ഒമാനിലെ ആ കല്ലറയിൽ മലയാളി ‘ഉറങ്ങുന്നു’, ആരുമറിയാതെ; 50 വർഷത്തിനിപ്പുറം പിതാവിന് പ്രാർഥനയർപ്പിച്ച് മകൻ
Mail This Article
ജോർജ് ഈ ആറടി മണ്ണിൽ നിത്യനിദ്രയിലായിട്ട് ഇന്ന് (ഓഗസ്റ്റ് ഒന്ന്) അൻപതാണ്ട്. ഒമാനിന്റെ തലസ്ഥാനമായ മസ്കത്തിലെ റൂവിയിൽ ഒമാൻ സൈന്യത്തിലെ ബ്രിട്ടീഷ് പട്ടാളക്കാർക്കു മാത്രമായുള്ള സെമിത്തേരിയിൽ മാവേലിക്കരയിലെ സാധാരണ പ്രവാസി മലയാളിയുടെ അന്ത്യനിദ്രയ്ക്കു കൂടിയാണ് അൻപത് വയസ്സാകുന്നത്. ഇവിടെ സംസ്കരിക്കപ്പെട്ട ഏക മലയാളിയും ഒരു പക്ഷേ മസ്കത്തിൽ മരിച്ച് അടക്കപ്പെട്ട ആദ്യ മലയാളിയുമാകും മാവേലിക്കര പൈനുംമൂട്ടിൽ കിഴക്കേ പൂവത്തേരിൽ കെ.എം. ജോർജ് (കുഞ്ഞൂട്ടി). അതിനു മുൻപ് അവിടെ മരിച്ച പ്രവാസികളുടെ മൃതദേഹങ്ങൾ കടലിന്റെ കൈകളിലേക്ക് ഏൽപ്പിക്കുകയായിരുന്നുവെന്ന് പഴമക്കാരും ഓർക്കുന്നു.
ആ പതിവ് തെറ്റിച്ച് ഈ മണ്ണിൽ പിതാവിന് ഉറങ്ങാൻ സാധിച്ചതിനു ദൈവത്തിനും ചില മനുഷ്യരുടെ ഇടപെടലുകൾക്കും നന്ദി പറയുകയാണ് ജോർജിന്റെ മകൻ പോൾ ജോർജ്. അതു കൊണ്ടാണല്ലോ താൻ ജനിച്ച് ഒരു വർഷമാകും മുൻപ് പ്രവാസലോകത്തേക്കു പോയ പിതാവിനെ നഷ്ടപ്പെട്ട പോളിന് ഇപ്പോൾ ഈ മണ്ണിൽ അദ്ദേഹത്തിനു മരണാനന്തര കർമങ്ങൾ നടത്താൻ സാധിച്ചത്. സുൽത്താൻ ഓഫ് ഒമാൻസ് ആംഡ് ഫോർസസിലെ ക്യാപ്റ്റന്മാരും, ലഫ്. കേണൽമാരുമെല്ലാം വീരമൃത്യുവരിച്ചു കിടക്കുന്ന ഈ മണ്ണിൽ സാധാരണക്കാരനായിരുന്ന തന്റെ പിതാവും അന്ത്യവിശ്രമം കൊള്ളുന്നു എന്ന അഭിമാനവുമുണ്ട് പോളിന്. റൂവി ബേത്ത് അൽഫലജ് സെമിത്തേരിയിൽ ഇങ്ങനെയൊരു മലയാളിയെ സംസ്കരിച്ചിട്ടുണ്ടെന്നത് ഇപ്പോഴത്തെ തലമുറയിലെ പലർക്കും അജ്ഞാതവുമാണ്.
