ADVERTISEMENT

അബുദാബി∙ റജിസ്റ്റർ ചെയ്ത ഹവാല ഇടപാടുകാരുടെ സാമ്പത്തിക ക്രയവിക്രയങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ യുഎഇ സെൻട്രൽ ബാങ്ക് ക്യാംപെയ്ൻ ആരംഭിച്ചു. പണം അയയ്ക്കുന്നതിനുള്ള നിയമങ്ങളും മാനദണ്ഡങ്ങളും സംബന്ധിച്ചുള്ള ബോധവൽക്കരണം  ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ നടത്തും.

 

കള്ളപ്പണം വെളുപ്പിക്കുന്നതും തീവ്രവാദത്തിന് ധനസഹായം നൽകുന്നതും തടയുകയാണ് ലക്ഷ്യമെന്ന് യുഎഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബലാമ പറഞ്ഞു. വിദേശ രാജ്യങ്ങളിലേക്കു ഹവാലക്കാർ നടത്തുന്ന പണമിടപാടുകൾ യുഎഇ നിയമങ്ങളുമായി പൊരുത്തപ്പെടുന്നെന്ന് ഉറപ്പാക്കുമെന്നും പറഞ്ഞു. സാമ്പത്തിക നിയമ ലംഘനത്തിനെതിരെ ശക്തമായ നടപടികളാണ് രാജ്യം സ്വീകരിക്കുന്നത്.

 

സംശയാസ്പദമായ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് വിശകലനം ചെയ്യുകയും പ്രതികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്യും. ഇവർ മുഖേന വിദേശത്തേക്കു പണമൊഴുക്ക് തടയുന്നതിനു പുറമെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും. പ്രതികൾ രാജ്യം വിട്ടിട്ടുണ്ടെങ്കിൽ രാജ്യാന്തര സഹകരണത്തോടെയായിരിക്കും നിയമ നടപടി.

 

ഹവാല ഇടപാടുകാർക്കു റജിസ്ട്രേഷൻ ഏർപ്പെടുത്തിയതു വഴി അനധികൃത പണമിപാടുകൾ നിയന്ത്രിക്കാൻ സാധിച്ചിട്ടുണ്ടെന്ന് ഫെഡറൽ ക്രമിനൽ പൊലീസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ അബ്ദുൽ അസീസ് അൽ അഹ്മദ് പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദത്തിന് ധനസഹായം നൽകൽ തുടങ്ങി നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് എതിരെയുള്ള നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി 2020ലാണ് ഹവാല ഇടപാടുകാരോട് സെൻട്രൽ ബാങ്കിൽ റജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടത്.

 

6 മാസത്തെ സാവകാശം നൽകിയിട്ടും റജിസ്റ്റർ ചെയ്യാതെ പണമിടപാടു നടത്തുന്ന ഹവാലക്കാർക്ക് തടവും പിഴയും ഉൾപ്പെടെ ശക്തമായ നടപടിയെടുക്കുമെന്നും മുന്നറിയിപ്പു നൽകിയിരുന്നു. ബാങ്കിങ് സൗകര്യങ്ങളില്ലാത്ത ഉൾപ്രദേശങ്ങളിലെ നിരക്ഷരരുടെ ധനവിനിമയം എന്ന രീതിയിൽ ഹവാല (ഹുണ്ടി) ഇടപാടുകൾക്ക് യുഎഇ നേരത്തെ അനുമതി നൽകിയിരുന്നു.

 

പ്രാദേശിക കറൻസി നൽകിയാൽ അതതു രാജ്യത്തെ കറൻസി വീട്ടിലെത്തിക്കുന്നതാണ് ഹുണ്ടിക്കാരുടെ രീതി. ധനവിനിമയ സ്ഥാപനങ്ങൾ വ്യാപകമാകാത്ത കാലത്തു തുടങ്ങിയ ഹവാലയിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നതും മറ്റും വ്യാപകമായതോടെയാണ് നടപടി കടുപ്പിച്ചത്. ഇതേസമയം ഇന്ത്യയിൽ നിയമ വിരുദ്ധമായതിനാൽ ഹവാല വഴി എത്തുന്ന പണം അനധികൃതമായാണ് കണക്കാക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com