ലോകകപ്പിലെ സവിശേഷത; ടീമുകൾക്ക് സ്ഥിരം പരിശീലന സ്ഥലം
Mail This Article
ദോഹ ∙ കിക്കോഫിന് മുൻപേ ലോകകപ്പിന്റെ ഭാഗമാകാൻ ഒരുങ്ങി ലുസൈൽ സ്‌പോർട്‌സ് ക്ലബ്ബിലെ അൽ ഇഗ്‌ല പരിശീലന സൈറ്റ്. ലോകകപ്പിനെത്തുന്ന കൊറിയ, തുനീസിയ ടീമുകൾ പരിശീലനം നടത്തുന്നത് അൽ ഇഗ്‌ലയിലാണ്. വെസ്റ്റ്‌ബേ ബീച്ചിലെ വിൻധാം ഗ്രാൻഡ് ഹോട്ടലിലാണ് തുനീസിയൻ ടീമിന്റെ താമസം.
അൽ ഇഗ്‌ലയിലെ 3-ാം നമ്പർ പരിശീലന സൈറ്റാണ് ഇവർ ഉപയോഗിക്കുക. സിറ്റി സെന്ററിലെ ലേ മെറിഡിയൻ ഹോട്ടലിൽ ആണ് കൊറിയൻ ടീമിന്റെ താമസം. അൽ ഇഗ്‌ലയിലെ 5-ാം നമ്പർ പരിശീലന സൈറ്റ് കൊറിയൻ ടീം ഉപയോഗിക്കും. ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് അൽ ഇഗ്‌ലയിലുള്ളത്. അൽ ഇഗ്‌ലയ്ക്ക് പുറമെ മുപ്പതിലധികം പരിശീലന കേന്ദ്രങ്ങളാണ് ഖത്തറിന്റെ കോംപാക്ട് ടൂർണമെന്റ് പദ്ധതികളുടെ നട്ടെല്ലായി മാറുന്നത്.
ലോകകപ്പിന്റെ ചരിത്രത്തിൽ ഇതാദ്യമായി കളിക്കാർക്ക് ടൂർണമെന്റ്ിലുടനീളം ഒരിടത്ത് തന്നെ പരിശീലനം നടത്താം എന്നതാണ് ഖത്തർ ലോകകപ്പിന്റെ സവിശേഷത. അതുകൊണ്ടു തന്നെ വിശ്രമത്തിനും മറ്റുമായി കളിക്കാർക്ക് കൂടുതൽ സമയം ലഭിക്കും. മികച്ച പ്രകടനവും കാഴ്ചവയ്ക്കാം. ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയത്തിന് സമീപമാണ് കേന്ദ്രം.
ലുസൈൽ സ്‌പോർട്‌സ് ക്ലബ്ബിന്റെ ഫുട്‌ബോൾ അക്കാദമിയിൽ ആൺകുട്ടികളും പെൺകുട്ടികളും പരിശീലനം നടത്തുന്നുണ്ട്. അത്യാധുനിക നഗരമായ ലുസെയ്ൽ സിറ്റിയിലെ പരിശീലന കേന്ദ്രത്തിൽ നിലവിൽ 3 മുതൽ 23 വരെ പ്രായമുള്ള 600 കളിക്കാരുണ്ട്. ദിവസേന പരിശീലനം നടത്തുന്ന പിച്ചിൽ ലോകകപ്പ് ടീമുകൾ പരിശീലനത്തിന് എത്തുന്നതിന്റെ ത്രില്ലിലാണ് അക്കാദമി.