ADVERTISEMENT

ദുബായ്∙ അനധികൃത താമസക്കാർക്കെതിരെ നടപടി ശക്തമാക്കി ദുബായ് മുനിസിപ്പാലിറ്റി. ഫ്ലാറ്റിന്റെ/വില്ലയുടെ ശേഷിയെക്കാൾ കൂടുതൽ ആളുകൾ താമസിക്കുന്നതിനും കുടുംബ താമസ കേന്ദ്രങ്ങളിൽ ബാച്‌ലേഴ്സ് താമസിക്കുന്നതിനും വിലക്കുണ്ട്.

 

dubai-municipality
ദുബായ് മുനിസിപ്പാലിറ്റി ആസ്ഥാനം

നിയമലംഘകർക്കെതിരെ പരിശോധന ഊർജിതമാക്കിയതായും നഗരസഭ അറിയിച്ചു. ഒരു ഫ്ലാറ്റിൽ ഒന്നിലേറെ കുടുംബങ്ങൾ താമസിക്കുന്നതും നിയമ വിരുദ്ധമാണ്. ഒരു കുടുംബത്തിന് അനുയോജ്യമായ വിധത്തിലുള്ള വൈദ്യുതി കണക്ഷൻ ഒന്നിലേറെ കുടുംബങ്ങൾ ഉപയോഗിച്ചാൽ അപകടമുണ്ടാകും. പരസ്പര ബന്ധമില്ലാത്ത ഒന്നിലേറെ കുടുംബങ്ങൾ ഒന്നിച്ചു താമസിക്കുന്നതും സാമൂഹിക, കുടുംബ പ്രശ്നങ്ങൾക്ക് ഇടയാക്കും.

 

ജനങ്ങൾക്ക് സുരക്ഷിത താമസ അന്തരീക്ഷം  ഒരുക്കുന്നതിന്റെ ഭാഗമായാണ് നിയമം കർശനമാക്കുന്നത്. നിയമലംഘകരെ കണ്ടെത്താൻ ഈ വർഷം ഇതുവരെ നഗരസഭാ ഉദ്യോഗസ്ഥർ 19,837 പരിശോധന നടത്തി. എമിറേറ്റിലെ താമസക്കാരുടെ സൗകര്യവും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. കെട്ടിട ഉടമയുമായി സഹകരിച്ച് നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കും. ആദ്യ തവണ മുന്നറിയിപ്പ് നൽകും. നിയമലംഘനം ആവർത്തിച്ചാൽ പിഴ ചുമത്തും.

 

മൂന്നാമതും നിയമം ലംഘിച്ചാൽ ജലവൈദ്യുതി ബന്ധം വിഛേദിക്കും.താമസക്കാർ, അവിവാഹിതർ, കുടുംബങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട എമിറേറ്റിലെ നിയമങ്ങൾ പാലിക്കണമെന്നും ജനങ്ങളോട് അഭ്യർഥിച്ചു. കൂടുതൽ പേരെ താമസിപ്പിക്കാൻ കെട്ടിടത്തിൽ രൂപമാറ്റം വരുത്തുന്നവർക്ക് എതിരെയും കടുത്ത നടപടിയുണ്ടാകും. നിയമലംഘനം കണ്ടെത്തിയാൽ 800 900 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കണമെന്നും നഗരസഭ ആവശ്യപ്പെട്ടു.

 

കെട്ടിട വാടക താങ്ങാനാകില്ല, ഷെയറിങ്ങായാൽ പിടിവീഴും

 

മലയാളികൾ ഉൾപ്പെടെ നൂറുകണക്കിനു പ്രവാസി കുടുംബങ്ങൾ ഒന്നിച്ചു (ഷെയറിങ്) താമസിക്കുന്നത് പതിവാണ്. വർധിച്ചുവരുന്ന വാടകയിൽനിന്നും ജീവിത ചെലവിൽനിന്നും രക്ഷ നേടുന്നതിനാണ് ഒരു ഫ്ലാറ്റിൽ രണ്ടോ അതിൽ കൂടുതലോ കുടുംബങ്ങൾ താമസിക്കുന്നത്. സ്വദേശികളുടെ പേരിലുള്ള വില്ലകൾ എടുത്ത് വലിയ മുറികൾ രണ്ടും മൂന്നും ആക്കി വിഭജിച്ച് വാടകയ്ക്ക് കൊടുക്കുന്നവരും ഏറെയാണ്.

 

ഇങ്ങനെ വില്ലയിൽ 25 കുടുംബങ്ങൾ ‍വരെ താമസിച്ച ചരിത്രം മുൻകാലങ്ങളിൽ ഉണ്ടായിട്ടുണ്ട്. സമീപവാസികളായ സ്വദേശികളുടെ  പരാതിയിൽ നടപടി ശക്തമാക്കിയ നഗരസഭ വൺ വില്ല വൺ ഫാമിലി ക്യാംപെയ്ൻ ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ദുബായ് റാഷിദിയ, സത്‌വ, ഖിസൈസ്, കരാമ തുടങ്ങി ജനവാസ മേഖലകളിലെ വില്ലകളിലും ഫ്ലാറ്റുകളിലും പരിശോധന നടത്തി ഒഴിപ്പിച്ചിരുന്നു. കോവിഡിനെ തുടർന്ന് നിർത്തിവച്ച പരിശോധന വീണ്ടും പുനരാരംഭിക്കുമ്പോൾ നിയമലംഘകർക്കെതിരെ ശക്തമായ സൂചനകളാണ് നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com