കഅബയെ കിസ്വ അണിയിച്ചു
Mail This Article
മക്ക∙ ഹിജ്‌റ വർഷം പിറന്നതോടെ മക്കയിലെ കഅബയെ പുതിയ കിസ്‌വ അണിയിച്ചു. ഇരു ഹറം കാര്യാലയ വകുപ്പ് കിസ്‌വ (മൂടു പടം) നിർമ്മാണ ഫാക്റ്ററിയായ കിങ് അബ്ദുൽ അസീസ് കോംപ്ലക്സ് ജനറൽ അഡ്മിനിസ്ട്രേഷൻ എന്നിവരുടെ മേൽനോട്ടത്തിലാണ് കിസ്‍വ മാറിയത്.
നേരത്തെ പുതിയ കിസ്‌വ കഅബയുടെ താക്കോൽ സൂക്ഷിപ്പ് ചുമതലയുള്ള അൽശൈബി കുടുംബത്തിന് കൈമാറിയിരുന്നു. സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരന്റെ നേതൃത്വത്തിലാണ് കഅബയുടെ താക്കോൽ സൂക്ഷിപ്പ് ചുമതലയുള്ള അൽശൈബി കുടുംബത്തിലെ കാരണവർ ഡോ. സ്വാലിഹ് അൽശൈബിക്ക് കൈമാറിയത്.
സാധാരണ നിലയിൽ ഹാജിമാർ അറഫയിൽ ഒരുമിച്ചു ചേരുന്ന അറഫ സംഗമ ദിനത്തിലാണ് പഴയ കിസ്‌വ മാറ്റാറുള്ളത്. ഹാജിമാർ അറഫാത്തിൽ സംഗമിക്കുമ്പോൾ മക്കയിൽ തിരക്ക് തീരെ ഉണ്ടാവില്ലെന്നതിനാലാണ് ഈ ദിനം തിരഞ്ഞെടുത്തിരുന്നത്. എന്നാൽ, ഈ വർഷം പതിവിനു വിപരീതമായി ഹിജ്റ വർഷം തുടക്കത്തിലേക്ക് മാറ്റുകയായിരുന്നു. രാജകീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മാറ്റം വരുത്തുന്നതെന്ന് ഇരുഹറമുകളുടെയും പ്രസിഡന്റ് ഷെയ്ഖ് അബ്ദുൾറഹ്മാൻ അൽ സുദൈസ് പറഞ്ഞു.
എന്താണ് കിസ്‌വ?
14 മീറ്റർ ഉയരമുള്ള പ്രകൃതിദത്തമായ പട്ടിൽ നിർമിക്കുന്ന കിസ്‌വക്ക് രണ്ടു കോടിയിലേറെ റിയാലാണ് ചെലവ്. മുകളിൽ നിന്നുള്ള മൂന്നിലൊന്ന് ഭാഗത്ത് 95 സെന്റീമീറ്റർ വീതിയുള്ള ബെൽറ്റുണ്ട്. ചതുരാകൃതിയിലുള്ള 16 ഇസ്‍ലാമിക് കാലിഗ്രാഫി കഷ്ണങ്ങൾ അടങ്ങിയ ബെൽറ്റിന്റെ ആകെ നീളം 47 മീറ്ററാണ്. കിസ്‌വയുടെ ഉൾവശത്ത് വെളുത്ത കട്ടി കൂടിയ കോട്ടൻ തുണിയുണ്ടാകും.
ആകെ അഞ്ചു കഷ്ണങ്ങൾ അടങ്ങിയതാണ് കിസ്‌വ. കഅബയുടെ ഓരോ ഭാഗത്തുമായി ഓരോ കഷ്ണങ്ങൾ തൂക്കും. അഞ്ചാമത്തെ കഷ്ണം വാതിലിനു മുന്നിൽ തൂക്കുന്ന കർട്ടണാണ്. ഇവ പിന്നീട് പരസ്പരം തുന്നിച്ചേർക്കുയാണ് ചെയ്യുന്നത്. 100 കറുപ്പ് ചായം പൂശിയ ഏകദേശം 850 കിലോ അസംസ്കൃത പട്ട്, 120 കിലോ വെള്ളി, സ്വർണ നൂലുകളും ഉപയോഗിച്ചാണ് കിസ്‌വ നിർമിക്കുന്നത്. ഒരു കിസ്‌വ നിർമിക്കുന്നതിന് എട്ടു മുതൽ ഒമ്പതു മാസം വരെ സമയമെടുക്കും. ഇരുനൂറിലേറെ കരകൗശല വിദഗ്ധരാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്.