6 മാസം, 5 വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തത് 62 ലക്ഷം പേർ
Mail This Article
അബുദാബി∙ എമിറേറ്റിലെ അഞ്ച് രാജ്യാന്തര വിമാനത്താവളങ്ങളിൽ കഴിഞ്ഞ ആറു മാസത്തിനിടെ വന്നു പോയത് 62 ലക്ഷം യാത്രക്കാർ. അബുദാബി, അൽഐൻ, അൽ ബത്തീൻ, ഡെൽമ, സിർ ബാനി യാസ് എന്നിവിടങ്ങളിലായി 94,538 വിമാനങ്ങൾ സർവീസ് നടത്തി.
ഏറ്റവും കൂടുതൽ യാത്രക്കാർ ഇന്ത്യയിൽ നിന്നാണ്, 12.8 ലക്ഷം പേർ. പാക്കിസ്ഥാനിൽ നിന്നുള്ളവരാണ് തൊട്ടുപിന്നിൽ, 4.85 ലക്ഷം. യുകെയിൽ നിന്ന് 3.74 ലക്ഷം പേരും സൗദിയിൽ നിന്ന് 3.33 ലക്ഷം പേരും ഈജിപ്തിൽ നിന്ന് 2.83 ലക്ഷം പേരുമെത്തി. എമിറേറ്റിൽ നിന്ന് ഏറ്റവും കൂടുതൽ പേർ പുറത്തേക്ക് യാത്ര ചെയ്തത് ലണ്ടനിലെ ഹിത്രുവിലേക്കാണ് 2.76 ലക്ഷം പേർ.
ഡൽഹി, മുംബൈ, കൊച്ചി വിമാനത്താവളങ്ങളാണ് 2 മുതൽ 4 വരെ സ്ഥാനങ്ങളിൽ. ഡൽഹിയിലേക്ക് 2.25 ലക്ഷവും മുംബൈയിലേക്ക് 2.21 ലക്ഷവും കൊച്ചിയിലേക്ക് 2.17 ലക്ഷവും യാത്ര ചെയ്തു. ഈ നിരയിൽ പിന്നീടുള്ളത് കയ്റോയാണ്. ഇവിടേക്ക് 2.03 ലക്ഷം േപർ യാത്ര ചെയ്തു. 2.97 ലക്ഷം ടൺ സാധനങ്ങളാണ് ആറു മാസത്തിനിടെ വിമാനത്താവളങ്ങൾ കൈകാര്യം ചെയ്തത്.