പ്രവാസികൾ കൂടുതല്‍ എത്തിയതും, ഭവന പദ്ധതികളിലെ പോരായ്മയും ചേരികൾ ഉയരാൻ കാരണമായി
Mail This Article
റിയാദ് ∙ പ്രവാസി തൊഴിലാളികൾ കൂടുതലായി എത്തിയതും, ഭവന പദ്ധതികളിലെ ചില പോരായ്മകളുമാണ് ജിദ്ദയിൽ ചേരികൾ ഉയർന്നുവരാൻ കാരണമായതെന്ന് ജിദ്ദ നഗരസഭ മേയര്‍ സാലിഹ് അല്‍ തുര്‍ക്കി.
റിയാദ് ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററില്‍ നടന്നുവരുന്ന സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജിദ്ദയിലെ ചില സംഘങ്ങളും താമസക്കാരും ഭൂമി കൈക്കലാക്കി മുറിച്ച് വിൽപന നടത്തിയെന്നും ഇത് ഈ പ്രദേശങ്ങളെ ജിദ്ദയുടെ നഗര സ്വത്വത്തിൽ നിന്ന് അകറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാല്‍ സര്‍ക്കാര്‍ ഈ പ്രദേശങ്ങളിലെ താമസക്കാര്‍ക്ക് മാനുഷിക പരിഗണന നല്‍കിയിരുന്നു. ഈ ഭാഗത്തെ ഭൂവുടമകളോട് ഭൂമിയുടെ യഥാര്‍ഥ രേഖ സമര്‍പ്പിക്കാന്‍ സാവകാശം നല്‍കിയിട്ടും ഫലമുണ്ടായില്ല. സര്‍ക്കാര്‍, സ്വകാര്യ ഭൂമികള്‍ കൈയേറാന്‍ ലോകത്ത് ഒരു രാജ്യവും അനുവദിക്കില്ലെന്നും അത് കൊണ്ടാണ് ചേരി ഒഴിപ്പിക്കല്‍ പദ്ധതി നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.