ദുരിത ബാധിതർക്കായി കണ്ടെയ്‌നർ വീടുകൾ നൽകി ഖത്തർ
Mail This Article
ദോഹ∙ തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പ ബാധിതർക്കായി കണ്ടെയ്‌നർ നിർമിത വീടുകൾ നൽകി രാജ്യം. ആദ്യ ബാച്ച് വീടുകൾ തുർക്കിയിലെത്തി. 10,000 മൊബൈൽ വീടുകളാണു ഖത്തർ ദുരിതബാധിതർക്കായി പ്രഖ്യാപിച്ചിരിക്കുന്നത്.
Also read: ഇനി ദുബായിൽ ടാക്സികൾ പറ പറക്കും; പ്രഖ്യാപനവുമായി ഷെയ്ഖ് മുഹമ്മദ്
കണ്ടെയ്‌നർ കൊണ്ടുള്ള മൊബൈൽ വീടുകളാണിവ. സൗകര്യപ്രദമായ താമസം ഒരുക്കുന്നവയാണ് ഈ വീടുകൾ. ഹോട്ടൽ മുറികൾക്ക് സമാനമായ ഇന്റീരിയർ, രണ്ടു കിടക്കകൾ, അവശ്യ ഫർണിച്ചറുകൾ എന്നിവയാണ് ഓരോ യൂണിറ്റുകളിലുമുള്ളത്. ഖത്തർ ഫണ്ട് ഫോർ ഡവലപ്‌മെന്റ് ആണ് ഖത്തർ ചാരിറ്റി, ഖത്തർ റെഡ്ക്രസന്റ് എന്നിവയുടെ സഹകരണത്തോടെ മൊബൈൽ വീടുകൾ സജ്ജമാക്കുന്നത്.
ഖത്തറിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങളും അടിയന്തര ഭക്ഷണ, മെഡിക്കൽ സാമഗ്രികളും കമ്പിളി പുതപ്പുകളും വിതരണം ചെയ്യുന്നുണ്ട്. ഖത്തർ ഇന്റർനാഷനൽ സേർച് ആൻഡ് റസ്‌ക്യു ഗ്രൂപ്പ് ഓഫിസർമാർ ദുരിതബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തി ജനങ്ങൾക്ക് ആവശ്യമായ സഹായങ്ങളും വിതരണം ചെയ്തു.
ദുരിതബാധിതർക്ക് കൈത്താങ്ങാകാൻ ഖത്തറിൽ റഗുലേറ്ററി അതോറിറ്റിയുടെ മേൽനോട്ടത്തിൽ ധനശേഖരണ ക്യാംപെയ്‌നും പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ടെലിവിഷൻ ലൈവ് പരിപാടിയിൽ മണിക്കൂറുകൾ കൊണ്ട് 16.8 കോടി റിയാൽ സമാഹരിച്ചിരുന്നു.