ADVERTISEMENT

ദോഹ ∙ ‘ഫുട്‌ബോള്‍ മാന്ത്രികന്‍ പെലെയെക്കുറിച്ച് സുഹൃത്തുക്കളുമായി സംസാരിച്ച് അദ്ദേഹം ഒപ്പിട്ട ചിത്രങ്ങള്‍ അവരെ കാണിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് മരണവാര്‍ത്ത എത്തുന്നത്. ഞെട്ടലോടെയാണ് കേട്ടത്. അദ്ദേഹത്തോടൊപ്പം ചെലവഴിച്ച നിമിഷങ്ങളും ക്യാമറയില്‍ പകര്‍ത്തിയ ചിത്രങ്ങളുമായിരുന്നു കണ്‍മുന്‍പില്‍. സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുന്ന, ലാളിത്യം നിറഞ്ഞ, സ്‌നേഹ സമ്പന്നനായ കളിക്കാരന്‍’- അന്തരിച്ച ബ്രസീൽ ഇതിഹാസം പെലെയെക്കുറിച്ച് ഖത്തറിലെ ന്യൂസ് ഫൊട്ടോഗ്രഫറും അറിയപ്പെടുന്ന മജീഷ്യനുമായ ജയന്‍ ഓര്‍മ്മയ്ക്ക് പറയാന്‍ നല്ലോര്‍മ്മകള്‍ ഏറെ. 

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദോഹ സന്ദര്‍ശനത്തിനെത്തിയ ഫുട്‌ബോള്‍ ഇതിഹാസം സമ്മാനിച്ച അവിസ്മരണീയമായ ഓര്‍മകള്‍ ജീവിതത്തിന്റെ ഫ്രെയിമിലേയ്ക്ക് ചേര്‍ത്തു വെയ്ക്കാന്‍ ഭാഗ്യം ലഭിച്ച മലയാളിയാണ് ഖത്തര്‍ പ്രവാസിയായ കൊല്ലം അഞ്ചല്‍ സ്വദേശി ജയന്‍ ഓര്‍മ്മ. 33 വര്‍ഷമായി ഖത്തര്‍ പ്രവാസിയാണ്. 23 വര്‍ഷം ഖത്തറിലെ പ്രാദേശിക പത്രമായ ഗള്‍ഫ് ടൈംസിന്റെ ഫൊട്ടോഗ്രഫര്‍ ആയിരുന്നു. 

malayali-photographer-jayan1
ജയന്‍ ഓര്‍മ്മ

മറക്കില്ലൊരിക്കലും 'മജീഷ്യന്‍' എന്ന വിളി

2005ല്‍ പെലെ ദോഹയില്‍ എത്തിയപ്പോള്‍ നടന്ന പത്രസമ്മേളനത്തിലാണ് ഇതിഹാസ താരത്തെ ആദ്യമായി നേരിട്ട് കാണുന്നത്. മൂന്നു ദിവസം അദ്ദേഹത്തിനൊപ്പം നടന്നു ചിത്രങ്ങള്‍ എടുക്കാനുള്ള ഭാഗ്യം ലഭിച്ചു. ഇതിനിടയില്‍ സ്‌പോഞ്ച് ബോളിന്റെ മാജിക്കും അദ്ദേഹത്തിന് മുന്‍പില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു. ഹസ്തദാനം നല്‍കി അഭിനന്ദിച്ചു അടുത്തു വന്നപ്പോള്‍ ഒപ്പം നിന്നൊരു ചിത്രമെടുത്തോട്ടെ എന്നു അനുവാദം ചോദിച്ചു. വളരെ സ്‌നേഹത്തോടെ ‘ഹലോ മജീഷ്യന്‍’ എന്നു വിളിച്ചാണ് തോളില്‍ കൈയ്യിട്ടു നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. 

അദ്ദേഹത്തിന്റേതായി ഞാനെടുത്ത മൂന്നു ചിത്രങ്ങളില്‍ ഒപ്പിട്ടു തരികയും ചെയ്തു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം ദോഹയിലെത്തിയപ്പോഴും കാണാന്‍ അവസരം ലഭിച്ചു. കണ്ടപ്പോള്‍ ആദ്യമൊന്നു സൂക്ഷിച്ചു നോക്കി. പിന്നെ 'മജീഷ്യന്‍' എന്നു വിളിച്ചാണ് അദ്ദേഹം അരികിലെത്തിയത്. ദിവേസന നൂറുകണക്കിന് ഫൊട്ടോഗ്രഫര്‍മാരെ കാണുന്ന അദ്ദേഹം വര്‍ഷങ്ങള്‍ക്ക് ശേഷം തന്നെ ഓര്‍മ്മിച്ചതിന് കാരണം അന്നത്തെ മാജിക്ക് അവതരണമാണെന്നത് വലിയ സന്തോഷവും അഭിമാനവും നല്‍കി. ഇന്നും മജീഷ്യന്‍ എന്ന വിളി മനസില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. മറക്കില്ലൊരിക്കലും ആ വിളി. ഖത്തർ പ്രവാസമാണ് ഈ ഭാഗ്യം സമ്മാനിച്ചത്. ജീവിതത്തിലെ മറക്കാനാകാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച നല്ല കളിക്കാരന്റെ വേര്‍പാട് നല്‍കിയ വേദനയോടെയാണ് പെലെയ്‌ക്കൊപ്പമുള്ള നല്ലോര്‍മകള്‍ ജയന്‍ ഓര്‍മ്മ മനോരമയുമായി പങ്കുവെച്ചത്. 

pele-jayan
ജയന്‍ ഓര്‍മ്മയുടെ ക്യാമറയിലെടുത്തവയില്‍ പെലെ ഒപ്പിട്ട ചിത്രങ്ങളിലൊന്ന്.

മികച്ച ചിത്രങ്ങളിലൂടെ ഫൊട്ടോഗ്രഫി രംഗത്ത് നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ഇദ്ദേഹം സ്റ്റാംപ്, ബാങ്ക് നോട്ടുകൾ, നാണയങ്ങൾ എന്നിവയുടെ അപൂർവ ശേഖരത്തിന്റെ കാര്യത്തിലും ഖ്യാതി നേടിയിട്ടുണ്ട്. അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസിയ്ക്ക് മുന്‍പില്‍ മാജിക്ക് അവതരിപ്പിക്കാനുള്ള ഭാഗ്യവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 33 വര്‍ഷത്തിനിടെ ഖത്തര്‍ സന്ദര്‍ശനത്തിനെത്തിയ കായികം, വിദ്യാഭ്യാസം, സിനിമ, ഫാഷന്‍, ബിസിനസ് തുടങ്ങി വിവിധ മേഖലകളിലായുള്ള നൂറുകണക്കിന് പ്രഗല്‍ഭരുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ ഭാഗ്യം ലഭിച്ച ഖത്തറിലെ മുതിര്‍ന്ന ഫൊട്ടോഗ്രഫര്‍ കൂടിയാണ് ജയന്‍ ഓര്‍മ്മ. 

English Summary: Malayali photographer about his memories with pele

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com