റിയാദ് ∙യുഎസിലെ പെൻസിൽവേനിയയിൽ സൗദി വിദ്യാർഥി അൽ വാലിദ് അൽ ഗരീബിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. 25 കാരനായ സൗദി വിദ്യാർഥിയെ വീടിനുള്ളിൽ കുത്തിക്കൊന്ന കേസിൽ 19കാരിയായ നിക്കോൾ മേരി റോജേഴ്സിനെയാണ് ഫിലഡൽഫിയയിൽ നിന്ന് അറസ്റ്റ് ചെയ്തത്. കൊലപാതകം, കവര്‍ച്ച, ആയുധങ്ങള്‍ കൈവശംവയ്ക്കല്‍ എന്നീ ആരോപണങ്ങള്‍ ഇവർക്കെതിരെ ഉന്നയിച്ചതായി പൊലീസ് പറഞ്ഞു.
ഫിലഡല്‍ഫിയയിലെ ജര്‍മന്‍ ടൗണിലെ ഹാന്‍സ്‌ബെറി സ്ട്രീറ്റിലെ താമസസ്ഥലത്ത് കഴുത്തിന് കുത്തേറ്റ് മരിച്ച നിലയിലാണ് മൃതദേഹം പൊലീസ് തിങ്കളാഴ്ച കണ്ടെത്തിയത്. ദിവസങ്ങള്‍ നീണ്ട ഊര്‍ജിത അന്വഷണത്തിലൂടെയാണ് പ്രതിയെ പൊലീസ് വലയിലാക്കിയത്.

പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പൊലീസ് 20,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അല്‍ വലീദ് അല്‍ ഗറൈബിയെ കഴുത്തിന് കുത്തിക്കൊലപ്പെടുത്തിയ യുവതി, വിദ്യാര്‍ഥിയുടെ പഴ്‌സും മൊബൈല്‍ ഫോണും ലാപ്‌ടോപ്പും അടക്കമുള്ളവ കൈക്കലാക്കിയാണ് രക്ഷപ്പെട്ടത്.