ഗതാഗത നിയമലംഘന പിഴയിൽ ഫുജൈറ 50% ഇളവ് നൽകുന്നു
Mail This Article
ഫുജൈറ∙ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ കുടിശികയിൽ ഫുജൈറ പൊലീസ് 50% ഇളവ് നൽകുന്നു. യുഎഇ ദേശീയദിനാഘോഷത്തോടനുബന്ധിച്ചാണ് ഇളവ്. ഈ മാസം 29 മുതൽ 2 മാസത്തിനകം പിഴ അടയ്ക്കുന്നവർക്കാണ് ആനുകൂല്യം.
ഫുജൈറ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. ഈ മാസം 26നു മുൻപുള്ള പിഴകളിലാണ് ഇളവ്. അതുവരെ ലഭിച്ച ബ്ലാക് പോയിന്റ് റദ്ദാക്കുകയും പിടിച്ചെടുത്ത വാഹനം വിട്ടുനൽകുകയും ചെയ്യുമെന്ന് ഫുജൈറ പൊലീസ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് ബിൻ ഗാനിം പറഞ്ഞു. ഇതേസമയം ഗുരുതര കുറ്റകൃത്യങ്ങൾക്കുള്ള പിഴയിൽ ഇളവുണ്ടാകില്ല.
ആനുകൂല്യം പ്രയോജനപ്പെടുത്തി എത്രയും വേഗം പിഴ കുടിശ്ശിക തീർത്ത് ട്രാഫിക് ഫയൽ കുറ്റമറ്റതാക്കണമെന്ന് ട്രാഫിക്, പട്രോൾസ് വകുപ്പ് ഡയറക്ടർ കേണൽ സാലിഹ് മുഹമ്മദ് അബ്ദുല്ല അൽ ധൻഹാനി പറഞ്ഞു. നേരത്തെ അജ്മാൻ, ഉമ്മുൽഖുവൈൻ പൊലീസ് 50 ശതമാനവും അബുദാബി പൊലീസ് 35 ശതമാനവും ഇളവ് പ്രഖ്യാപിച്ചിരുന്നു.