സമഗ്ര ശുചിത്വ ബോധവൽക്കരണ പദ്ധതിക്ക് തുടക്കമിട്ട് ഖത്തർ
Mail This Article
ദോഹ∙ രാജ്യത്തിന്റെ സൗന്ദര്യം നിലനിർത്താൻ സമഗ്ര ശുചിത്വ ബോധവൽക്കരണ പദ്ധതിക്ക് തുടക്കമിട്ട് നഗരസഭ മന്ത്രാലയം. പൊതുശുചിത്വ ചട്ടങ്ങൾ പാലിക്കാൻ പൊതുജനങ്ങൾ സഹകരിക്കണമെന്നും ആഹ്വാനം.
രാജ്യത്തിന്റെ പൊതു ഇടങ്ങൾ വൃത്തിയായി സൂക്ഷിക്കാനും ആരോഗ്യസുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ബോധവൽക്കരണ പദ്ധതി. സാമൂഹിക സംഘടനകളുടെയും സമൂഹങ്ങളുടെയും സഹകരണത്തോടെ പൊതുശുചിത്വം ഉറപ്പാക്കാനും വഴിയരുകിൽ വാഹനങ്ങളും മറ്റും ഉപേക്ഷിക്കുന്നത് നിർത്തലാക്കാനുമാണ് പദ്ധതി. ഇതു സംബന്ധിച്ച് നഗരസഭ മന്ത്രാലയം അധികൃതർ വിളിച്ചു ചേർത്ത യോഗത്തിൽ വിവിധ കമ്യൂണിറ്റി നേതാക്കളും മാധ്യമ പ്രതിനിധികളും പങ്കെടുത്തു. പൊതുശുചിത്വം, ആരോഗ്യകരമായ ജീവിത സാഹചര്യം, മാലിന്യമുക്തമായ പരിസരം എന്നിവയാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം വഴിയരുകിൽ ഉപേക്ഷിച്ച വാഹനങ്ങൾ നീക്കം ചെയ്യുന്ന നടപടികളും വേഗത്തിലാക്കും. ദോഹ നഗരസഭ ഡയറക്ടർ മൻസൂർ അജ്രാൻ അൽ ബുഐനൻ, നഗരസഭ കൺട്രോൾ വകുപ്പ് ഡയറക്ടർ സാലിം അൽ ഷാഫി, നഗരസഭ പൊതുനിയന്ത്രണ വിഭാഗം മേധാവി ഹമദ് സുൽത്താൻ അൽ ഷഹ്‌വാണി എന്നിവരാണ് ക്യാംപെയ്ൻ വിവരങ്ങൾ വിശദമാക്കിയത്.
വഴിയരികിൽ വാഹനങ്ങൾ ഉപേക്ഷിക്കരുത്
റോഡുകൾ, പൊതുസ്ഥലങ്ങൾ, നടപ്പാതകൾ എന്നിവിടങ്ങളിൽ വാഹനങ്ങൾ ഉപേക്ഷിക്കുന്നത് ഒഴിവാക്കണം. പൊതുസൗന്ദര്യം നശിപ്പിക്കുന്നതിനൊപ്പം പരിസ്ഥിതിക്കും ഹാനികരമാണ് ഇത്തരം പെരുമാറ്റങ്ങൾ. ഉപയോഗശൂന്യമായ പഴകിയ കാറുകളും ട്രക്കുകളും യന്ത്രോപകരണങ്ങളും പൊതുനിരത്തുകളിൽ ഉപേക്ഷിക്കുന്നത് ചട്ടലംഘനമാണ്. ഇത്തരം വാഹനങ്ങൾ അനുവദനീയമായ നിർദിഷ്ട സ്ഥലങ്ങളിൽ മാത്രമേ പാർക്ക് ചെയ്യാവൂ.
മാലിന്യം പെട്ടിയിൽ തന്നെ നിക്ഷേപിക്കാം
മാലിന്യം പൊതുഇടങ്ങളിൽ വലിച്ചെറിയുന്നത് ചട്ടവിരുദ്ധമാണ്. എല്ലായിടങ്ങളിലും മാലിന്യപെട്ടികൾ സ്ഥാപിച്ചിട്ടുണ്ട്. കെട്ടിടങ്ങളുടെയും വീടുകളുടെയും മുൻവശവും ബാൽക്കണികളും വൃത്തിയായി സൂക്ഷിക്കണം. വീടുകളുടെ മുൻവശത്ത് മാലിന്യം കൂട്ടിയിടുന്നതും പാടില്ല.
താമസം കൂട്ടത്തോടെ വേണ്ട
പാർപ്പിട മേഖലകളിൽ തൊഴിലാളികൾ കൂട്ടമായി താമസിക്കുന്നതും നിയമവിരുദ്ധമാണ്. പാർപ്പിട മേഖലകളിലെ വില്ലകളിൽ പരമാവധി 5 പേർക്ക് മാത്രമേ താമസാനുമതി.
അതേസമയം സ്ത്രീ തൊഴിലാളികൾക്ക് ഈ വ്യവസ്ഥ ബാധകമല്ല. ഫ്ലാറ്റുകളുടെയും വില്ലകളുടെയും അനധികൃത വിഭജനവും ചട്ടലംഘനമാണ്. അധികൃതരുടെ അനുമതിയില്ലാതെ വില്ല വിഭജനം കനത്ത ശിക്ഷാ നടപടികൾക്ക് ഇടയാക്കും.