പിതാവ് അന്ത്യനിദ്ര കൊള്ളുന്ന സെമിത്തേരിയിൽ നിന്നപ്പോൾ പോൾ ജോർജിന്റെ കണ്ണുകളിൽ നനവ് പൊടിഞ്ഞു. വേപ്പുമരങ്ങളും പൂമരങ്ങളും തണൽവിരിച്ചു നിന്ന ഈ മനോഹര സെമിത്തേരിയിലെത്തി പിതാവിനു മരണാനന്തര കർമങ്ങൾ നടത്താൻ കഴിഞ്ഞതിന്റെ അഭിമാനവും സന്തോഷവും ഒരുവേള മനസ്സിൽ നിറഞ്ഞു. റൂവിയിലെ മലനിരകളിൽ നിന്ന് ഉഷ്ണക്കാറ്റ് അവിടേക്കു വീശിക്കൊണ്ടിരുന്നു. ഒമാന്റെ തെക്കുകിഴക്കുള്ള ഈ തലസ്ഥാന നഗരിക്കു സമീപം ഒമാൻ കടലിടുക്കിൽ കടൽത്തിരകളും പോൾ ജോർജിന്റെ മനസ്സുപോലെ അശാന്തമായി അലതല്ലുന്നുണ്ടായിരുന്നു. (ബ്രിട്ടീഷ് പട്ടാളക്കാരെ സംസ്കരിച്ചിരുന്ന മറ്റു സെമിത്തേരികൾ നിറഞ്ഞതോടെ ഒമാൻ സുൽത്താൻ 1957ൽ പ്രത്യേകമായി അനുവദിച്ചു നൽകിയതാണ് ഈ സെമിത്തേരി. 1959ൽ ജറുസലേം ബിഷപ്പാണ് ഇത് ആശീർവദിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. സുൽത്താന്റെ സൈനിക ചുമതലയിലായിരുന്നു ഇതിന്റെ പരിപാലനമെന്നും രേഖകളിലുണ്ട്. ഇപ്പോൾ പ്രൊട്ടസ്റ്റന്റ് ചർച്ച് ഇൻ ഒമാനിനാണ് അതിന്റെ മേൽനോട്ടം).
മസ്കത്തിലേക്കുള്ള വരവും ജീവിതവും
1971 -ൽ മസ്കത്തിലേക്കുള്ള ജോർജിന്റെ (കുഞ്ഞൂട്ടി) വരവും ജീവിതുമെല്ലാം ഈ നാട്ടിലെ മലയാളി പ്രവാസി കുടിയേറ്റത്തിന്റെ ചരിത്രത്തിലേക്കുള്ള വെളിച്ചം വീഴ്ത്തലുമാണ്. ഗ്രഫിലുള്ള അനിയൻ വർഗീസിന് (കുഞ്ഞുമോൻ) വേദനയും കണ്ണീരുപ്പും ചാലിച്ച് ജോർജ് എഴുതിയ കത്തുകൾ മസ്കത്തിലെ ആദ്യകാല സാധാരണ പ്രവാസികളുടെ ദുരിതകഥകളുടെ നേർസാക്ഷ്യവുമാണ്.
ആഭ്യന്തര കലഹങ്ങളും ബ്രിട്ടീഷ് കടന്നു കയറ്റുവുമെല്ലാം നിലനിന്ന ഒമാനിലെ ഉൾഗ്രാമങ്ങളിൽ 1954ൽ എണ്ണ കണ്ടെത്തിയതോടെ വീണ്ടും കലാപത്തിന്റെ കാഹളം ശക്തമായി മുഴങ്ങി. എന്നാൽ സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദ് 1970ൽ അധികാരമേറ്റതോടെ ഒമാന്റെ പുതിയ ചരിത്രം തുടങ്ങിയെന്നു പറയാം. അടിമക്കച്ചവടം അവസാനിപ്പിച്ചത് അടക്കമുള്ള പരിഷ്കാര നടപടികളിലേക്കും വളർച്ചയിലേക്കും ഒമാൻ നീങ്ങിയതോടെ കേരളത്തിൽ നിന്നുൾപ്പടെ ആളുകൾ കൂടുതലായി അങ്ങോട്ടേക്കു പോയിത്തുടങ്ങി.
നാട്ടുകാരനായ പള്ളിത്തെക്കേതിൽ ബേബി എന്ന പി.ഇ ഡേവിഡും അദ്ദേഹത്തിന്റെ സഹോദരൻ ജോയി എന്ന ഇ.പി. വർഗീസുമാണ് 1971 നവംബറിൽ ജോർജിനെ ഒമാനിലേക്കു കൊണ്ടുപോയത്. അൽ ദർവിഷ് ട്രേഡിങ് കമ്പനിയിൽ മാനേജരായിരുന്നു ബേബി. പെട്രോളിയം ഡവലപ്മെന്റ് ഒമാനിൽ (പിഡിഒ) ഉദ്യോഗസ്ഥനായിരുന്നു ജോയി. മസ്കത്തിൽ ഒമാനിയുടെ ബേക്കറിയിലായിരുന്നു ജോർജിന് ജോലി തരപ്പെട്ടത്. രണ്ടുപേർ മാത്രം ജോലിക്കാരായുണ്ടായിരുന്ന സ്ഥാപനത്തിൽ മാസം അറന്നൂറ് രൂപ ശമ്പളത്തിൽ. പുറത്തെ കൊടും ചൂടിലും ബേക്കറിയിലെ ചൂടിലുമെല്ലാം വെന്തുരുകിയ ജോർജ് പക്ഷേ, മനസ്സിൽ നിറയെ സ്വപ്നങ്ങളോടെ ജീവിച്ചു.
