഉൽപാദിപ്പിക്കാനുള്ള ലൈസൻസാണ്  3 യൂണിറ്റുകൾക്കും ലഭിച്ചത്. 3, 4 യൂണിറ്റുകൾക്ക് പ്രവർത്തനാനുമതി ലഭിക്കുന്നതിനുള്ള അപേക്ഷ നവാഹ് 2017ൽ സമർപ്പിച്ചിരുന്നു. നാലാമത്തെ യൂണിറ്റിന്റെ നിർമാണം 97% പൂർത്തിയായി.

 

യുഎഇയുടെ മറ്റൊരു ചരിത്ര നിമിഷമാണിതെന്നും 14 വർഷത്തെ പരിശ്രമത്തിന്റെ പരിസമാപ്തിയിൽ രാജ്യം  എത്തിയെന്നും രാജ്യാന്തര ആണവോർജ ഏജൻസിയിലെ യുഎഇയുടെ സ്ഥിരം പ്രതിനിധിയും  ഫെഡറൽ അതോറിറ്റി ഡപ്യൂട്ടി ചെയർമാനുമായ ഹമദ് അൽ കാബി പറഞ്ഞു. ആണവ നിയമങ്ങളും ചട്ടങ്ങളും ഉൾപ്പെടെ രാജ്യാന്തര ആണവോർജ ഏജൻസിയുടെ സുരക്ഷാ മാനദണ്ഡങ്ങൾക്കും അനുസൃതമായാണ് യുഎഇയുടെ ആണവോർജ പദ്ധതി. മൂന്നാമത്തെ നിലയത്തിൽ വാണിജ്യാടിസ്ഥാനത്തിലുള്ള ഊർജോത്പാദനത്തിനുള്ള ശ്രമമാണ് ഇനിയുള്ളതെന്നും പറഞ്ഞു.

 

2020 ഫെബ്രുവരിയിൽ ഒന്നാം യൂണിറ്റിനും 2021 മാർച്ച് മാർച്ചിൽ രണ്ടാം യൂണിറ്റിനും പ്രവർത്തനാനുമതി നൽകിയിരുന്നു. 2021 ഏപ്രിലിലാണ് ആദ്യ യൂണിറ്റിൽ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനം ആരംഭിച്ചത്. ഒരു വർഷത്തിനകം തന്നെ 50 ലക്ഷം കാർബൺ മലിനീകരണം പുറത്തുവിടുന്നത് തടയാനായി. 10 ലക്ഷത്തിലധികം കാറുകൾ ഒരു വർഷം പുറംതള്ളുന്ന കാർബൺ മലിനീകരണത്തിനു തുല്യമാണിത്.

 

ഒന്നാമത്തെ പ്ലാന്റ് മണിക്കൂറിൽ 10.5 ടെറാ വാട്ട് വൈദ്യുതി ഉൽപാദിപ്പിച്ച് യുഎഇയിലുടനീളം വീടുകൾക്കും ബിസിനസ് സംരംഭങ്ങൾക്കും വിതരണം ചെയ്യുന്നു. 4 യൂണിറ്റുകളും പ്രവർത്തന സജ്ജമാകുന്നതോടെ  പതിറ്റാണ്ടുകളോളം ഇടതടവില്ലാതെ യുഎഇ ഗ്രിഡിലേക്കു  വൈദ്യുതി സംഭാവന ചെയ്യാനാകും.

 

ഇതോടെ രാജ്യത്തിന്റെ ഊർജോപയോഗത്തിൽ 25% ആണവോർജമായിരിക്കും. ഇതുവഴി വർഷത്തിൽ 2.1 കോടി ടൺ കാർബൺ മലിനീകരണം തടയാനാകും.  2025ഓടെ അബുദാബിക്ക് ആവശ്യമായ വൈദ്യുതിയുടെ 85% ആണവോർജം നൽകുമെന്നും കമ്പനി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com