രണ്ടു വർഷത്തെ നിയമപോരാട്ടം: വാഹനാപകടത്തിൽ പരുക്കേറ്റ മലയാളിക്ക് 4 ലക്ഷം ദിർഹം നഷ്ടപരിഹാരം
Mail This Article
ദുബായ്∙ വാഹനാപകടത്തിൽ പരുക്കേറ്റ ആലപ്പുഴ ഇരുമ്പ് പാലം സ്വദേശി അക്ഷയ് ജയപാലിന് (25) 4 ലക്ഷം ദിർഹം (87,01,790രൂപ) നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതി വിധി. രണ്ടു വർഷത്തോളം നടത്തിയ നിയമ നടപടികൾക്ക് ഒടുവിലാണ് അനുകൂല വിധി. 2020 ഓഗസ്റ്റ് 27 ന് ബർദുബായ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അക്ഷയ്ക്കു പരുക്കേറ്റത്.
എതിർ വാഹനത്തിന്റെ ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്ന് കണ്ടെത്തിയ ട്രാഫിക്ക് ക്രിമിനൽ കോടതി ഡ്രൈവർക്ക് 2000 ദിർഹം പിഴ വിധിച്ചിരുന്നു. വാഹനാപകടത്തിൽ മുഖത്തിനും ശരീരത്തിനും കാര്യമായ പരുക്കേറ്റ അക്ഷയ് തനിക്കു നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടു കോടതിയെ സമീപിക്കുകയായിരുന്നു. ഇൻഷുറൻസ് കമ്പനിക്കെതിരെയും വാഹനത്തിന്റെ ഡ്രൈവർക്കെതിരെയും നൽകിയ ഹർജിയിൽ മെഡിക്കൽ റിപ്പോർട്ടുകൾ ഹാജരാക്കി അക്ഷയ്ക്കു വേണ്ടി നടത്തിയ വാദം കോടതി അംഗീകരിച്ചു.
ആദ്യം 2 ലക്ഷം ദിർഹമാണ് നഷ്ടപരിഹാരമായി തീരുമാനിച്ചത്. എന്നാൽ, മേൽ കോടതിയിൽ അപ്പീൽ നൽകിയാണ് നഷ്ടപരിഹാരം 4 ലക്ഷമായി ഉയർത്തിയത്. ഫൊറൻസിക് മെഡിക്കൽ റിപ്പോർട്ടുകൾ, ട്രാഫിക് ക്രിമിനൽ കേസ് ജഡ്ജ്‌മെന്റ്, മറ്റു അനുബന്ധ രേഖകളും വിശദമായി പരിശോധിച്ച അപ്പീൽ കോടതി നഷ്ടപരിഹാര തുക ഉയർത്തി.
കോടതി ചെലവും എതിർ ഭാഗം നൽകണം. യാബ് ലീഗൽ സർവീസ് വഴിയാണ് കേസ് നടത്തിയത്. യാബ് സിഇഒ സലാം പാപ്പിനിശേരിയാണ് അക്ഷയ്ക്കു വേണ്ടി കേസ് നടത്തിയത്.