ADVERTISEMENT

ദോഹ∙  ഒന്നാംതരം ഫ്രഷ് ഞണ്ടും ചെമ്മീനും കല്ലുമ്മക്കായയും നെയ്മീനും ചോളവും ചേർത്തുള്ള സ്വാദൂറും കറിയും തുമ്പപ്പൂ പോലുള്ള ബസുമതി ചോറും എരിവും പുളിയും മധുരവും നിറഞ്ഞ പ്രത്യേക സോസും കൂട്ടി ഒരു നല്ല ഉച്ചഭക്ഷണമോ അത്താഴമോ ആയാലോ? കടൽ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഈ 'ബൂദൽ ഫീസ്റ്റ് ' പരീക്ഷിച്ചു നോക്കാം.

Also read: ഉയർച്ചയുടെ പാഠങ്ങൾ ലോകത്തെ ഉപദേശിക്കുന്നത് ഒരു മലയാളി

 ഡംപയില്‍ ഏപ്രണും ഗ്ലൗസും അണിഞ്ഞ് ബൂദല്‍ ഫീസ്റ്റ് കഴിക്കുന്ന മലയാളികളായ ജോര്‍ജി, സുമ ജോര്‍ജി, അസിന്‍ അലക്‌സ് എന്നിവര്‍.
ഡംപയില്‍ ഏപ്രണും ഗ്ലൗസും അണിഞ്ഞ് ബൂദല്‍ ഫീസ്റ്റ് കഴിക്കുന്ന മലയാളികളായ ജോര്‍ജി, സുമ ജോര്‍ജി, അസിന്‍ അലക്‌സ് എന്നിവര്‍.

ഡംപ സീഫുഡ് വില്ലേജ് റസ്റ്ററന്റിന്റേതാണ് ബൂദൽ ഫീസ്റ്റ് എന്നു പേരുള്ള ഈ സ്‌പെഷൽ വിഭവം. ഫിലിപ്പീൻസിലെ പ്രധാനപ്പെട്ട മാർക്കറ്റിന്റെ പേരാണ് ഡംപ . പേര് കേട്ട് ആശങ്കപ്പെടണ്ട. കടൽ വിഭവങ്ങളുടെ സ്‌പെഷലായി വിളമ്പുന്ന ഇന്റർനാഷനൽ റസ്റ്ററന്റ് ആണെങ്കിലും ഇതിനു പിന്നിലും മലയാളി തന്നെ.

 

ഹോട്ടൽ ശൃംഖലയിൽ വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള ഷെഫ് കൂടിയായ തൃശൂർ സ്വദേശി വിജയൻ ഇളന്തോളിൽ ആണ് ഖത്തറിലും കുവൈത്തിലുമായുള്ള ഡംപ റസ്റ്ററന്റുകളുടെ ഉടമ. ഖത്തറിൽ അൽ വക്രയിലെ എസ്ദാൻ മാൾ, അബുഹമൂറിലെ സീറോ വൺ മാൾ, ന്യൂ സലാത്തയിലെ സീറോ ത്രീ മാൾ എന്നിവിടങ്ങളിലായി 3 ഡംപ റസ്റ്ററന്റുകളാണുള്ളത്.

 

എസ്ദാനിലെ ഉപഭോക്താക്കളിൽ കൂടുതലും ഇന്ത്യക്കാരും മലയാളികളും ആയതിനാൽ ഇവിടുത്തെ ബൂദൽ ഫീസ്റ്റിൽ ഇന്റർനാഷനൽ മാത്രമല്ല സൗത്ത്-നോർത്ത് ഇന്ത്യൻ രുചിയും ലഭിക്കും. 

  

കഴിക്കാൻ ഒരുങ്ങണം

 

ബൂദൽ ഫീസ്റ്റ്  കഴിക്കാൻ ചില തയാറെടുപ്പുകൾ വേണം. ഭക്ഷണം കഴിക്കുന്നതിന് മുൻപ് ഇത്തരമൊരു 'തയാറെടുപ്പ്' ഖത്തറിൽ ഡംപ വില്ലേജിന്റെ മാത്രം പ്രത്യേകതയാണെന്നു പറയാം. കഴിക്കാൻ ഇരിക്കുന്നവർക്ക് ആദ്യം ലഭിക്കുക പ്ലാസ്റ്റിക് ഏപ്രണും പ്ലാസ്റ്റിക് ഗ്ലൗസുമാണ്. ഏപ്രൺ ധരിച്ച് വേണമെങ്കിൽ കയ്യിൽ ഗ്ലൗസിട്ട് തന്നെ ഭക്ഷണം കഴിക്കാം. ഭക്ഷണം വസ്ത്രത്തിൽ വീഴാതെ വൃത്തിയായി കഴിക്കാനുള്ള മുൻകരുതലാണിത്. ഇനി ഞണ്ട് എങ്ങനെ പൊട്ടിച്ചു കഴിക്കുമെന്നോർത്ത് ആശങ്കയും വേണ്ട. ഞണ്ട് പൊട്ടിക്കാനായി തടികൊണ്ടുള്ള ചുറ്റികയും പലകയും ലഭിക്കും. ഇതുപയോഗിച്ച് പൊട്ടിച്ച് അകത്തെ ഇറച്ചിയെടുത്ത് കഴിക്കാം. 