ഗ്രഫിലുള്ള സഹോദരൻ കെ.എം വർഗീസിന് എഴുതിയ കത്തിൽ അതെല്ലാം വിവരിക്കുന്നുണ്ട്. സഹോദരനെ ജീവനു തുല്യം സ്നേഹിക്കുന്ന ജ്യേഷ്ഠനെയും കുടുംബത്തെ വളരെയേറെ കരുതുന്ന പിതാവിനെയും വെളിപ്പെടുത്തുന്ന കത്തുകളായിരുന്നു അവ ഒരോന്നും. സഹോദരന്റെ നല്ല നിലയിലുള്ള വിവാഹവും നല്ല ജോലിയുമെല്ലാം സ്വപ്നം കണ്ട് അതിനായി പദ്ധതികൾ ഒരോന്നും ആലോചിച്ച് എഴുതിയ കത്തുകളിലെ അക്ഷരങ്ങൾക്ക് സ്നേഹത്തിന്റെ കടലാഴം. ആ കത്തുകളെല്ലാം വർഗീസ് ഇപ്പോഴും നിധിപോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്. എന്നാൽ വെറും ഒൻപതു മാസം നീണ്ട ജോർജിന്റെ പ്രവാസ ജീവിതം 31-ാം വയസ്സിൽ അവസാനിച്ചു. ഒമാനിൽ അക്കാലത്ത് പടർന്നു പിടിച്ച മലേറിയ ജോർജിനെ കീഴടക്കി. സ്വപ്നങ്ങളുമായി ഒമാനിലേക്ക് പോകും മുൻപ് 1968 മേയ് 19ന് 27-ാം വയസ്സിൽ കുഞ്ഞൂട്ടി വിവാഹിതനായിരുന്നു. വധു ചെറിയനാട് നെടിയത്ത് അന്നമ്മ എന്ന അമ്മിണി.
ജോർജിനെ ഒമാനിലേക്കു കൊണ്ടുപോയ പരേതനായ ബേബിയുടെ ഭാര്യ അച്ചാമ്മ ഡേവിഡ് എന്ന ലിലിക്കുട്ടി (82) മാവേലിക്കരയിലെ വീട്ടിലിരുന്ന് വളരെ വ്യക്തമായി ജോർജിന്റെ മരണത്തെക്കുറിച്ച് ഓർക്കുന്നു:
“ഞങ്ങളും ഭർത്താവിന്റെ സഹോദരി സുജയും അവരുടെ ഭർത്താവ് കുഞ്ചാറ്റിൽ ജോസഫും കായംകുളം സ്വദേശി ജോസുമെല്ലാം മസ്കത്തിൽ ഒരുവീട്ടിലായിരുന്നു താമസിച്ചിരുന്നത്. തൊട്ടടുത്തായിരുന്നു ഓഫിസ്. അവരെല്ലാം ഉച്ചക്ക് ഓഫിസിൽ നിന്നു വന്ന് ഊണും വിശ്രമവും കഴിഞ്ഞ് മൂന്നുമണിക്കേ തിരികെ പോകൂ. 