മടിക്കാതെ വേഗം പോരൂ, താമസസൗകര്യം തയാർ!
Mail This Article
ദോഹ∙ ഫിഫ ലോകകപ്പിനെത്തുന്ന കാണികൾക്കുള്ള താമസ സൗകര്യങ്ങളുടെ ലഭ്യതയിൽ സംശയമില്ലെന്ന് അധികൃതർ. ലോകകപ്പിന്റെ പ്രധാന അടിസ്ഥാന സൗകര്യങ്ങൾ പ്രവർത്തനഘട്ടത്തിൽ. ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി ദോഹയിൽ നടന്ന ഖത്തർ സാമ്പത്തിക ഫോറത്തിലാണു ലോകകപ്പിന്റെ തയാറെടുപ്പുകൾ വിശദമാക്കിയത്.
15 മുതൽ 20 ലക്ഷം കാണികളെയാണു നവംബർ 21 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ഫിഫ ലോകകപ്പിലേക്ക് ഖത്തർ പ്രതീക്ഷിക്കുന്നത്. കാണികൾക്ക് മതിയായ താമസ സൗകര്യം ഇല്ലെന്ന റിപ്പോർട്ടുകൾ അൽ തവാദി തള്ളിക്കളഞ്ഞു. കാണികൾക്കുള്ള താമസ ലഭ്യതയുടെ കാര്യത്തിൽ സംശയമില്ല. മതിയായ സൗകര്യങ്ങൾ ലഭ്യമാണ്. വ്യത്യസ്ത വിഭാഗങ്ങളിലുള്ള താമസ സൗകര്യങ്ങളാണ് ഖത്തർ നൽകുന്നത്.
ബിസിനസ് സമൂഹത്തിന് പ്രയോജനകരമാകുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ മാത്രമല്ല കാണികളുടെ പോക്കറ്റിനു താങ്ങാൻ കഴിയുന്നതും ലഭ്യത ഉറപ്പാക്കിയുമുള്ള ശ്രമങ്ങളാണു നടത്തുന്നത്. നിരക്ക് വർധന ഉണ്ടാകാതിരിക്കാനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. ഒരു രാത്രി താമസത്തിന് 80-100 ഡോളർ മുതലാണ് നിരക്ക്. കൂടുതൽ ഹോട്ടലുകൾ വരും നാളിൽ ലഭ്യമാകും. ഫിഫ ലോകകപ്പിന്റെ അടിസ്ഥാന സൗകര്യങ്ങൾ യഥാസമയം പൂർത്തിയാക്കിയെന്നും നിലവിൽ പ്രവർത്തന ഘട്ടത്തിലാണെന്നും അൽ തവാദി കൂട്ടിച്ചേർത്തു.