ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് റിയാദിൽ; ഊഷ്മള സ്വീകരണം ഒരുക്കി സൗദി
Mail This Article
റിയാദ്∙ ഭരണാധികാരി സൽമാൻ രാജാവിന്റെ ക്ഷണപ്രകാരം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് റിയാദിലെത്തി. ഊഷ്മളമായ സ്വീകരണമാണു ചൈനീസ് പ്രസിഡന്റിനു ലഭിച്ചത്. കിങ് ഖാലിദ് വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ അബ്ദുല്‍ അസീസ്, വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ എന്നിവര്‍ ചേർന്നു സ്വീകരിച്ചു.
സന്ദർശന വേളയിൽ, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സാന്നിധ്യത്തിൽ സൽമാൻ രാജാവിന്റെയും ചൈനീസ് പ്രസിഡന്റിന്റെയും നേതൃത്വത്തിൽ സൗദി - ചൈനീസ് ഉച്ചകോടി നടന്നു. ഉച്ചകോടികളിൽ എല്ലാ മേഖലകളിലും സംയുക്ത ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും സാമ്പത്തിക, വികസന സഹകരണത്തിനുള്ള സാധ്യതകളും ചർച്ചയായി. മികച്ച സൗകര്യങ്ങൾ ഒരുക്കിയതിനു സൗദിയ്ക്ക് ചൈനീസ് പ്രസിഡന്റ് നന്ദി പറഞ്ഞു.
കൂടാതെ, ഗൾഫ് കോർപറേഷൻ കൗൺസിലിലെയും അറബ് നേതാക്കളുടെയും സാന്നിധ്യത്തിൽ സഹകരണത്തിനും വികസനത്തിനുമായി റിയാദ്-ഗൾഫ്-ചൈനീസ് ഉച്ചകോടി, റിയാദ്- ചൈനീസ്-അറബ് ഉച്ചകോടി, എന്നിവയും അരങ്ങേറും. ഗൾഫിലെയും അറബ് രാജ്യങ്ങളിലെയും രാഷ്ട്ര തലവന്മാർ ഉച്ചകോടികളിൽ പങ്കെടുക്കും. സൗദിയും ചൈനയും തമ്മിൽ 34 നിക്ഷേപങ്ങളുടെ കരാറില്‍ ഒപ്പുവയ്ക്കുകയും ചെയ്തു.
English Summary: Chinese President Xi Jinping Arrives in Riyadh