1971 ഓഗസ്റ്റ് ഒന്നിന് ഇതുപോലെ വന്ന് ഊണു കഴിഞ്ഞ് അവർ വിശ്രമിക്കുകയും ഞാനും കുഞ്ഞുങ്ങളും ഉറങ്ങാതെ കിടക്കുകയുമായിരുന്നു. കതകിൽ ശക്തമായ തട്ടു കേട്ടു ചെന്ന് നോക്കുമ്പോൾ പരിഭ്രാന്തനായി ഒമാൻ സ്വദേശി എന്തൊക്കയോ പറയുകയാണ്. ഭർത്താവിനെ വേഗം വിളിച്ചു. രോഗം മൂർച്ഛിച്ച് കുഞ്ഞൂട്ടി (ജോർജ്) വീണുകിടക്കുന്ന കാര്യമാണ് ഒമാനി പറയുന്നതെന്ന് മനസ്സിലായി. ഉടൻ തന്നെ അവർ മൂന്നു പേരും ബേക്കറിയിലേക്ക് ഓടി. മത്ര ആശുപത്രിയിലേക്ക് കുഞ്ഞൂട്ടിയെ ഉടൻ കൊണ്ടുപോയി. പൊന്നമ്മ നഴ്സ് അവിടുണ്ടായിരുന്നു. പക്ഷേ, ജീവൻ രക്ഷിക്കാനായില്ല. അന്നു രാവിലെയും കുഞ്ഞൂട്ടി പനിയായിട്ട് ആശുപത്രിയിൽ ചെന്നിരുന്നതായി പൊന്നമ്മയും മറ്റൊരു നഴ്സായ മേരിക്കട്ടിയും പറഞ്ഞിരുന്നു. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാൻ വിമാന സർവീസൊന്നും ഇല്ലാത്ത കാലമല്ലേ. അവിടെത്തന്നെ സംസ്കരിക്കാമെന്ന് ആഗ്രഹിച്ചു”.
പക്ഷേ, അതിന് വൻ ഇടപെടലുകൾ വേണ്ടി വരുമായിരുന്നു. ഇന്നത്തെ പോലെ റൂവിയിൽ അന്ന് ദേവാലയങ്ങളോ സെമിത്തേരിയോ ഒന്നും ഇല്ലാതിരുന്ന കാലം. വിശ്വാസികളുടെ ഒരു കൂട്ടം മാത്രമാണ് ഉണ്ടായിരുന്നത്. ഒടുവിൽ ബ്രിട്ടീഷ് സൈനികരെ സംസ്കരിക്കുന്ന റൂവിയിലെ സ്ഥലത്ത് സംസ്കരിക്കാൻ അനുവാദം ലഭിച്ചു.
അതെക്കുറിച്ച് അന്ന് അവിടെ ഉണ്ടായിരുന്ന ജോർജു കുട്ടിയുടെ നാട്ടുകാരൻ ഇറവങ്കര ഇടപ്പറമ്പിൽ പി.ജെ. സാമുവൽ (83) എന്ന പാപ്പച്ചൻ ഓർക്കുന്നു: ‘അൽ ദർവിഷ് ട്രേഡിങ് (ഇപ്പോൾ മൊഹ്സീൻ ഹൈദർ ദർവിഷ്, എംഎച്ച്ഡി) എന്ന കമ്പനിയിൽ സെയിൽസ് ഇൻ ചാർജായിരുന്നു ഞാൻ. ഞങ്ങളുടെ കമ്പനിയാണ് അന്ന് റേഞ്ച് റോവറും ലാൻഡ് റോവറുമെല്ലാം വിറ്റിരുന്നത്. അതു കൊണ്ടു തന്നെ കൊട്ടാരത്തിലുള്ളവരുമായി നല്ല ബന്ധമായിരുന്നു. കുഞ്ഞൂട്ടിയുടെ കാര്യം കൊട്ടാരത്തിലുള്ള ഒമാനി പ്രമുഖരോടു പറഞ്ഞു. അവർ ബ്രിട്ടീഷുകാരുമായി സംസാരിച്ച് സംസ്കാരത്തിനുള്ള അനുമതി നൽകുകയായിരുന്നു’– സാമുവൽ പറഞ്ഞു.
