ദോഹ എക്‌സിബിഷൻ സെന്റർ തിരക്കിൽ; വൊളന്റിയർമാർ പരിശീലനത്തിൽ
Mail This Article
ദോഹ∙ ഫിഫ ലോകകപ്പ് വൊളന്റിയർമാർക്ക് ഇതു പരിശീലന കാലം. ദോഹ എക്‌സിബിഷൻ സെന്ററിലാണ് പരിശീലനം ആരംഭിച്ചത്. 20,000 വൊളന്റിയർമാരാണ് സന്നദ്ധ സേവകരായിട്ടുള്ളത്. ഓഫ്‌ലൈൻ-ഓൺലൈൻ പരിശീലനങ്ങളാണ് നടക്കുന്നത്.
ഓരോ സേവന മേഖലകളിലുമുള്ളവർക്ക് പ്രത്യേകം പ്രത്യേകമായി ഓരോരുത്തർക്കും നൽകിയിരിക്കുന്ന റോളുകൾക്ക് ആവശ്യമായ പരിശീലനങ്ങൾ ആണ് നൽകുന്നത്. പരിശീലനത്തിന്റെ അവസാനഘട്ടത്തിലാണ് അതത് സ്റ്റേഡിയങ്ങളിലായി നേരിട്ടുളള പരിശീലനം നൽകുന്നത്.8 സ്റ്റേഡിയങ്ങൾ. ഹോട്ടലുകൾ, ഫാൻ സോണുകൾ, വിമാനത്താവളം, പരിശീലന വേദികൾ തുടങ്ങി 45 പ്രവർത്തന മേഖലകളിലായി 30 വ്യത്യസ്ത റോളുകളിലാണ് വൊളന്റിയർമാരുടെ സേവനം ലഭിക്കുക.
20,000 വൊളന്റിയർമാരിൽ ഭൂരിഭാഗവും മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ തന്നെയാണ്. ഫിഫ ക്ലബ് ലോകകപ്പ്, ഫിഫ അറബ് കപ്പ് എന്നിങ്ങനെ ഖത്തർ ആതിഥേയത്വം വഹിച്ച വൻകിട ടൂർണമെന്റുകളിൽ പരിചയമുള്ളവരാണ് മിക്കവരും.
ഓഗസ്റ്റ് 13നാണ് വിവിധ രാജ്യങ്ങളിൽ നിന്നായുള്ള വൊളന്റിയർമാരുടെ തിരഞ്ഞെടുപ്പ് പൂർത്തിയാക്കിയത്. ഈ മാസം ആദ്യവാരമാണ് ലോകകപ്പ് ഫൈനൽ വേദിയായ ലുസെയ്ൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വൊളന്റിയർമാർക്കുള്ള ഔദ്യോഗിക യൂണിഫോം പ്രകാശനം ചെയ്തത്.