അജ്മാൻ∙ യുഎഇയുടെ ശൈത്യകാല ടൂറിസം ക്യാംപെയിൻ (വേൾഡ്സ് കൂളസ്റ്റ് വിന്റർ) വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു. അജ്മാനിലെ അൽസോറ നാച്വറൽ റിസർവിൽ നടന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു ചടങ്ങ്. നമ്മുടെ പൈതൃകം (ഔർ ഹെറിറ്റേജ്) എന്നതാണ് ഇത്തവണത്തെ പ്രമേയം.
അജ്മാനിലെ വെള്ള മണലും ചെങ്കോട്ടയും മസ്ഫൂട്ട് പർവത നിരകളും അൽമനാമ താഴ് വാരവുമാണ് വിനോദസഞ്ചാരം തുടങ്ങാനുള്ള കേന്ദ്രമായി തിരഞ്ഞെടുത്തതെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദിന്റെ നേതൃത്വത്തിൽ അജ്മാൻ ഒരു ടൂറിസത്തിനും സാമ്പത്തിക, നഗര പരിവർത്തനത്തിനും സാക്ഷ്യം വഹിച്ചതായും പറഞ്ഞു.
സമ്പദ്‌വ്യവസ്ഥയുടെ സുപ്രധാന ഘടകമായ ടൂറിസത്തെ പിന്തുണയ്ക്കാൻ ഫെഡറൽ, പ്രാദേശിക സ്ഥാപനങ്ങൾ പങ്കാളികളാകുമെന്ന് ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.
ഈ മേഖലയുടെ വികസനത്തിന് സർക്കാർ, സ്വകാര്യ മേഖലകളുടെ സഹകരണം അനിവാര്യമാണെന്നും പറഞ്ഞു. കഴിഞ്ഞ വർഷത്തെ ക്യാംപെയിനിലൂടെ 36% വളർച്ച കൈവരിച്ചു. 13 ലക്ഷം ആഭ്യന്തര വിനോദ സഞ്ചാരികൾ എത്തിയിരുന്നു. 150 കോടി ദിർഹത്തിന്റെ വരുമാനമുണ്ടായി.
ഹോട്ടൽ അതിഥികളുടെ എണ്ണം 50% വർധിച്ചതായും റിപ്പോർട്ടുണ്ട്. ദുബായ് ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.