ബേത്ത് അൽ ഫലാജ് സെമിത്തേരിയിൽ റിഫോമ്ഡ് ചർച്ച് ഇൻ അമേരിക്കയുടെ റവ.ജിം ഡനമിന്റെ കാർമികത്വത്തിൽ സംസ്കാരം നടത്തി. അതെക്കുറിച്ചും ലില്ലിക്കുട്ടി ഓർക്കുന്നു.... ‘അക്കാലത്ത് അവിടെ മലയാളികൾ നൂറിൽത്താഴയേ വരൂ. എന്റെ ഭർത്താവ് ബേബിച്ചായൻ, അളിയൻ കുഞ്ചാറ്റിൽ ജോസഫ്, ചെങ്ങന്നൂർ പുല്ലംപ്ലാവിൽ അലക്സാണ്ടർ മാത്യു, ജോസ് കായംകുളം, റോസ്കോട്ടിൽ വർഗീസ്, പി.ജെ. സാമുവൽ ഇടപ്പറമ്പിൽ, പരേതരായ റാന്നിയിൽ ചെറിയാച്ചൻ, കോശി തോമസ്, സ്ത്രീകളായിട്ട് പുല്ലംപ്ലാവിൽ സൂസൻ അലക്സ്, റോസ്കോട്ടിൽ മറിയാമ്മ വർഗീസ് (പെണ്ണമ്മ), എന്റെ മക്കളായ മിനി മോൾ, മനുമോൻ എന്നിവരും ഓതറ സ്വദേശികളായ കുറേപ്പേരും ഉണ്ടായിരുന്നു. വിവരം കേട്ടറിഞ്ഞ് കുറേ മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാരും പാക്കിസ്ഥാൻകാരുമെല്ലാം എത്തി. നൂറിലധികം പേരുണ്ടായിരുന്നു സംസ്കാരത്തിന്”.
എന്നാൽ കുഞ്ഞൂട്ടിയുടെ മരണത്തോടെ നിരാലംബയായ അമ്മിണിയേയും മക്കളായ മാത്യു ജോർജ്, പോൾ ജോർജ് എന്നിവരെയും സഹോദരൻ വർഗീസ് പൊന്നു പോലെ നോക്കി. ‘വിവാഹം പോലും വേണ്ടെന്നു വച്ച് ഞങ്ങൾക്കായി ജീവിച്ച അച്ചായനെ സ്വന്തം പിതാവിനെ പോലെയാണ് ഞങ്ങൾ കണ്ടത്. അതു കൊണ്ട് മസ്കത്തിൽ മരിച്ചുറങ്ങുന്ന പിതാവിന്റെ സെമിത്തേരി അവിടെപ്പോയി കണ്ടെത്തുന്നതിനെക്കുറിച്ചൊന്നും കാര്യമായി ആലോചിച്ചില്ല’- ദുബായിൽ പിടിഎൽ ഗ്രൂപ്പിൽ ഉദ്യോഗസ്ഥനായ പോൾ ജോർജ് പറഞ്ഞു. നാട്ടിൽ എൽഐസി ഏജന്റാണ് ജ്യേഷ്ഠൻ മാത്യു ജോർജ്.
പിതാവിന്റെ അന്ത്യനിദ്ര, ഒമാൻ യാത്ര
2009ൽ നാട്ടുകാരനും സുഹൃത്തുമായ ഫാ. പി.കെ. വർഗീസ് (സെബി) മസ്കത്തിൽ കൺവൻഷൻ പ്രസംഗത്തിന് പോയപ്പോഴാണ് അവിടെ മരിച്ച കുഞ്ഞൂട്ടിയെക്കുറിച്ച് അറിഞ്ഞത്. ഒമാൻ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ഇടവകാംഗവും കൊല്ലം ഓയൂർ ചെങ്കുളം സ്വദേശിയുമായ സണ്ണിയെന്ന കെ.എം.ടി. സക്കറിയ ഇതെക്കുറിച്ചെല്ലാം വിവരിക്കുകയും നാട്ടുകാരും ബന്ധുക്കളുമായ സാൽബി ജോൺ, മാത്യു പി.മാമ്മൻ, ദിബീഷ് ബേബി എന്നിവരെ കല്ലറ കാണിച്ചു കൊടുക്കുകയും ചെയ്തു. അവിടെ പോയി പ്രാർഥിക്കുന്നതിനെക്കുറിച്ച് ഫാ. പി.കെ. വർഗീസ് പിന്നീട് പോളിനോടു പറഞ്ഞു. പിതാവിന്റെ കല്ലറയിൽ പോകണമെന്ന് പോൾ ആഗ്രഹിച്ചെങ്കിലും വിവിധ കാരണങ്ങൾ കൊണ്ടു നടന്നില്ല. എന്നാൽ, മാതാവ് അമ്മിണിജോർജ് 2017ൽ മരിച്ചപ്പോഴാണ് പിന്നെയും ഇതെക്കുറിച്ച് ആഗ്രഹമുണ്ടായത്. മാതാവിനെ മസ്കത്തിലെ കബറിടത്തിൽ ഒന്നു കൊണ്ടുപോകാൻ കഴിഞ്ഞില്ലല്ലോ എന്ന വേദനയും ഉള്ളിൽ നിറഞ്ഞു.
