റിയാദ് ∙ സൗദി അറേബ്യയിലെ റിയാദിലുണ്ടായ തീപിടിത്തത്തിൽ അഞ്ചംഗ കുടുംബം മരിച്ചു. അൽ ഫൈസലിയ ജില്ലയിലാണ് അപാർട്ട്‌മെന്റിനു തീപിടിച്ച് കുടുംബം ഒന്നടങ്കം മരിച്ചത്. മാതാപിതാക്കളും മൂന്നു കുട്ടികളുമാണ് മരിച്ചതെന്നു സിവിൽ ഡിഫൻസ് അറിയിച്ചു.
പുക ശ്വസിച്ച് അവശരായ അഞ്ചുപേരും ആശുപത്രിയിൽ എത്തുന്നതിനു മുൻപു തന്നെ മരിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു. മൂന്നു നില കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് അപാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത്. വിവരം ലഭിച്ചതനുസരിച്ച് ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് , അഗ്നിശമന സേന എന്നിവ തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു.
അപാർട്ട്‌മെന്റിൽ നിന്നു പുക ഉയരുന്നതായി ഒരു പൗരനാണ് സിവിൽ ഡിഫൻസ് ഓപറേഷൻ റൂമിലേക്ക് വിവരം കൈമാറിയത്. അപാർട്ട്‌മെന്റിലെ എയർ കണ്ടീഷണറുകളിലൊന്നിൽ നിന്നാണ് തീ പിടിത്തമുണ്ടായതെന്നാണ് റിപ്പോർട്ട്. ഫയർഫോഴ്‌സ് എത്തി വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് അപകടത്തിൽപ്പെട്ടവരെ കണ്ടെത്തിയത്. തീപിടിത്തം ഉണ്ടാകുമ്പോൾ മരിച്ചവർ ഉറങ്ങുകയായിരുന്നുവെന്ന് കരുതുന്നു. അപാർട്ട്‌മെന്റിലെ തടികൊണ്ടുള്ള ഫർണിച്ചറുകൾ കാരണം തീ പെട്ടെന്ന് മറ്റ് മുറികളിലേക്കും പടരുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.