ADVERTISEMENT

ദോഹ∙ 21-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഫിഫ ലോകകപ്പ് ഖത്തറിലേത്. തിരഞ്ഞെടുത്തത് ബിബിസിയുടെ പ്രേക്ഷകർ.ബിബിസി കായിക വിഭാഗം പ്രേക്ഷകർക്കിടയിൽ നടത്തിയ സർവേയിലാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഫിഫ ലോകകപ്പായി ഖത്തർ ലോകകപ്പിനെ തിരഞ്ഞെടുത്തത്.

 

സർവേയിൽ പങ്കെടുത്ത 78 ശതമാനം പേരാണ് ഖത്തറിനു വോട്ടു രേഖപ്പെടുത്തിയത്.രണ്ടാം സ്ഥാനത്ത് 6 ശതമാനം വോട്ടുമായി 2002 ലോകകപ്പും മൂന്നാം സ്ഥാനത്ത് 5 ശതമാനം വോട്ടുമായി 2014 ലോകകപ്പുമാണ് സ്ഥാനം പിടിച്ചത്. 4, 5, 6 സ്ഥാനത്തു യഥാക്രമം 2006, 2010, 2018 വർഷങ്ങളിൽ നടന്ന ലോകകപ്പുകളാണ്.

 

ലോകകപ്പിന്റെ ഉദ്ഘാടന, സമാപന ചടങ്ങുകൾ ബഹിഷ്‌കരിച്ച ബിബിസി നടത്തിയ സർവേയിലാണ് ഏറ്റവും മികച്ച ലോകകപ്പ് ഖത്തറിലേത് എന്ന് പ്രേക്ഷകർ വോട്ടു ചെയ്തതും. 22-ാമത് ലോകകപ്പിനാണു നവംബർ 20 മുതൽ ഡിസംബർ 18 വരെ ഖത്തർ ആതിഥേയരായത്. ഫൈനലിൽ ഫ്രാൻസിനെ തോൽപിച്ച് അർജന്റീനയാണ് ലോകകപ്പ് സ്വന്തമാക്കിയത്.

 

വിദേശരാജ്യങ്ങളിൽ നിന്നെത്തിയ 14 ലക്ഷത്തോളം ആരാധകർ ഉൾപ്പെടെ 34 ലക്ഷം പേരാണ് 8 സ്റ്റേഡിയങ്ങളിലായി നടന്ന 64 മത്സരങ്ങൾ വീക്ഷിച്ചത്. സംഘാടന മികവിലും ആരാധകർക്കായി ഒരുക്കിയ യാത്രാ, താമസ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വരെയും വിമർശകരുടേത് ഉൾപ്പെടെ മുഴുവൻ ലോക രാജ്യങ്ങളുടെയും കയ്യടി നേടിയാണ് ഖത്തർ ആതിഥേയത്വ ചുമതല പൂർത്തിയാക്കിയത്.

 

ഇതുവരെയുള്ള ആതിഥേയ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി പൂർണമായും സ്വന്തം ചെലവിൽ ഫിഫ ലോകകപ്പ് നടത്തിയ രാജ്യമാണ് ഖത്തർ എന്നതും ലോകത്തിന്റെ അഭിനന്ദനത്തിനു കാരണമായി.ലോകകപ്പിനുള്ള ആതിഥേയത്വം ലഭിച്ച നാൾ മുതൽ കഴിഞ്ഞ 12 വർഷമായി കനത്ത വിമർശനങ്ങളും ആരോപണങ്ങളും നേരിട്ടു കൊണ്ടാണ് ഖത്തർ ലോകകപ്പിനായി തയാറെടുത്തത്.

 

ഖത്തറിന്റെ ലോകകപ്പ് ആതിഥേയത്വത്തെ ചോദ്യം ചെയ്ത് ലോകകപ്പ് ബഹിഷ്‌കരിക്കണം എന്നതുൾപ്പെടെയുള്ള ആഹ്വാനങ്ങളും ഉയർന്നിരുന്നു. പാശ്ചാത്യ മാധ്യമങ്ങൾ ഖത്തറിനെതിരെ നടത്തിയ വാർത്താപ്രചാരണങ്ങളും വലിയ ചർച്ചയായിരുന്നു. വിമർശനങ്ങൾക്കുള്ള മറുപടിയായാണ് എക്കാലത്തെയും മികച്ച ലോകകപ്പ് ഖത്തർ ആരാധകർക്കായി സമ്മാനിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com