പിതാവിനെ മസ്കത്തിലേക്ക് കൊണ്ടുപോകാൻ സഹായിച്ച പി.ഇ. ഡേവിഡ് (ബേബി) ഇതിനിടെ ജോർജിന്റെ സംസ്കാരത്തിന്റെ പഴയ ചിത്രങ്ങൾ പോളിന് കൈമാറി. അതോടെ കല്ലറയിൽ പോയി പ്രാർഥിക്കണമെന്ന ആഗ്രഹം കലശലായി. തുടർന്ന് നാഷനൽ എയർ കാർഗോ കമ്പനി എംഡിയും ഓർത്തഡോക്സ് സഭാ മാനേജിങ് കമ്മിറ്റിയംഗവുമായ ജേക്കബ് മാത്യുവിനോട് ഇതെക്കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹം എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയുമായിരുന്നു. അങ്ങനെ 2017ൽ തന്റെ പിതാവുറങ്ങുന്ന മണ്ണിൽ പോൾ ജോർജ് ആദ്യമായി പോയി പ്രാർഥന നടത്തി. ഇതെക്കുറിച്ച് അറിഞ്ഞ് മാതൃസഹോദരൻ ഫാ.ഗീവർഗീസ് നെടിയത്ത് ഉൾപ്പടെയുള്ളവർ പോളിനെ ബന്ധപ്പെട്ട് പിതാവിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തി. എന്നാൽ കോവിഡിനെ തുടർന്ന് പിന്നീട് അവിടേക്ക് പോകാൻ കഴിയാതായി.
ബന്ധുവായ റോജിൻ പൈനുംമൂടിന്റെയും മറ്റും ഉത്സാഹത്തോടെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ജോർജിന്റെ മരണത്തെക്കുറിച്ചും അവിടെ സംസ്കരിച്ചതിലൂടെ മലയാളിക്ക് ലഭിച്ച അപൂർവ ഭാഗ്യത്തെ കുറിച്ചുമെല്ലാം വ്യക്തമായത്. ഇതെല്ലാം മനസ്സിലാക്കി ജൂലൈയിൽ ഒരിക്കൽ കൂടി പോൾ ജോർജ് പിതാവിന്റെ കല്ലറയിൽ പ്രാർഥന നടത്താൻ പോയി. റൂവി മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, മാർത്തോമ്മ ചർച്ച് ഇൻ ഒമാൻ എന്നിവയുടെ സംയുക്ത ചുമതലയിലുള്ള സെന്റ് തോമസ് ചർച്ച് ഇൻ ഒമാനോടു ചേർന്നാണ് സെമിത്തേരി. അവിടുത്തെ സഹ വികാരി ഫാ. എബി ചാക്കോയുടെ കാർമികത്വത്തിലായിരുന്നു പ്രാർഥന.
കല്ലറയിലെ കല്ലിൽ ‘നോൺ അൺടു ഗോഡ്’ എന്ന് ആലേഖനം ചെയ്തിട്ടുണ്ട്. (കോമൺവെൽത്ത് രാജ്യങ്ങളിലെ യുദ്ധങ്ങളിൽ മരിക്കുന്ന അജ്ഞാത സൈനികരുടെ ശവക്കല്ലറകളിൽ എഴുതിവയ്ക്കാൻ ഒന്നാം ലോക മഹായുദ്ധകാലത്ത് വാർ ഗ്രേവ്സ് കമ്മീഷൻ അംഗമായിരുന്ന ആംഗലേയ കവി റുഡ് യാർഡ് കിപ്ലിങ് തിരഞ്ഞെടുത്ത വാചകമാണിത്). അവിടെ കുരിശിനു മുന്നിൽ പോൾ ജോർജ് തലവണങ്ങി നിന്നു. എല്ലാവരെയും സനാഥരാക്കുന്ന, എല്ലാമറിയുന്ന ദൈവത്തിനു മുന്നിൽ...
English Summary: Son prays to his father after 50 years