ADVERTISEMENT

ദോഹ∙ ഫിഫ ലോകകപ്പിനിടെ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ വർക്കേഴ്‌സ് വെൽഫയർ സ്റ്റാൻഡേർഡ്‌സിന്റെ (ഡബ്ല്യൂഡബ്ല്യൂഎസ്) സംരക്ഷണം ലഭിച്ചത് 2 ലക്ഷത്തിലധികം തൊഴിലാളികൾക്ക്. 49,000 തൊഴിലാളികൾക്ക് റിക്രൂട്ട്‌മെന്റ് ഫീസ് തിരികെ നൽകി.

 

ലോകകപ്പ് ആതിഥേയത്വം വിജയകരമാക്കുന്നതിൽ വലിയ പങ്കു വഹിച്ച തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷ , ക്ഷേമം എന്നിവ ഉറപ്പാക്കാൻ സുപ്രീം കമ്മിറ്റി രൂപം നൽകിയതാണ് ഡബ്ല്യൂഡബ്ല്യൂഎസ്. ഹോസ്പിറ്റാലിറ്റി മേഖലയിലാണ് ഏറ്റവുമധികം പേർ ജോലി ചെയ്തത്-ഏകദേശം 40,000 പേർ. 2019 തുടക്കം മുതൽ ലോകകപ്പ് അവസാനിച്ച 2022 വരെയുള്ള കാലയളവിൽ ഡബ്ല്യൂഡബ്ല്യൂഎസ് പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ 156 ഹോട്ടൽ ഓപ്പറേറ്റർമാർക്കിടയിൽ സമഗ്ര ഓഡിറ്റും പരിശോധനകളും നടത്തിയിരുന്നു.

 

നടപടികളുടെ ഫലമായി വിതരണ ശൃംഖലാ മാനേജ്‌മെന്റിൽ ശ്രദ്ധേയമായ പുരോഗതിയാണ് കൈവരിച്ചത്. നിർമാണ മേഖലയിലെ തൊഴിലാളികൾക്കായുള്ള  വെൽഫയർ ഫോറവും വിജയകരമാണ്. തൊഴിലാളികൾക്ക് തങ്ങളുടെ പരാതികളും പ്രശ്‌നങ്ങളും അവതരിപ്പിക്കാനുള്ള വേദിയാണിത്. കഴിഞ്ഞവർഷവും പരിഗണന നൽകിയത് തൊഴിലാളികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ്. 43,700 സമഗ്ര മെഡിക്കൽ പരിശോധനകളാണ് നടത്തിയത്. തൊഴിലാളികളുടെ ആരോഗ്യം ഉറപ്പാക്കിയുള്ള ചികിത്സയും പരിശോധനകളും നടത്തി.

 

വേനൽക്കാലത്ത് നിർമാണ തൊഴിലാളികളുടെ സുരക്ഷയ്ക്കായി 52,000 കൂളിങ് സ്യൂട്ടുകൾ, സുരക്ഷാ ഗാർഡുകൾക്ക് 5,000 മേലങ്കികൾ, ചൂടും പൊടിയും പ്രതിരോധിക്കാൻ തലയും കഴുത്തും മുഴുവനായും  മൂടുന്ന കമ്പിളിനൂൽത്തുണികൊണ്ടുള്ള 13,000 വസ്ത്രങ്ങൾ എന്നിവ വിതരണം ചെയ്തു. അവകാശ സംരക്ഷണത്തിനായി പ്രത്യേക വർക്കേഴ്‌സ് വെൽഫയർ-ലേബർ റൈറ്റ് ടീമിനെ നിയോഗിച്ചുകൊണ്ടുള്ള പ്രഥമ ലോകകപ്പ് കൂടിയായിരുന്നു ഖത്തറിലേത്. 

 

കരാറുകാർ നൽകിയത് 8.66 കോടി റിയാൽ

  

2022 അവസാനിച്ചപ്പോൾ റിക്രൂട്ട്‌മെന്റ് ഫീസ് തിരികെ നൽകിയത് 49,000 തൊഴിലാളികൾക്കാണ്. ഫിഫ ലോകകപ്പ് പദ്ധതികളിലേർപ്പെട്ട സുപ്രീം കമ്മിറ്റിയുടെ കീഴിലുള്ളവരും അല്ലാത്തവരുമായ തൊഴിലാളികൾ ഉൾപ്പെടെയാണിത്. 266 കരാറുകാർ 49,000 തൊഴിലാളികൾക്കായി 8.66 കോടി റിയാൽ ആണ് തിരികെ നൽകിയത്. ഇതിനു പുറമെ 3 ഹോട്ടൽ ഓപ്പറേറ്റർമാരും സർവീസ് ദാതാക്കളും 58 തൊഴിലാളികൾക്കായി 1,63,670 റിയാലും മടക്കി നൽകി. തൊഴിലാളികൾക്ക് റിക്രൂട്ട്‌മെന്റ് ഫീസ് തിരികെ നൽകുന്നതിനുള്ള സുപ്രീം കമ്മിറ്റിയുടെ പ്രോഗ്രാമിന് കീഴിലാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com