ADVERTISEMENT

ദോഹ∙ ലോകകപ്പിൽ സ്വന്തം ദേശീയ ടീമിനെ പിന്തുണയ്ക്കാൻ ഫ്രഞ്ച് സ്വദേശികളായ യുവാക്കൾ സൈക്കിളിൽ യാത്ര ചെയ്ത് എത്തിയത് 7,000 കിലോമീറ്റർ. സാഹസിക ദൗത്യത്തിനൊടുവിൽ കിക്കോഫിനു മുൻപുതന്നെ ദോഹയിലെത്താൻ സാധിച്ചതിൽ ഗബ്രിയേൽ മാർട്ടിനും മെഹ്ദി ബാലമിസയും ആഹ്ലാദത്തിലാണ്.

ഡിസംബർ 18ന് ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന കലാശ പോരാട്ടത്തിൽ ഫ്രഞ്ച് ടീം കിരീടം നിലനിർത്തുമെന്നാണ് ഇരുവരുടെയും പ്രതീക്ഷ. പാരീസിൽ നിന്നു മൂന്നു മാസം കൊണ്ടാണ് സൈക്കിൾ യാത്ര ലക്ഷ്യസ്ഥാനത്തെത്തിയത്. ഇസ്താംബുൾ, പെട്ര, ജറുസലേം തുടങ്ങിയ പ്രധാന സ്ഥലങ്ങളെല്ലാം പിന്നിട്ട യാത്ര ജീവിതത്തെ മാറ്റിമറിക്കുന്ന ഒന്നായിരുന്നുവെന്ന് കണ്ടന്റ് പ്രൊഡ്യൂസർ ആയ മാർട്ടിൻ വ്യക്തമാക്കി.

പരുക്കും ക്ഷീണവും വെല്ലുവിളി ആയെങ്കിലും ഫുട്‌ബോൾ കാണാൻ ദീർഘദൂര സൈക്കിൾ യാത്ര ഇതാദ്യമല്ലാത്തതിനാൽ അതിജീവിച്ചു. കഴിഞ്ഞവർഷം യുവേഫ നേഷൻസ് ലീഗ് മത്സരത്തിനായി ഇരുവരും ഫ്രാൻസിൽ നിന്നും ഇറ്റലിയിലേക്ക് എത്തിയതും സൈക്കിളിൽ തന്നെ. 

ഡോക്യുമെന്ററി ചിത്രങ്ങളുടെ നിർമാതാവായ ബാലമിസയ്ക്കും തുർക്കിയിലെ മലനിരകളിലൂടെയും അറേബ്യൻ മരുഭൂമിക്കു കുറുകെയുമുള്ള സവാരി അവിസ്മരണീയമായിരുന്നു. യാത്രയിലുടനീളം ലഭിച്ച സ്വീകരണവും ആതിഥ്യമര്യാദയും മനസിനെ സ്പർശിക്കുന്നതായിരുന്നുവെന്നും ബാലമിസ പറഞ്ഞു. 

ലോകകപ്പ് ആസ്വദിക്കാനായി ഖത്തറിലേക്ക് സാഹസിക യാത്ര നടത്തിയവരുടെ പട്ടികയിലെ ഏറ്റവും പുതിയ പേരുകാരാണ് മാർട്ടിനും ബാലമിസയും. സൗദി സാഹസികയാത്രികനായ അബ്ദുല്ല അൽസലാമി ജിദ്ദയിൽനിന്ന് 1600 കിലോമീറ്റർ ദൂരം നടന്ന് 55 ദിവസം കൊണ്ടാണ് ദോഹയിലെത്തിയത്.  അർജന്റീനക്കാരായ ലൂക്കാസ് ലെഡെസ്മ, ലിയാൻഡ്രോ പിഗി, സിൽവിയോ ഗാറ്റി, മത്തിയാസ് വെർസെസി എന്നിവർ ദക്ഷിണാഫ്രിക്കയിൽ നിന്ന് 177 ദിവസം കൊണ്ട് 10,000 കിലോമീറ്റർ സൈക്കിളിൽ യാത്രചെയ്താണ് ദോഹയിലെത്തിയത്.

 

English Summary: Travelled seven thousand kilometers in cycle to Qatar to support France

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com