സ്വന്തം രാജ്യത്തെ നെഞ്ചോടു ചേർത്ത് പ്രായം മറന്ന അവർ കാൽനട യാത്ര തുടങ്ങി
Mail This Article
അൽ ഐൻ∙ പ്രായം മറന്നവർ അൽ ഐനിൽ നിന്ന് അബുദാബിയിലേക്ക് നടത്തം തുടങ്ങി. യുഎഇയുടെ 51 -ാം ദേശീയ ദിനത്തോട് അനുബന്ധിച്ചാണു നാലു മുതിർന്ന സ്വദേശി പൗരന്മാർ തലസ്ഥാന നഗരിയിലേയ്ക്ക് കാൽനടയാത്രക്കു തുടക്കമിട്ടത്.
മുഫ് റഹ് അലി അൽ അഹ്ബാബി, ഹുസൈൻ സഈദ് അ മതിൽ അഹ് ബാബി , ഇവദ് സഅദ് അൽ അഹ് ബാബി, മുഹമ്മദ് ഫഹദ് അൽ അഹ് ബാബി എന്നിവരുടെ വയസ്സ് എഴുപതിനും എൺപതിനും മധ്യേയാണ്. രാജ്യത്തിന്റെ ദേശീയ പതാക കൈയിലേന്തി കാൽനടയായി അബൂദാബിയിലേയ്ക്ക് യാത്ര തുടങ്ങിയത് തിങ്കളാഴ്ച പുലർച്ചെ. 5 ദിവസം കഴിഞ്ഞാൽ അൽ ഐനിൽ നിന്നാരംഭിച്ച യാത്ര അബൂദാബിയിലെ അൽ വസ്ബ നഗരത്തിൽ അവസാനിക്കും .
ഇതിനിടെ നാലാളും താണ്ടുക 110 കിലോമീറ്റർ ആയിരിക്കും. ഓരോ ദിവസവും 15 മുതൽ 20 കിലോമീറ്റർ സഞ്ചരിച്ച ശേഷം വിശ്രമിച്ചാണ് ദൗത്യം പൂർത്തീകരിക്കുക. കുതിച്ചു പായുന്ന വാഹനങ്ങൾ നിരത്തുകളിൽ ഇറങ്ങും മുൻപ് പൂർവികർ പതിവാക്കിയ കാൽനടയാത്രയുടെ കരുത്താണ് സാഹസിക യാത്രയുടെ കാതൽ.
ഗാഫ് മരങ്ങളുടെ തണൽ പറ്റിയായിരുന്നു അന്നത്തെയും ഇന്നത്തെയും സഞ്ചാരം.
'വഴികൾ താണ്ടുക, മരങ്ങൾ മുറിക്കരുത് ' എന്ന രാഷ്ട്രശിൽപി ഷെയ്ഖ് സായിദിന്റെ നിർദേശം ശിരസാവഹിച്ചതിനാൽ മരുമരങ്ങൾ മനുഷ്യർക്ക് എന്നും തണൽമരങ്ങളായി നിലനിൽക്കുന്നൂവെന്നു സംഘത്തിലെ ഹുസൈൻ പറഞ്ഞു. പ്രായം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമാകാൻ തടസ്സമല്ലെന്ന് അൽ അഹ്ബാബി കുടുംബാംഗങ്ങളായ ഇവർ പറയുന്നു.
ദൈവാനുഗ്രഹം കൊണ്ട് ആരോഗ്യം തൃപ്തികരവും സന്തോഷപ്രദവുമാണ്. ജന്മനാടിനോടുള്ള പിരിശം കൊണ്ട് മാത്രമാണ് ഈ ദൗത്യത്തിനു മുന്നിട്ടിറങ്ങിയത്. യുഎഇ ഐക്യത്തിന്റെ അരനൂറ്റാണ്ട് കടന്നത് ഷെയ്ഖ് സായിദിന്റെയും ഭരണാധികാരികളുടെയും ദർശന മികവ് കൊണ്ടാണെന്നും ഇവർ വ്യക്തമാക്കി. യാത്രയ്ക്ക് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുന്നത് മീഡിയാ കോ ഓഡിനേറ്ററും കുടുംബാംഗവുമായ ഖാലിദ് മിസ്ഫറാണ്.