മികവിനൊരു കയ്യടി
Mail This Article
ദോഹ∙ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ പൂർത്തിയായപ്പോൾ ഖത്തറിന്റെ സംഘാടന മികവിന് കയ്യടിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. ലോകകപ്പ് ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിക്കുന്നു. ഇനി ചെറിയ ടീമെന്നോ വലിയ ടീമെന്നോ ഇല്ല. എല്ലാ ടീമുകളുടെയും നില തുല്യമാണ്.
ചരിത്രത്തിലാദ്യമായി എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള ദേശീയ ടീമുകളും നോക്ക്-ഔട്ടിൽ എത്തി. ഫുട്‌ബോൾ യഥാർഥത്തിൽ ആഗോളമായി മാറുന്നുവെന്നതാണ് ഇതു സൂചിപ്പിക്കുന്നത്. ഇൻഫാന്റിനോ അഭിപ്രായപ്പെട്ടു. ആരാധകരുടെ എണ്ണത്തിലും റെക്കോർഡ് വർധനയാണ് ഇത്തവണ. നിറഞ്ഞ ഗാലറിയെ സാക്ഷി നിർത്തിയാണ് ഇതുവരെയുള്ള മത്സരങ്ങൾ പൂർത്തിയായത്.
ടെലിവിഷനിലൂടെ മത്സരങ്ങളുടെ തത്സമയം കാണുന്നവരുടെ എണ്ണവും റെക്കോർഡ് ഭേദിച്ചു-200 കോടിയിലധികം. ഫൈനൽ പൂർത്തിയാകുമ്പോഴേക്കും ഇത് 500 കോടിയിലെത്തും. ഗ്രൂപ്പ് ഘട്ടത്തിലെ 48 മത്സരങ്ങൾ അവസാനിച്ചത് 8 സ്റ്റേഡിയങ്ങളിലായി 24.5 ലക്ഷം ആരാധകരുടെ സാന്നിധ്യത്തിലാണ്. ദോഹയുടെ നിരത്തുകളിലും 25 ലക്ഷത്തിലധികം പേർ. സ്റ്റേഡിയങ്ങളിൽ പതിനായിരങ്ങൾ.
ടീമുകളെ പിന്തുണയ്ക്കാൻ ഖത്തറിലേക്ക് എത്തുന്നവരുടെ എണ്ണവും കൂടുന്നു. രാജ്യത്തുടനീളം എല്ലാവരും ഒത്തുചേർന്നുള്ള ആഘോഷവും ആഹ്ലാദവും നിറഞ്ഞ അതിശയകരമായ അന്തരീക്ഷവും വിശ്വസിക്കാൻ കഴിയാത്ത ആവേശവുമാണുള്ളതെന്നും ഇൻഫാന്റിനോ ചൂണ്ടിക്കാട്ടി. ഈ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വിസ്മയിപ്പിക്കുന്നതും അവിസ്മരണീയവുമായ ലോകകപ്പ് എന്ന വാക്ക് പാലിച്ചുകൊണ്ടാണ് ഖത്തറിന്റെ സംഘാടനം. അതിശയകരമായ വിജയത്തോടെയാകും 22-ാമത് ലോകകപ്പ് പൂർത്തിയാകുകയെന്നും ഇൻഫാന്റിനോ വ്യക്തമാക്കി.