ADVERTISEMENT

ദുബായ് ∙ ലോകത്തിലെ ഏറ്റവും ഉയരമുള്ള 'തട്ടുകൃഷിയിട'ത്തിൽ നിന്നുള്ള സംശുദ്ധ പച്ചക്കറികളും പഴങ്ങളും ഈ മാസാവസാനത്തോടെ വിപണിയിലേക്ക്. ജബൽഅലി അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിനു സമീപം 3.3 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള   ഹൈഡ്രോപോണിക് തോട്ടം 'ബുസ്താനിക്ക'യിലെ വിളവ് രാജ്യത്തെ പ്രധാന കടകളിലെല്ലാം ലഭ്യമാകും. ഇലവർഗങ്ങൾക്കു പുറമേ കാപ്സിക്കം, കുക്കുംമ്പർ,  സ്ട്രോബറി, തക്കാളി, നാരങ്ങ, കൂൺ എന്നിങ്ങനെ നൂറോളം ഇനങ്ങളാണുണ്ടാകുക.

പൊടിപടലങ്ങളോ കീടനാശിനി പ്രയോഗമോ ഇല്ലാത്ത ഇവ കഴുകാതെ തന്നെ ഉപയോഗിക്കാമെന്ന് കാർഷികവിദഗ്ധരുടെ ഉറപ്പ്. 4 കോടി ഡോളറിന്റെ തട്ടുകൃഷിയിടത്തിൽ നിന്നു പ്രതിവർഷം 10 ലക്ഷം കിലോയിലേറെ പച്ചക്കറി വിളവെടുക്കാം.  മണ്ണും രാസവളവും കീടനാശിനിയും തൊടാത്ത ഉൽപന്നങ്ങൾ വാങ്ങാൻ ഹൈപ്പർമാർക്കറ്റുകൾ, ഹോട്ടലുകൾ എന്നിവയ്ക്കു പുറമേ പ്രമുഖ ഷെഫുമാരും തയാർ.

തട്ടുകൃഷി കൂടുതൽ മേഖലകളിലേക്ക്

ഏതു കാലാവസ്ഥയിലും കൃഷി ചെയ്യാമെന്നതിനാൽ പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം. പുതിയ തലമുറയെ കാർഷിക രംഗത്തേക്ക് ആകർഷിക്കുകയും പരിശീലനം നൽകുകയും ചെയ്യും. 

ഇറക്കുമതി പൂർണമായും ഒഴിവാക്കി പഴം, പച്ചക്കറി, മത്സ്യ-മാംസ ഉൽപാദനം കൂട്ടുകയാണ് ലക്ഷ്യം. കോവിഡ് സാഹചര്യങ്ങൾ രാജ്യാന്തര തലത്തിൽ ഭക്ഷ്യോൽപാദന മേഖലയ്ക്കു തിരിച്ചടിയായതിനെ തുടർന്നാണ് ഈ രംഗത്ത് ആശ്രിതത്വം ഘട്ടംഘട്ടമായി ഒഴിവാക്കാൻ  തീരുമാനിച്ചത്. 

അബുദാബി ഉൾപ്പെടെ രാജ്യത്തെ 177ൽ ഏറെ േകന്ദ്രങ്ങളിൽ ഹൈഡ്രോപോണിക്സ് കൃഷിരീതി ചെയ്യുന്നു. പരമ്പരാഗത രീതിയേക്കാൾ 4 ഇരട്ടി വിളവ് ലഭിക്കും. 

ദുബായ് ഇൻഡസ്ട്രിയിൽ സിറ്റിയിൽ ഒരുലക്ഷം ചതുരശ്ര അടിയിലേറെ സ്ഥലത്ത് കഴിഞ്ഞവർഷം ജൂലൈയിൽ ആരംഭിച്ച ഹൈഡ്രോപോണിക് പദ്ധതിയും വൻവിജയമായി.

കുറഞ്ഞ സമയം, കൂടുതൽ വിളവ്

ഹൈഡ്രോപോണിക്ക്സിലെ ഏറ്റവും നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന കേന്ദ്രമാണിതെന്ന് പ്രൊഡക്‌ഷൻ ഡയറക്ടർ റോബർട് ഫെലോസ് പറഞ്ഞു. പ്രത്യേക പോഡുകളിൽ വെറും 40 സെക്കൻഡിൽ 162 വിത്തുകൾ നടാം. 2 ആഴ്ചയ്ക്കു ശേഷം കൂറ്റൻ തട്ടുകളിലേക്കു (മോഡുലാർ ഗ്രോ യൂണിറ്റ്) മാറ്റുന്നു. ഒരു തട്ടിൽ 45,000ൽ ഏറെ ചെടികൾ വളരും. 6 ആഴ്ചകൊണ്ട് വിളവെടുക്കാം. നിർമിതബുദ്ധി (എഐ) ഉൾപ്പെടെയുള്ള  സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനാൽ ഓരോ ചെടിയും പൂർണ ആരോഗ്യത്തോടെയാണ് വളരുന്നതെന്ന് ഉറപ്പാക്കാം. കാർഷിക ശാസ്ത്രജ്ഞർ, എൻജിനീയർമാർ, മറ്റു സാങ്കേതിക വിദഗ്ധർ എന്നിവരുടെ സേവനം മുഴുവൻ സമയവുമുണ്ടാകും.

English Summary: Produce from Bustanica, the 330,000 square-foot hydroponic farm to hit the markets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com