ADVERTISEMENT

ദുബായ്∙ മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷനായി ചുമതലയേറ്റ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവയ്ക്ക് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ സ്നേഹോഷ്മള വരവേൽപ്.

 

മലയാളത്തിന്റെയും എമിറേറ്റിന്റെയും സാംസ്കാരിക വൈവിധ്യങ്ങൾ സംഗമിച്ച അപൂർവ വേദിയിൽ നൂറു കണക്കിന് വിശ്വാസികൾ സ്വീകരണത്തിനു സാക്ഷികളായി. കേരളത്തിന്റെ ചെണ്ട മേളവും അറബ് നാടിന്റെ നാടൻ സംഗീത നൃത്തവും സ്വീകരണത്തിനു അകമ്പടിയായി. കേരള മന്ത്രി വീണാ ജോർജ് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

 

ആത്മീയത എന്നാൽ സഹജീവികളെ കരുണയോടെയും ആർദ്രതയോടെയും അനുകമ്പയോടെയും സ്നേഹത്തോടെയും ഉൾക്കൊള്ളലാണെന്ന് മന്ത്രി പറഞ്ഞു. 99 ആടുകളും സുരക്ഷിതരായിരിക്കുമ്പോൾ കാണാതെ പോയ ഒരാടിനെ തേടി ഇറങ്ങിയ ഇടയനെ കുറിച്ചു വേദപുസ്തകം പറയുന്നുണ്ട്. ഒപ്പമുള്ളവരെ സുരക്ഷിതമായി കരുതുന്നതിനൊപ്പം കാണാതെ പോയതിനെ തിരഞ്ഞു കണ്ടെത്തി സുരക്ഷിതത്വത്തിലേക്ക് എത്തിക്കുന്ന നല്ല ഇടയനാണ് കാതോലിക്കാ ബാവയെന്നും മന്ത്രി പറഞ്ഞു.

 

ഇന്ത്യയെയും യുഎഇയെയും തമ്മിൽ കൂട്ടിയിണക്കുന്ന പ്രധാന കണ്ണിയാണ് മലയാളികളെന്നു ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻ പുരി പറഞ്ഞു. സഹിഷ്ണുതയ്ക്ക് ഒരു മന്ത്രാലയം സ്വന്തമായുള്ള ഏക രാഷ്ട്രമാണ് യുഎഇ. സഹവർത്തിത്വത്തിന്റെ ലോകോത്തര മാതൃകയാണ് ഈ നാട്. ഇരു രാജ്യങ്ങളും സ്നേഹോഷ്മളതയുടെ സുവർണ നാളുകളിലൂടെയാണ് കടന്നു പോകുന്നതെന്നും അതിൽ മലയാളികളുടെ പങ്ക് വിസ്മരിക്കാനാകില്ലെന്നും കോൺസൽ ജനറൽ പറഞ്ഞു.

 

വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കാൻ ശ്രമം നടക്കുന്ന കാലത്ത് സ്നേഹത്തിന്റെ മൈത്രിയുടെ, ബഹുസ്വരതയുടെ സന്ദേശം ഉദ്ഘോഷിക്കുകയാണ് ഓരോ വിശ്വാസിയും ഏറ്റെടുത്തു നിർവഹിക്കേണ്ട കർത്തവ്യം എന്ന് എം.പി.അബ്ദുസമദ് സമദാനി എംപി പറഞ്ഞു. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും പാലം നിർമിക്കേണ്ടവരാണ് നാം ഓരോരുത്തരുമെന്നു തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

 

ദൈവം മനുഷ്യ സമൂഹത്തിനു നൽകിയ അതുല്യ സമ്മാനമാണ് പരിശുദ്ധ ബാവയെന്നു മാർത്തോമ്മാ സഭ സഫ്രഗൻ മെത്രാപ്പൊലീത്ത ജോസഫ് മാർ ബർണബാസ് പറഞ്ഞു. രാജ്യത്തിന്റെ ആദര സൂചകമായി കാതോലിക്കാ ബാവയ്ക്കു ഗോൾഡൻ വീസ അബ്ദുല്ല അൽ സുവൈദി സമ്മാനിച്ചു. കത്തീഡ്രൽ വികാരി ഫാ. ബിനീഷ് ബാബു അധ്യക്ഷനായി.

 

ദുബായ് വിനോദ സഞ്ചാര വിഭാഗം ഡയറക്ടർ മെയ്ത അൽസുവൈദി, കെഎംസിസി ജനറൽ സെക്രട്ടറി അൻവർ നഹ, മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, അസിസ്റ്റന്റ് വികാരി ഫാ. സിബു തോമസ്, ഇടവക സെക്രട്ടറി ബിജു സി. ജോൺ, ട്രസ്റ്റി ഷാജി കൊച്ചുകുട്ടി എന്നിവർ പ്രസംഗിച്ചു.

 

‘അസമത്വമകറ്റാൻ സമ്പത്തും വിഭവങ്ങളും പങ്കുവയ്ക്കാം’

 

ലോകം അസ്വസ്ഥതകളാൽ നിറയുമ്പോൾ നമ്മുടെ സമ്പത്തും വിഭവങ്ങളും പങ്കുവയ്ക്കണമെന്ന് കാതോലിക്കാ ബാവ . അസ്വസ്ഥതകളോടെ മുൻപോട്ടു പോയാൽ ഈ പ്രപഞ്ചം തന്നെ നഷ്ടപ്പെടും. അസ്വസ്ഥതകളുടെ മൂലകാരണം വിഭവ – സമ്പദ് വിതരണത്തിലെ അസമത്വമാണെന്ന് മനസിലാക്കാൻ കഴിയും. പ്രപഞ്ചത്തിൽ എല്ലാവർക്കും സ്വതന്ത്രമായി ജീവിക്കാനുള്ള ക്രമീകരണങ്ങൾ ദൈവം നൽകിയിട്ടുണ്ട്.

 

നമ്മൾ വിഭവങ്ങളെ നീതിപൂർവമല്ലാതെ വിഭജിച്ചു. ഈ അസമത്വം ഇല്ലാതാക്കാൻ വെടികോപ്പുകളും ആണവായുധങ്ങളും ഇല്ലാത്ത ഒരു മൂന്നാം ലോക മഹായുദ്ധത്തിനു നാം തയാറാകണം. കരുണയുടെയും കരുതലിന്റെയും മുദ്രാവാക്യം ഉയർത്തിയുള്ള ലോക മഹായുദ്ധം. അതിനു നമുക്കുള്ള ആയുധം ദൈവം നമുക്കു നൽകിയ സ്വത്തും പ്രകൃതി വിഭവങ്ങളുമാണ്.

 

എവിടെയാണോ മനുഷ്യൻ കഷ്ടത അനുഭവിക്കുന്നത്, അവിടെ നമ്മുടെ വിഭവങ്ങൾ കൊണ്ടെത്തിക്കുന്ന വിപ്ലവമാണ് നമുക്ക് ആവശ്യം. ആവശ്യമായവർക്ക് സഹായമെത്തിക്കുന്ന തരത്തിൽ ലോക രാഷ്ട്രങ്ങളെല്ലാം അണിചേർന്ന് ദാരിദ്ര്യത്തെ തോൽപ്പിക്കുന്ന ഒരു മൂന്നാം ലോക മഹാ യുദ്ധം തുടങ്ങാം. ആ യുദ്ധം വിജയിച്ചു കഴിഞ്ഞാൽ ലോകത്ത് അസ്വസ്ഥതകൾ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com