ഇടപാടുകളിൽ വർധന: യുഎഇയിൽ റിയൽ എസ്റ്റേറ്റ് കുതിക്കുന്നു
Mail This Article
ദുബായ് ∙റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ വൻ വർധനയെന്ന് കണക്കുകൾ. കഴിഞ്ഞവാരം മാത്രം 11000 കോടിയിലധികം രൂപയുടെ ഇടപാടുകൾ ദുബായിൽ നടന്നു. ആകെ 2247 ഇടപാടുകളിലാണ് ഇത്രയും തുകയ്ക്കുള്ള വസ്തുക്കളും താമസയിടങ്ങളും വിറ്റുപോയത്. 255 പ്ലോട്ടുകൾ 2600 കോടിയിലധികം രൂപയ്ക്കാണ് വിറ്റത്.
1510 ഫ്ലാറ്റുകളും വില്ലകളും കൂടി ആറായിരം കോടിയിലധികം രൂപയ്ക്കും വിറ്റു. അൽ ഹബിയ അഞ്ചിലാണ് ഏറ്റവും അധികം ഇടപാടുകൾ നടന്നത്. 130 ഇടപാടുകൾ . ജബൽ അലി ഫസ്റ്റിൽ 40 ഇടപാടുകളും നടന്നു. മർസ ദുബായിലാണ് ഏറ്റവും അധികം ഉയർന്ന വിലയ്ക്ക് അപ്പാർട്മെന്റ് വിൽപന നടന്നത്. എണ്ണൂറ് കോടിയിലധികം രൂപയാണ് ലഭിച്ചത്. ബിസിനസ് ബേ, ബുർജ് ഖലീഫ എന്നിവിടങ്ങളിലാണ് പിന്നീട് ഏറ്റവും ഉയർന്ന വില.
ബവ്ൽഗറി മാൻഷന്റെ വില 119 കോടിയിലധികം രൂപ !
ദുബായ് ∙ വിലയിൽ സർവകാല റെക്കോർഡിട്ട് ജുമൈറ ബേ ഐലൻഡിൽ നാലു കിടക്കമുറികളുള്ള ബവ്ൽഗറി മാൻഷൻ വിറ്റു. 119 കോടിയിലധികം രൂപയ്ക്കാണ് വിൽപന നടന്നതെന്ന് ലക്സാബിറ്റാറ്റ് സോത്തെബെ ഇന്റർനാഷനൽ വ്യക്തമാക്കി. ചതുരശ്ര അടിക്ക് 16,85,93 രൂപയ്ക്കാണ് താമസയിടം വിറ്റത്. ഈ വർഷം ആദ്യപകുതിയെ അപേക്ഷിച്ച് ചതുരശ്ര അടിക്ക് 44.3% വർധനയുണ്ടായി.
ഈ വർഷം ആദ്യപകുതിയിൽ 97621 രൂപയായിരുന്ന ശരാശരി വില. ആവശ്യക്കാർ കൂടുന്നതോടെ വില കുതിക്കുകയാണ്. റഷ്യ, ശ്രീലങ്ക, യുക്രയ്ൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ധാരാളം കോടീശ്വരന്മാർ ദുബായിലേക്ക് എത്തുന്നുണ്ട്. 2019നു ശേഷം പൊതുവേ ജുമൈറ ബേ ഐലൻഡിൽ താമസയിടങ്ങളുടെ വിലയിൽ വൻകുതിപ്പാണെന്ന് ദുബായ് ലാൻഡ് ഡിപ്പാർട്മെന്റും വ്യക്തമാക്കുന്നു.