വ്യാജരേഖയുണ്ടാക്കി 52,000 ദിർഹം തട്ടി; പ്രതിക്ക് ജയിൽ ശിക്ഷ
Mail This Article
ദുബായ് ∙ വ്യാജ വിവരങ്ങളും തിരിച്ചറിയൽ രേഖയും ചമച്ച് 52,000 (11 ലക്ഷത്തിലധികം രൂപ) ദിർഹം തട്ടിയെടുത്ത ഏഷ്യക്കാരന് ഒരു മാസം തടവ്. ശിക്ഷാകാലാവധി കഴിഞ്ഞ് ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
ഒരു പ്രമുഖ കമ്പനിയുടെ കത്തിടപാടുകൾ ഹാക്ക് ചെയ്ത് വ്യാജ ഇമെയിൽ സൃഷ്ടിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ദുബായിലെ പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിൽ, ടെൻഡറിനായി 52,000 ദിർഹം അക്കൗണ്ടിലേക്ക് മാറ്റണമെന്ന് കാണിച്ച് പ്രതി തട്ടിപ്പിനിരയായ കമ്പനിക്ക് ഇമെയിൽ അയച്ചു.
തുക കൈമാറാനായി പ്രതി വ്യാജ രേഖകള്‍ സൃഷ്ടിച്ചു. പണം കൈമാറിയ ശേഷം കമ്പനിയുടെ മാനേജർ പ്രമുഖ കമ്പനിയുടെ പ്രതിനിധികളുമായി സംസാരിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. തെളിവുകള്‍ പരിശോധിച്ച ശേഷം, പ്രതിക്ക് ഒരു മാസത്തെ തടവും മോഷ്ടിച്ച തുക പിഴയും, ശിക്ഷ അനുഭവിച്ച ശേഷം നാടുകടത്താനും കോടതി വിധിക്കുകയായിരുന്നു.