ദോഹ∙ നിർത്താതെ പെയ്ത മഴയിൽ വെള്ളിയാഴ്ച ഏറ്റവും കൂടുതൽ നനഞ്ഞത് റാസ് ലഫാൻ-ലഭിച്ചത് 37.1 മില്ലി മീറ്റർ മഴ. വ്യാഴാഴ്ച രാത്രി മുതൽ ശനിയാഴ്ച രാവിലെ വരെ രാജ്യം മുഴുവൻ നല്ല മഴ ലഭിച്ചു. ഇന്നലെ ഉച്ചയോടെ മഴ അൽപം ശമിച്ചു. വെള്ളിയാഴ്ച വടക്കൻ മേഖലയിലെ റാസ് ലഫാനിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്.

അൽ ഷിഹെയ്മിയ, അൽ ജുമെയ്‌ലിയ എന്നിവിടങ്ങളിൽ യഥാക്രമം 36.8, 36.9 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ദോഹ നഗരത്തിൽ 24.5 മില്ലിമീറ്ററും ഹമദ് വിമാനത്താവളത്തിൽ 29.1, അൽ വക്രയിൽ 22.7, മിസൈദിൽ 15.3, സീലൈനിൽ 21.3, അൽഖോറിൽ 34.3, അൽ റുവൈസിൽ 20.5, അൽ ഷഹാനിയയിൽ 27.9, ദുഖാനിൽ 34.5, ഖത്തർ സർവകലാശാലയിൽ 27.2, മിസൈമീറിൽ 24.6, അബു സമ്രയിൽ 18.8 മില്ലിമീറ്റർ എന്നിങ്ങനെയാണ് മഴ ലഭിച്ചത്.
അതേസമയം നിർത്താതെ തുടരുന്ന മഴയിൽ ഡ്രെയ്‌നേജ് പ്രശ്‌നങ്ങളോ ഗതാഗത തടസങ്ങളോ ഇല്ലെന്നത് നഗരസഭ മന്ത്രാലയത്തിന്റെയും പൊതുമരാമത്ത് അതോറിറ്റിയുടെയും കാര്യക്ഷമതയേയും അടിസ്ഥാന സൗകര്യ വികസനങ്ങളുടെ മികവിനെയുമാണ് പ്രതിഫലിപ്പിക്കുന്നത്. ഡ്രെയ്‌നേജ്, സ്വീവേജ്, മഴവെള്ള വിതരണ ശൃംഖല എന്നിവയുടെ സമഗ്ര വികസനം ലോകകപ്പിനായി പൂർത്തിയാക്കിയിരുന്നു.