 

ഇഷ്ടരുചിയിൽ തന്നെ 

 

ഏതു രാജ്യക്കാരാണെങ്കിലും അവരുടെ ഇഷ്ടമനുസരിച്ച് തന്നെ ബൂദൽ ഫീസ്റ്റ് തയാറാക്കി നൽകുമെന്നതാണ് പ്രത്യേകത. മലയാളികൾക്കാണെങ്കിൽ എരിവും പുളിയുമൊക്കെ ചേർത്ത് നല്ല നാടൻ ശൈലിയിൽ തയാറാക്കിയ കടൽ വിഭവങ്ങളുടെ കറി ലഭിക്കും. ബൂദൽ ഫീസ്റ്റ് വിളമ്പുന്നത് പ്ലേറ്റുകളിലല്ല. ടേബിളിൽ വാഴയില അല്ലെങ്കിൽ ബട്ടർ പേപ്പർ നിരത്തി അതിനു നടുക്കായി ആദ്യം കടൽവിഭവങ്ങളുടെ കറിക്കൂട്ട് നിരത്തും. വശങ്ങളിലായി ചോറും സോസും ഇടും. ടേബിളിന് ചുറ്റുമിരുന്ന്  ഒരു സൈഡിൽ നിന്ന് ആസ്വദിച്ചു കഴിച്ചു തുടങ്ങാം. ബൂദൽ ഫീസ്റ്റിന് കൂടുതൽ രുചി പകരുന്നത് അതിനൊപ്പമുള്ള എരിവും പുളിയും മധുരവും കയ്പും കലർന്ന സോസ് തന്നെയാണ്.  മാസ്റ്റർ ഷെഫ്, ഷെസ്വാൻ എന്നീ 2 സോസുകളാണ് ഉപയോഗിക്കുന്നത്. അതിന്റെ ചേരുവകളും കൂട്ടും  ഡംപയുടെ ഉടമയായ വിജയൻ തന്നെയാണ് വികസിപ്പിച്ചെടുത്തത്. ഓരോ രാജ്യക്കാരുടെയും രുചിക്കനുസരിച്ച് ഈ സോസുകൾ തയാറാക്കും. രണ്ടു സോസുകൾക്കും ആരാധകരും ഏറെ. കടൽവിഭവങ്ങൾ ഒന്നിച്ചു ചേർത്തുണ്ടാക്കിയ കറിക്കും കൂട്ടുകക്ഷിയായ ചോറിനുമൊപ്പം സോസും കൂട്ടി ഒരു പിടി പിടിച്ചതിന്റെ ക്ഷീണം മാറാൻ ഡംപ സ്‌പെഷൽ പാനീയവും ഉണ്ട്.  നാലു പേർക്ക് പാനീയം ഉൾപ്പെടെ 150 റിയാൽ ആണ് ബൂദൽ ഫീസ്റ്റിന്റെ നിരക്ക്. ഒരാൾക്ക് കഴിക്കാനാണെങ്കിൽ 30-35 റിയാൽ വരും. ബൂദൽ ഫീസ്റ്റ് മാത്രമല്ല കടൽ വിഭവങ്ങളുടെ ബേക്ക്, ഫ്രൈ രുചികളും ഇവിടെ ലഭിക്കും. 

 

കാരണമുണ്ടെന്നേ

 

എന്തുകൊണ്ട് ബൂദൽ ഫീസ്റ്റ് കഴിക്കാൻ പ്ലേറ്റ് ഉപയോഗിക്കുന്നില്ലെന്ന് ചോദിച്ചാൽ ഉടൻ വരും വിജയന്റെ കലക്കൻ മറുപടി. ഒരു ടേബിളിൽ പ്രത്യേകം പ്രത്യേകം പ്ലേറ്റുകളിൽ ഭക്ഷണം കഴിക്കുന്നതിനേക്കാൾ ഒറ്റ  ബട്ടർ പേപ്പറിൽ വിളമ്പുന്ന ഭക്ഷണം ഒരുമിച്ച് കഴിക്കുന്നത് കുടുംബങ്ങളുടെയും സൗഹൃദങ്ങളുടെയും ബന്ധം കൂടുതൽ ഊഷ്മളമാക്കില്ലേ എന്ന്. ഒറ്റയ്ക്ക് കഴിക്കുന്നതിനേക്കാൾ ഒരുമിച്ചിരുന്നു കഴിക്കുന്നതിന്റെ 'വൈബ്' ഒന്നു വേറെ തന്നെയെന്ന് ബൂദൽ ഫീസ്റ്റ് രുചിക്കാൻ എത്തിയ കുടുംബങ്ങളും പറയുന്നു.  ഇവിടുത്തെ വലിയ ബോർഡിൽ നിരവധി ചിത്രങ്ങൾ കാണാം. ഡംപയുടെ രുചിപെരുമയുടെ ആരാധകരുടെ ചിത്രങ്ങൾ. വേണമെങ്കിൽ ബൂദൽ ഫീസ്റ്റ് കഴിച്ചു മടങ്ങുമ്പോൾ നിങ്ങളുടെ ചിത്രവും ബോർഡിൽ പതിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com