റിയാദ്∙ സൗദി വിദ്യാർഥി അൽ വാലിദ് അൽ ഗരീബിയെ താമസ കെട്ടിടത്തിനുള്ളിൽ കുത്തിക്കൊന്ന കേസിൽ 19 കാരിയെ യുഎസ് സംസ്ഥാനമായ പെൻസിൽവാനിയയിലെ ഫിലാഡൽഫിയ പൊലീസ് തിരയുന്നു.
ജോർജിയയിലെ കൊളംബസിൽ നിന്ന് ഒളിവിൽപ്പോയ പ്രതി നിക്കോൾ മേരി റോജേഴ്സിനെ പിടികൂടുന്നവർക്ക് 20,000 ഡോളർ പാരിതോഷികം നൽകുമെന്ന് പൊലീസ് വാഗ്ദാനം ചെയ്തു.

കൊലപാതകം, കവർച്ച, മോഷണം എന്നീ കുറ്റങ്ങളാണ് യുവതിക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. ഫിലഡൽഫിയയിലെ ജർമൻടൗണിലെ ഹാൻസ്ബെറി സ്ട്രീറ്റിലെ 300 ബ്ലോക്കിലുള്ള ഒരു വീടിനുള്ളിൽ ജനുവരി 23 തിങ്കളാഴ്ച രാവിലെ 11.50 നാണ് സംഭവം. കഴുത്തിൽ കുത്തേറ്റ 25കാരനെ മൂന്നാം നിലയിലെ കുളിമുറിയിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിനു മുൻപു കൊലയാളി മൊബൈൽ ഫോണും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചതായി കണ്ടെത്തി. സംഭവത്തിന്റെ കാരണം എന്താണെന്നോ പ്രതിക്ക് ഇരയെ അറിയുമോ എന്നോ പൊലീസ് വ്യക്തമാക്കിയിട്ടില്ല. പ്രതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
English Summary : US police searching for killer of Saudi student Al-Walid