ADVERTISEMENT

ദുബായ് ∙ വേനൽക്കാലത്തെ റോഡപകടങ്ങൾ കുറയ്ക്കാൻ ഡ്രൈവിങ്ങിൽ ശ്രദ്ധിക്കുന്നതിനൊപ്പം വാഹനത്തിന്റെ പ്രവർത്തനക്ഷമതയും ഉറപ്പുവരുത്തണമെന്ന്  അധികൃതർ. ഭക്ഷണവും ഉറക്കക്കുറവും ആരോഗ്യപ്രശ്നങ്ങളുമെല്ലാം ഡ്രൈവിങ്ങിനെ ബാധിക്കും.

 

ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തു കഴിഞ്ഞവർഷം ജൂൺ മുതൽ സെപ്റ്റംബർ വരെ വാഹനാപകടങ്ങളിൽ 81 പേർ മരിച്ചു. 943 പേർക്കു പരുക്കേറ്റു. 785 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. വേനൽക്കാലത്തെ ഡ്രൈവിങ്ങിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് രാജ്യത്ത് പൊലീസിന്റെ നേതൃത്വത്തിൽ ഒരു മാസത്തെ ക്യാംപെയ്ൻ ആരംഭിച്ചു.

 

കൈപ്പുസ്തകങ്ങളും വിതരണം ചെയ്യുന്നുണ്ട്. വിവിധ മേഖലകളിൽ വാഹനത്തിന്റെ ടയറുകൾ, എസി, ബാറ്ററികൾ തുടങ്ങിയവ സൗജന്യമായി പരിശോധിക്കും. ഗതാഗത നിയമങ്ങൾ കൃത്യമായി പാലിച്ചാൽ അപകടങ്ങൾ കുറയുമെന്ന് ഫെഡറൽ ട്രാഫിക് കൗൺസിൽ ചെയർമാനും ദുബായ് പൊലീസ് ഉപമേധാവിയുമായ മേജർ ജനറൽ മുഹമ്മദ് സെയിഫ് അൽ സഫീൻ പറഞ്ഞു. 

 

ക്ഷീണം തോന്നിയാൽ വാഹനം ഒതുക്കാം

 

വെയിലത്തും മറ്റും ജോലി ചെയ്തശേഷം വാഹനമോടിക്കുന്നവരാണ് ഏറെ ശ്രദ്ധിക്കേണ്ടത്. യാത്രയ്ക്കിടെ ക്ഷീണം തോന്നിയാൽ വാഹനം ഒതുക്കി നിർത്തി വിശ്രമിക്കണം. ദീർഘദൂര യാത്രയാണെങ്കിൽ ഇടയ്ക്കിടെ വാഹനം നിർത്തി വിശ്രമിച്ചശേഷം യാത്ര തുടരാം. ഈ സമയത്ത് തണുത്ത വെള്ളം കൊണ്ട് പലതവണ മുഖം കഴുകണം. ചൂടു ചായയോ കാപ്പിയോ കുടിക്കുന്നതും ഉന്മേഷം പകരും. യാത്രകളിൽ ഒരാളെ ഒപ്പം കൂട്ടുന്നതും നല്ലതാണ്. പ്രമേഹമുള്ളവർ മരുന്നു കഴിക്കുകയോ കുത്തിവയ്ക്കുകയോ ചെയ്ത ശേഷം ഡ്രൈവ് ചെയ്യുമ്പോൾ ശ്രദ്ധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞ് തളർച്ചയോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടാകാൻ സാധ്യതയുണ്ട്. 

 

ശ്രദ്ധിക്കാം, റോഡിലും വേഗത്തിലും

 

ഹൈവേകൾ, റൗണ്ട് എബൗട്ടുകൾ എന്നിവിടങ്ങളിലേക്കു കയറുമ്പോൾ വേഗം കുറയ്ക്കണം. ലെയ്ൻ മാറുമ്പോഴും ശ്രദ്ധിക്കണം. അപകടസാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണിത്.

 ഹൈവേകൾ, ഉപപാതകൾ, താമസകേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ വേഗത്തിന് നിശ്ചിത മാനദണ്ഡങ്ങളുണ്ട്. അനുവദനീയമായതിലും വേഗം കൂടുന്നതും കുറയുന്നതും അപകടമാണ്. യാത്രയ്ക്കിടെ വഴി തെറ്റിയെന്നു തോന്നിയാൽ പെട്ടെന്നു ദിശ മാറരുത്. പരിഭ്രമിക്കാതെ യാത്ര തുടർന്നാൽ എക്സിറ്റ് കിട്ടും. കൊച്ചു കുട്ടികളെ ചൈൽഡ് സീറ്റിൽ ഇരുത്തണം. കുട്ടികളെ വാഹനത്തിൽ ചാടിമറിയാനും മറ്റും അനുവദിക്കരുത്. മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക. 

 

ടയറിൽ ലാഭം നോക്കേണ്ട

 

നിശ്ചിത കാലാവധി കഴിഞ്ഞില്ലെങ്കിലും ടയറുകൾ വിണ്ടുകീറുകയോ പൊട്ടുകയോ ചെയ്താൽ മാറ്റണം. നിലവാരമുള്ളതു മാത്രം വാങ്ങുക. മാസത്തിൽ ഒരിക്കലെങ്കിലും ടയറുകൾ വിശദമായി പരിശോധിക്കണം. വാഹനത്തിന്റെ പ്രവർത്തനക്ഷമതയിൽ പ്രധാന പങ്കുവഹിക്കുന്ന ഘടകമാണിവ. നാലു ടയറുകളിലും അനുവദനീയ അളവിൽ എയർ ഉറപ്പാക്കണം. ഇത് കൃത്യമായ അനുപാതത്തിൽ അല്ലെങ്കിൽ സ്റ്റിയറിങ്ങിൽ പ്രതിഫലിക്കും. ഷോക് അബ്സോർബർ  കൃത്യമായി പ്രവർത്തിക്കുന്നില്ലെങ്കിൽ ടയറുകൾ പെട്ടെന്നു തേഞ്ഞുതീരും.

 

ലക്ഷം ദിർഹം പിഴ

 

നിലവാരമില്ലാത്ത ടയറുകളുടെ വിൽപന നടത്തിയാൽ ഒരു ലക്ഷം ദിർഹമാണു പിഴ. ടയറിന്റെ ബ്രാൻഡ്, നിർമിച്ച രാജ്യം, തീയതി തുടങ്ങിയ വിവരങ്ങൾ ഉണ്ടാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com