കാണാതായ സൗദി യുവാവിന്റെ മൃതദേഹം യുഎസിലെ തടാകത്തിൽ കണ്ടെത്തി
Mail This Article
ജിദ്ദ∙ കാണാതായ സൗദി യുവാവിന്റെ മൃതദേഹം യുഎസിലെ ഒഹായോയിലെ ക്ലീവ്‌ലാൻഡിലെ തടാകത്തിൽ കണ്ടെത്തി. 29 കാരനായ അബ്ദുൽ റഹ്മാൻ അൽ അൻസി തടാകത്തിൽ മുങ്ങിമരിച്ചുവെന്ന് സഹോദരൻ ബദർ ഫലാഹ് അൽ അൻസി പറഞ്ഞു. സഹോദരൻ ബദറിനൊപ്പം മൂന്നു മാസം മുൻപ് ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോയതായിരുന്നു ഇയാൾ.
ജനുവരി 26 ന് വൈകിട്ട് ഒരു റസ്റ്ററന്റിൽ അത്താഴം കഴിക്കാനായി ബന്ധുവിലൊരാൾക്കൊപ്പം പോയ അബ്ദുൾൽ റഹ്മാൻ തിരികെ വരുന്നതിനിടെ തടാകത്തിന് പിന്നിലെ ടോയ്‌ലറ്റിൽ പോകാനായി കാർ നിറുത്തി വേഗം വരുമെന്നു പറഞ്ഞു. പക്ഷേ കുറച്ചു സമയം കൂടെയുള്ളവർ അവിടെ കാത്തുനിന്നു. എന്നാൽ പിന്നീട് അദ്ദേഹത്തെ കുറിച്ചു വിവരം ലഭിച്ചില്ല.
അബ്ദുൾ റഹ്മാനെ കാണാതായ വിവരം സഹോദരൻ ബദറും സഹപ്രവർത്തകരും ഉടൻ തന്നെ സൗദി എംബസിയെയും യുഎസിലെ കോൺസുലേറ്റിനെയും അറിയിച്ചു. പിന്നീട് സുരക്ഷാ അധികാരികളുടെ ഏകോപനത്തിലൂടെ അബ്ദുൽ റഹ്മാനെ കണ്ടെത്തുന്നതിനായി തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടയിലാണ് തടാകത്തിൽ നിന്നു മൃതദേഹം കണ്ടെത്തിയത്.
English Summary : Missing Saudi youth Abdul Rahman Al Anzi found dead in US lake