ADVERTISEMENT

അബുദാബി /ദുബായ് /ഷാർജ ∙ കേന്ദ്രധനകാര്യമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് ഇന്ത്യ-ഗൾഫ് ബിസിനസ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും സാമ്പത്തിക വികസനത്തിനും തൊഴിൽ മേഖലയ്ക്കും പ്രയോജനം ചെയ്യുന്നതിനായി രാജ്യത്തേയ്ക്ക് കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരുമെന്നും പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും വ്യത്യസ്ത മുൻഗണനാ മേഖലകളെയും പരിഗണിക്കാൻ ശ്രമിച്ച ബജറ്റാണിത്.

കണക്ടിവിറ്റി, ഭക്ഷ്യസുരക്ഷ, നൈപുണ്യ വികസന മേഖലകൾ എന്നിവ ശക്തിപ്പെടുത്തുന്നതിൽ പ്രഖ്യാപിച്ചിട്ടുള്ള പ്രധാന സംരംഭങ്ങളാണ് ‘കീ ടേക്ക് എവേ’കൾ. 50 പുതിയ വിമാനത്താവളങ്ങളുടെ നിർമാണവും ജല റൂട്ടുകളുടെ വികസനവും ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക ഘടനയിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് ഉറപ്പാണ്. ആഗോള ബിസിനസുകൾക്കും നിക്ഷേപകർക്കും ഒരു സ്വപ്നകേന്ദ്രമെന്ന നിലയിൽ നമ്മുടെ സ്ഥാനം കൂടുതൽ ഉയർത്തുകയും ചെയ്യും. 

ma-yusuf-ali-new

ഭക്ഷ്യസുരക്ഷയാണ് സമൂഹത്തിനും കാർഷിക രംഗത്തും ദീർഘകാല നേട്ടമുണ്ടാക്കുന്ന മറ്റൊരു പ്രധാന മേഖല. ഇന്ത്യ പ്രാഥമികമായി ഒരു "യുവ" രാഷ്ട്രമാണ്, അതിനാൽ വ്യക്തമായും നാഷനൽ ഡിജിറ്റൽ ലൈബ്രറി, രാജ്യത്തുടനീളമുള്ള നൈപുണ്യ വികസന കേന്ദ്രങ്ങൾ, പുതിയ നഴ്‌സിങ് കോളജുകൾ തുടങ്ങിയ സംരംഭങ്ങൾ കാലഘട്ടത്തിന്റെ ആവശ്യമാണ്. കൂടാതെ ഈ നിർണായക മേഖലകളിൽ കൂടുതൽ ഊന്നൽ നൽകിയിട്ടുണ്ടെന്നും യൂസഫലി പറഞ്ഞു.  

സവിശേഷതകളുള്ള ബജറ്റ് 

അനേകം സവിശേഷതകളുള്ള ബജറ്റാണ് അവതരിപ്പിച്ചതെന്ന് സാമ്പത്തിക വിദഗ്ധനും ഐബിഎംസി ഫിനാൻഷ്യൽ പ്രഫഷണൽസ് ഗ്രൂപ്പ് സിഇഒ & എംഡിയുമായ പി. കെ. സജിത്ത് കുമാർ പറഞ്ഞു. ഇത്തരത്തിൽ ദേശീയ, ആഗോള പ്രാധാന്യമുള്ള ആദ്യ ബജറ്റാണിത്. വരാനിരിക്കുന്ന വെല്ലുവിളി നിറഞ്ഞ വർഷത്തിൽ ഇടപാടിനും നിക്ഷേപത്തിനുമായി ഇന്ത്യയുമായി സഹകരിക്കാനുള്ള അവസരങ്ങൾ തിരിച്ചറിയാൻ ആഗോള സമ്പദ്‌വ്യവസ്ഥകൾക്ക് ബജറ്റ് ചൂണ്ടു പലകയാണ്. അടിസ്ഥാന സൗകര്യങ്ങൾ, കൃഷി, ഐടി & ഡിജിറ്റൽ, ഊർജം, ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമൊബീൽ, കെമിക്കൽസ്, ടൂറിസം, ഹെൽത്ത് കെയർ, മെഡിക്കൽ തുടങ്ങിയ പ്രധാന മേഖലകൾക്ക് ബജറ്റ് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികളെ തഴഞ്ഞു

പ്രവാസികൾക്ക് ഉണർവ്വ് പകരുന്ന ഒരു പദ്ധതികളും ഇല്ലാത്ത ബജറ്റാണെന്ന് സാമൂഹിക പ്രവർത്തകൻ കിരൺ രവീന്ദ്രൻ പറഞ്ഞു. ഇടത്തര കുടുംബങ്ങൾക്കും സ്ത്രീകൾക്കും സഹായകമാകും. കാർഷിക, മൽസ്യരംഗത്തും പുത്തൻ ഉണർവ്വുണ്ടാക്കും. 81 കോടി ജനങ്ങൾക്ക് എല്ലാ മാസവും 5 കിലോ ഭക്ഷ്യ ധാന്യങ്ങൾ നൽകുന്നത് പട്ടിണി ഒരു പരിധി വരെ ഇല്ലാതാക്കും. 50 പുതിയ വിമാനത്താവളങ്ങൾ വ്യോമയാന രംഗത്തെ പുനരുജ്ജീവിപ്പിക്കും. ആദായ നികുതി ഇളവ് അഞ്ചു ലക്ഷത്തിൽ നിന്ന് ഏഴു ലക്ഷത്തിലേയ്ക്ക് ഉയർത്തിയത് സാധാരണക്കാർക്ക് പ്രയോജനം നൽകും.

പ്രവാസികളെ പ്രത്യകിച്ച് പരാമർശിച്ച് കണ്ടില്ല. ഉയർന്ന വിമാന നികുതി കുറയ്ക്കുകയാണെങ്കിൽ ഒരു പരിധി വരെ ടിക്കറ്റ് നിരക്ക് കുറയ്ക്കുവാൻ സാധിക്കും. കൂടാതെ സൗജന്യമായി മൃതശരീരം നാട്ടിൽ എത്തിക്കാൻ ഉള്ള ആവശ്യം കാലാകാലങ്ങളായി ഉന്നയിക്കുന്നതാണ്. ജോലി നഷ്ട്ടപെട്ടു വരുന്ന പ്രവാസികൾക്ക് പ്രത്യക പായ്ക്കേജും പരാമർശിച്ചു കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികൾക്ക് ഒന്നുമില്ല

പ്രവാസി ഇന്ത്യക്കാരെ പൂർണ്ണമായും അവഗണിച്ച ബജറ്റാണ് അവതരിപ്പിച്ചതെന്ന് നവയുഗം സാംസ്ക്കാരികവേദി പ്രതികരിച്ചു. വലിയ പ്രതീക്ഷകളോടെയാണ് പ്രവാസികൾ കേന്ദ്രബജറ്റ് പ്രഖ്യാപനങ്ങൾക്ക് കാതോർത്തിരുന്നത്. എന്നാൽ അവർക്കു വേണ്ട ഒന്നും ബജറ്റില്‍ ഇല്ല. പ്രവാസികൾക്കായി പുതിയ പുനരധിവാസപദ്ധതികൾ ഒന്നും പ്രഖ്യാപിച്ചില്ലെന്നു മാത്രമല്ല, പ്രവാസി ക്ഷേമത്തിനായി ആവശ്യമായ തുക മാറ്റി വെയ്ക്കാൻ പോലും തയാറാകാത്തത് ഏറെ നിരാശാജനകമാണ്. 

ലോകമെങ്ങും പ്രവാസി ഇന്ത്യക്കാർ ഒട്ടേറെ വെല്ലുവിളികൾ നേരിട്ട കാലഘട്ടമാണ് കടന്നു പോയത്. കൊറോണയും, സ്വദേശിവൽക്കരണ നടപടികളും മൂലമുണ്ടായ ജോലി നഷ്ടവും, സാമ്പത്തിക പ്രയാസങ്ങളും ഒരുപാട് അനുഭവിച്ചവരാണ് പ്രവാസികൾ. അവർക്ക് ആശ്വാസം പകരുന്ന ഒന്നും കേന്ദ്രബജറ്റിൽ ഇല്ല. പ്രവാസി പുനരധിവാസ പദ്ധതികളെക്കുറിച്ചു ഓർക്കാൻ പോലും കേന്ദ്രസർക്കാർ തയാറായില്ല. കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം പ്രവാസി ദ്രോഹ നടപടികള്‍ക്കെതിരെ ശക്തമായി പ്രതിഷേധിയ്ക്കുന്നതായി നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റ്‌ ജമാൽ വില്യാപ്പള്ളിയും ജനറല്‍ സെക്രട്ടറി എം.എ. വാഹിദും പത്രകുറിപ്പിലൂടെ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com