ADVERTISEMENT

അബുദാബി ∙ യുഎഇയിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുറയുന്നു.  കണ്ടെയ്നർ ലഭ്യത കൂടുകയും ഇറക്കുമതി ചെലവ് കുറയുകയും ചെയ്തതാണ് വിപണിയിലും പ്രതിഫലിച്ചു തുടങ്ങിയത്. വരും ദിവസങ്ങളിൽ സമസ്ത മേഖലകളിലും ഗണ്യമായി വിലക്കുറവ് പ്രകടമാകുമെന്നാണ് വ്യാപാര വൃത്തങ്ങൾ നൽകുന്ന സൂചന. അരി, ശീതീകരിച്ച കോഴിയിറച്ചി (ഫ്രോസൺ ചിക്കൻ), പാചക എണ്ണ തുടങ്ങിയവയുടെ മൊത്ത വിലയിൽ ശരാശരി 15–20 ദിർഹത്തിന്റെ കുറവുണ്ടായി.

Also read: യുഎഇയിൽ താമസ വീസ പുതുക്കാൻ പുതിയ മാനദണ്ഡം; കാലാവധി 6 മാസത്തിൽ കൂടുതലെങ്കിൽ പുതുക്കില്ല

ഒരു കിലോ ഫ്രോസൺ ചിക്കന് 10 ദിർഹമായിരുന്നത് ഇപ്പോൾ 7 ദിർഹം. 1.5 ലീറ്റർ പാചക എണ്ണയ്ക്ക് 15 ദിർഹമിൽ നിന്ന് 9 ദിർഹമായി. തൊഴിലാളികൾ കൂടുതലായി കഴിക്കുന്ന സോന മസൂരി 5 കിലോയ്ക്ക് നേരത്തെ 25 ദിർഹം വരെ എത്തിയിരുന്നത് 18 ആയി കുറഞ്ഞു. മറ്റു ചില ഇനങ്ങൾക്ക് ചില വ്യാപാരികൾ കുറഞ്ഞ നിരക്ക് ഈടാക്കുന്നുണ്ടെങ്കിലും മുഴുവൻ വ്യാപാരികളും കുറയ്ക്കാത്തതിനാൽ ആനുകൂല്യം താഴെതട്ടിൽ എത്തിയിട്ടില്ല. ഏതാനും ആഴ്ചകൾക്കകം കൂടുതൽ ഉൽപന്നങ്ങൾക്ക് വില കുറയുമെന്നാണ് റിപ്പോർട്ട്.

കോവി‍ഡ് കാലങ്ങളിൽ വിവിധ രാജ്യങ്ങളിലേക്കു പോയ കണ്ടെയ്നറുകൾ ക്ലിയർ ചെയ്യാതെ മാസങ്ങളോളം കെട്ടിക്കിടന്നത് ചരക്കുഗതാഗതത്തെ സാരമായി ബാധിച്ചിരുന്നു. ഇതുമൂലം വിമാനങ്ങളിൽ പരിമിതമായി എത്തിയിരുന്ന സാധനങ്ങൾക്ക് കൂടിയ വില നൽകേണ്ടിവന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളം തെറ്റിച്ചിരുന്നു. വില 100% വരെ കൂട്ടാൻ മത്സരിച്ച വ്യാപാരികൾ വിലക്കുറവിന്റെ ആനുകൂല്യം 10% പോലും ഉപഭോക്താക്കൾക്കു നൽകാൻ വിമുഖ കാട്ടുന്നതായി ഉപഭോക്താക്കൾ പരാതിപ്പെട്ടു.

കഴിഞ്ഞ 2 മാസമായി ഷിപ്പിങ് ചെലവ് പത്തിലൊന്നായി കുറഞ്ഞിട്ടും ഉൽപന്നങ്ങളുടെ വില കുറയ്ക്കാത്ത വ്യാപാരികളുണ്ടെന്നു ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്ന് യുഎഇയിൽ എത്തുന്ന ഉൽപന്നങ്ങൾക്കെല്ലാം ഇതു ബാധകമാണ്. യുഎഇ സമഗ്ര സാമ്പത്തിക കരാർ (സെപ) ഒപ്പുവച്ച രാജ്യങ്ങളിൽനിന്നുള്ള കയറ്റുമതിക്കും ഇറക്കുമതിക്കും തീരുവ ഒഴിവാക്കിയതും വിലക്കുറവിലേക്കു നയിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും വിപണിയിൽ പ്രതിഫിലിച്ചിട്ടില്ല.

ഇന്ധനവില കൂടുമ്പോൾ സാധനങ്ങൾക്കു വില കൂട്ടുന്നവർ കുറഞ്ഞപ്പോൾ വില കുറയ്ക്കുന്നില്ല. റഷ്യ–യുക്രെയ്ൻ യുദ്ധം, ഇന്ധന വിലക്കയറ്റം, പ്രളയം തുടങ്ങി ഏറ്റവും ഒടുവിൽ തുർക്കി ഭൂകമ്പത്തിന്റെ പേരിലും വില കൂട്ടിയിരുന്നതായും സൂചിപ്പിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇന്ധന വില കുറഞ്ഞെങ്കിലും സാധനങ്ങളുടെ വില കുറച്ചില്ല. കോവിഡിനു മുൻപുള്ള നിലയിലേക്കു ഷിപ്പിങ് ചെലവ് തിരിച്ചെത്തിയതിനാൽ പല ചരക്കു കടകളിൽ മാത്രമല്ല റസ്റ്ററന്റുകളിലും ടെക്സ്റ്റൈൽസിലും മറ്റു മേഖലകളിലും വരും നാളുകളിൽ സാധന വില കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

ഇതേസമയം ഇറക്കുമതി ചെലവ് കുറഞ്ഞെങ്കിലും‍ ഉൽപാദന ചെലവും ആവശ്യവും കൂടിയതാണ് വിലക്കുറവ് പ്രകടമാകാത്തതെന്നാണ് വ്യാപാരികളുടെ വാദം. ചില രാജ്യങ്ങളിൽ ഗോതമ്പ്, അരി തുടങ്ങിയ ഉൽപന്ന കയറ്റുമതി നിയന്ത്രണവും പ്രശ്നമുണ്ടാക്കുന്നതായി സൂചിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com