ദുബായിൽ ഒറ്റ ആഴ്ച നടന്നത് 17,000 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് ഇടപാട്; വൻ കുതിപ്പ്
Mail This Article
ദുബായ് ∙ റിയൽ എസ്റ്റേറ്റ് മേഖലയിൽ ദുബായിൽ കുതിപ്പ് തുടരുന്നതിനിടെ കഴിഞ്ഞ ആഴ്ച മാത്രം ദുബായിൽ 800 കോടി ദിർഹത്തിന്റെ (ഏതാണ്ട് 17,000 കോടിയിലേറെ ഇന്ത്യൻ രൂപ) 2624 റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടന്നതായി അധികൃതർ. ദുബായ് ലാൻഡ് ഡിപ്പാർട്മെന്റ് റിപ്പോർട്ടുകൾ പ്രകാരം 274 പ്ലോട്ടുകൾ കഴിഞ്ഞ ആഴ്ച വിറ്റുപോയി. ഇതിന്റെ മൂല്യം 115 കോടി ദിർഹമാണ്. 1757 ഇടപാടുകളിലായി 400 കോടി ദിർഹത്തിന്റെ അപ്പാർട്മെന്റുകളും വില്ലകളും വിറ്റു.
പാം ജുമൈറയിലാണ് ഏറ്റവും വലിയ മൂല്യത്തിന്റെ ഒറ്റ ഇടപാട് നടന്നത്. ഒരു പ്ലോട്ട് 267 കോടി രൂപയ്ക്കാണ് വിറ്റുപോയത്. അൽ തനയാ ഫോർത്തിലെ ഒരു പ്ലോട്ട് വിറ്റത് 112 കോടി രൂപയ്ക്കാണ്. ഉം സുഖീം തേർഡിൽ നടന്ന അടുത്ത വലിയ ഇടപാടിൽ 55 കോടിയിലധികം രൂപയ്ക്കാണ് പ്ലോട്ട് വിറ്റത്. അൽ ഹെബിയ ഫിഫ്താണ് കഴിഞ്ഞ ആഴ്ച ഏറ്റവും അധികം വിൽപന ഇടപാടുകൾ നടന്ന പ്രദേശം. 154 ഇടപാടുകളിലായി 710 കോടിയിലധികം രൂപയുടെ വിൽപന നടന്നു.
ജബൽ അലി ഫസ്റ്റിൽ 29 ഇടപാടുകളിലായി 190 കോടിയുടെയും അൽ മർക്കാദിൽ 17 ഇടപാടുകളിലായി 277 കോടിയോളം രൂപയുടെയും വിൽപനയും നടന്നു. ബുർജ് ഖലീഫിലാണ് അപ്പാർട്മെന്റുകളുടെയും വില്ലകളുടെയും കൈമാറ്റം ഏറ്റവുമധികം നടന്നത്. ആകെ 1346 കോടിയിലധികം രൂപയുടെ 223 ഇടപാടുകൾ നടന്നു. മർസ ദുബായിലാണ് രണ്ടാമത്തെ ഏറ്റവും വലിയ കൈമാറ്റം നടന്നത്.
ഇവിടെ 1123 കോടിരൂപയ്്ക്കുള്ള 173 കൈമാറ്റങ്ങൾ നടന്നു. അൽ ജദ്ദാഫിൽ 151 ഇടപാടുകൾ നടന്നു. 432 കോടിയിലധികം രൂപയാണ് ഇതിന്റെ മൂല്യം. കൂടുതൽ സമ്പന്നരും നിക്ഷേപകരുമെല്ലാം ദുബായിലേക്ക് വരുന്നതിനാലാണ് റിയൽ എസ്റ്റേറ്റ് രംഗം ശക്തമാകുന്നതെന്ന് ഈ മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു.