കാപ്പി അബുദാബിക്കു പോകുവാ; റോയിയുടെ കാപ്പിച്ചെടികൾ ഇനി രാജാവിന്റെ തോട്ടത്തിൽ
Mail This Article
അബുദാബി/പുൽപള്ളി ∙ വയനാട്ടിൽ വളർന്നു കായ്ച്ച കാപ്പിച്ചെടികൾ ഇനി അബുദാബി രാജാവിന്റെ തോട്ടത്തിൽ വളരും. 8 വർഷം പ്രായമായ 2500 കാപ്പിച്ചെടികളാണ് ശശിമലയിലെ യുവകർഷകൻ കവളക്കാട്ട് റോയിയുടെ തോട്ടത്തിൽ നിന്നു കടൽ കടക്കുന്നത്.
റബർതോട്ടത്തിൽ ഇടവിളയായി വളർത്താൻ സ്വന്തമായി റോയി വികസിപ്പിച്ചെടുത്ത അറബിക്ക ഇനം ബ്രാൻഡ് ആയ റോയീസ് കാപ്പി അബുദാബി രാജകുടുംബത്തിന്റെ ആവശ്യപ്രകാരമാണ് അയയ്ക്കുന്നത്. രാജകുടുംബത്തിന്റെ കൃഷി ശാസ്ത്രജ്ഞൻമാർ പലവട്ടം റോയിയുടെ തോട്ടം സന്ദർശിച്ചാണു തീരുമാനമെടുത്തത്.
യുഗാണ്ട, പോളണ്ട്, കോസ്റ്ററിക്ക എന്നിവിടങ്ങളിൽനിന്നു വേറെ ഇനം കാപ്പിച്ചെടികളുമെത്തുന്നുണ്ട്. കപ്പൽമാർഗം എന്നായിരുന്നു ആദ്യ തീരുമാനം. യാത്ര നീണ്ടാൽ ചെടികൾ നശിക്കുമെന്ന സംശയമുയർന്നപ്പോൾ കൊച്ചിയിൽനിന്നു വിമാനത്തിലയയ്ക്കാൻ തീരുമാനിച്ചു. അബുദാബിയിലെത്തുന്ന ചെടികൾ 2 ദിവസത്തിനുള്ളിൽ നടും. ചെടികൾക്കു രാജ്യാന്തര അംഗീകാരം കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് റോയി.
വയനാട്ടിൽനിന്ന് അബുദാബിയിലേക്കു കൊണ്ടുപോകാനുള്ള കാപ്പിച്ചെടികൾ പൊതിഞ്ഞ് പെട്ടികളിൽ ആക്കുന്നു.
English Summary : Coffee plants developed by Kerala farmer will grow in Abu dhabi rulers plantation