ADVERTISEMENT

അബുദാബി∙ ഓൺലൈൻ ചതിക്കുഴികളിൽ കുട്ടികൾ വീഴാതിരിക്കാൻ കരുതലും നിരീക്ഷണവും ശക്തമാക്കണമെന്ന് വിദഗ്ധർ. അമിത ഇന്റർനെറ്റ് ഉപയോഗം കുട്ടികളുടെ മാനസിക, ശാരീരിക, വൈകാരിക വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും പറഞ്ഞു.

സമൂഹമാധ്യമ ഉപയോഗവും അവ ചെലുത്തുന്ന സ്വാധീനവും വർധിച്ച പശ്ചാത്തലത്തിലാണ് രക്ഷിതാക്കൾക്ക് മുന്നറിയിപ്പ്. 10–11 പ്രായക്കാരായ കുട്ടികൾ ദിവസേന 4 മണിക്കൂർ ഓൺലൈനിൽ ചെലവഴിക്കുന്നെന്നാണ് യുഎഇ ഏർലി ചൈൽഡ്ഹുഡ് അതോറിറ്റിയുടെ കണ്ടെത്തൽ. യുഎഇ ജനസംഖ്യയിൽ 99% പേരും സമൂഹമാധ്യമങ്ങളിൽ സജീവമാണെന്നത് അപകടസാധ്യത കൂട്ടുന്നു.

ഇതുസംബന്ധിച്ച് നിയമവകുപ്പിനു കീഴിൽ ബോധവൽക്കരണവും ആരംഭിച്ചു. കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തിന്റെ മറവിൽ തുടങ്ങിയ വ്യാപക ഇന്റർനെറ്റ് ഉപയോഗത്തിൽനിന്ന് ഓഫ് ലൈൻ ക്ലാസ് തുടങ്ങി മാസങ്ങൾ പിന്നിട്ടിട്ടും കുട്ടികൾ മോചിതരായിട്ടില്ല. പഠനത്തിന്റെ മറവിലാണ് സമൂഹമാധ്യമങ്ങളിൽ സമയം ചെലവഴിക്കുന്നത്. ഇതേസമയം പഴയ ട്രാക്കിലേക്കു കുട്ടികളെ തിരിച്ചെത്തിക്കാൻ സാധിക്കാത്ത പ്രയാസത്തിലാണ് രക്ഷിതാക്കൾ.

നിർദേശങ്ങൾ

∙ ഓൺലൈനിലെ അനാവശ്യ ഉള്ളടക്കങ്ങൾ കുട്ടികൾ കാണാൻ ഇടവരരുത്. 

∙ ഓൺലൈൻ ഉപയോഗത്തിന് കർശന നിയന്ത്രണം വയ്ക്കുക

∙ കുട്ടികൾ എന്താണ് ഓൺലൈനിൽ കാണുന്നതെന്ന് നിരീക്ഷിക്കുക

∙ കുട്ടികൾ നേരി‍ടുന്ന വെല്ലുവിളികളും അനുഭവിക്കുന്ന സന്തോഷവും കണ്ടെത്തുക.

∙ സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും ശിക്ഷയെക്കുറിച്ചും പറഞ്ഞുമനസിലാക്കുക.

പരാതിപ്പെടാം

∙ ടോൾ ഫ്രീ :   800 2626

∙ എസ്എംഎസ് : 2828.

∙ ഇമെയിൽ: aman@adpolice.gov.ae

∙ സ്മാർട് ആപ്: Abu Dhabi Police smart app

കുസൃതികളെ സ്ക്രീൻ കാട്ടി അടക്കിയിരുത്തിയാൽ....

കുട്ടികളെ അടക്കിയിരുത്താൻ പരിധിയില്ലാതെ ലാപ്ടോപും ടാബും മൊബൈലും നൽകുമ്പോൾ ഇന്റർനെറ്റ് വഴിയുള്ള തട്ടിപ്പിനും ദുരുപയോഗത്തിനും കാരണമാകുന്നതായി സൈബർ വിദഗ്ധർ ഓർമിപ്പിച്ചു. ഇന്റർനെറ്റ്‌ ഉപയോഗിക്കുമ്പോൾ കുട്ടികൾ പല ചതിക്കുഴികളിൽ വീഴാൻ ഇടയുണ്ട്. ഇവരെ ചൂഷണം ചെയ്ത് ചിത്രം, ദൃശ്യം, മറ്റു പ്രധാന വിവരങ്ങൾ എന്നിവ ചോർത്തും. ഇതൊഴിവാക്കാൻ കുട്ടികളെ നിരന്തരം നിരീക്ഷിക്കണം. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും ശിക്ഷയെക്കുറിച്ചും കുട്ടികളെ ബോധ്യപ്പെടുത്തണം. വഞ്ചിക്കപ്പെട്ടാൽ വിവരം എത്രയും വേഗം പൊലീസിനെ അറിയിക്കണം. 

സമൂഹ മാധ്യമങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിൽ രക്ഷിതാക്കളുടെ പങ്ക് സുപ്രധാനമാണ്. വ്യക്തിക്കും സമൂഹത്തിനും പ്രയോജനം ചെയ്യുംവിധം മൂല്യങ്ങളും സംസ്കാരങ്ങളും പൈതൃകവും പകർന്നുനൽകണം. മികച്ച വിദ്യാഭ്യാസം നൽകുന്നതിനൊപ്പം ഇത്തരം അപകടങ്ങളിൽനിന്ന് കുട്ടികളെ രക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തവും കുടുംബത്തിനുണ്ട്.-ഹെൻഡ് അൽ ബെദാവി, ഫാമിലി ആൻഡ് ചൈൽഡ് പ്രോസിക്യൂഷനിലെ സൈക്കോളജിസ്റ്റ് .

English Summary : Authorities have urged families to protect children from online threats and bullying

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com