നിയമലംഘനം നടത്തിയതിനു സൗദിയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 14,837പേർ
Mail This Article
റിയാദ്∙ സൗദിയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് ഒരാഴ്ചയ്ക്കുള്ളിൽ താമസ, തൊഴിൽ നിയമങ്ങൾ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ എന്നിവ ലംഘിച്ച 14,837 പേരെ അറസ്റ്റ് ചെയ്തു.
ഇൗ മാസം 4 മുതൽ 10 വരെയുള്ള ആഴ്ചയിൽ രാജ്യത്തുടനീളം സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകൾ നടത്തിയ സംയുക്ത പരിശോധനക്കിടെയാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 8,735 ഇഖാമ ലംഘകരും 4,335 അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചവരും 1,767 തൊഴിൽ നിയമ ലംഘകരും അറസ്റ്റിൽ ഉൾപ്പെടുന്നു.
താമസ തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടു വരികയും അഭയം പ്രാപിക്കുകയും ചെയ്ത 6 പേരെയും അറസ്റ്റ് ചെയ്തു. ആകെ 51,905 നിയമലംഘകർ നിലവിൽ നിയന്ത്രണങ്ങൾ ലംഘിച്ചതിന് നടപടിക്രമങ്ങൾക്കു വിധേയരായിട്ടുണ്ട്. ഇതിൽ 48,802 പുരുഷന്മാരും 3,103 സ്ത്രീകളുമാണ്.
ഇവരിൽ 40,372 നിയമലംഘകരെ യാത്രാ രേഖകൾ ലഭിക്കുന്നതിന് അവരുടെ നയതന്ത്ര ദൗത്യങ്ങളിലേക്കു മാറ്റി. 2,683 നിയമലംഘകരെ അവരുടെ യാത്രാ രേഖകൾ പൂർത്തിയാക്കി. 13,221 നിയമലംഘകരെ നാടുകടത്തി. നുഴഞ്ഞുകയറ്റക്കാർക്കു രാജ്യത്തിലേക്കുള്ള പ്രവേശനം സുഗമമാക്കുകയോ അദ്ദേഹത്തിനു ഗതാഗതമോ അഭയമോ ഏതെങ്കിലും സഹായമോ സേവനമോ നൽകുകയോ ചെയ്യുന്നവർക്കു 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.